ചെന്നൈ: ആശുപത്രിയിൽ അച്ഛന്റെ കാൽവിരൽ മുറിച്ചു മാറ്റിയ കത്തി വൃത്തിയാക്കി വെക്കുന്ന 12 വയസ്സുള്ള മകന്റെ വീഡിയോ വൈറലായി. ഓപ്പറേഷൻ നടത്തുന്നതിന് ഉപയോഗിച്ച കത്തിയും കാലിലെ ബാൻഡേജുകൾ നീക്കം ചെയ്യുന്നതിനും വീണ്ടും കെട്ടുന്നതിനും ഉപയോഗിച്ച ഉപകരണങ്ങളും 12 വയസ്സുള്ള കുട്ടി ആശുപത്രിയിലെ ടോയ്ലറ്റിൽ വച്ച് കഴുകി വൃത്തിയാക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നത്. കുട്ടിയെക്കൊണ്ട് ഈ ഉപകരണങ്ങൾ വൃത്തിയാക്കിച്ചെന്നാണ് ആരോപണം.
തമിഴ്നാട്ടിലെ തൂത്തുക്കുടി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഈ ദാരുണ സംഭവം നടന്നത്.
ചോടയന് തോപ്പ എന്ന ഗ്രാമത്തിലെ 45 വയസ്സുകാരനായ പോൾ രാജിനെ പ്രമേഹം വർദ്ധിച്ചതിനെ തുടർന്നാണ് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒന്നരമാസമായി അദ്ദേഹം അവിടെ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ കാലിൽ നിന്ന് ഒരു വിരൽ നീക്കം ചെയ്യുകയായിരുന്നു.
12 വയസ്സുള്ള കുട്ടി ആശുപത്രിയിലെ ടോയ്ലറ്റിൽ വച്ച് ആശുപത്രി ഉപകരണങ്ങൾ വൃത്തിയാക്കുന്ന വീഡിയോ പുറത്തുവന്നതിനെത്തുടർന്നു സംഭവം തമിഴ് നാട്ടിൽ വിവാദമായി . തുടർന്ന് ആശുപത്രി ഡീൻ ശിവകുമാർ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും പോൾ രാജിന്റേതായ ഒരു വിശദീകരണക്കുറിപ്പ് പുറത്തുവരികയും ചെയ്തു. “ഓപ്പറേഷനു ശേഷം നഴ്സുമാർ തന്റെ കട്ടിലിൽ ഉപേക്ഷിച്ചു കത്രികയും കത്തിയും ഞാനാണ് മകനോട് വൃത്തിയാക്കാൻ പറഞ്ഞതെന്നാണ്” പോൾ രാജിന്റെ വിശദീകരണം .
ആശുപത്രികളിലെ ശസ്ത്രക്രിയയ്ക്കും രോഗീ പരിചരണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും വസ്തുക്കളും നീക്കം ചെയ്യേണ്ടതും യഥാക്രമം വൃത്തിയാക്കി സൂക്ഷിക്കേണ്ടതും മെഡിക്കൽ ജീവനക്കാരുടെ ചുമതലയാണ്.അത് വൃത്തിയാക്കാനായി രോഗികളെയോ ബന്ധുക്കളെയോ ഏൽപ്പിക്കാനോ വൃത്തിയാക്കാതെ ഉപേക്ഷിക്കാനോ മെഡിക്കൽ ചട്ടങ്ങൾ അനുവദിക്കുന്നില്ല.
മെഡിക്കൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണസമിതി രൂപീകരിച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തൂത്തുക്കുടി സർക്കാർ മെഡിക്കൽ കോളേജ് ഡീൻ ശിവകുമാർ പറഞ്ഞു..