രാജ്യസ്നേഹം വിഷയമാകുന്ന സിനിമകൾക്ക് ഇന്ത്യയിൽ എന്നും പ്രേക്ഷകരുണ്ട്.നമ്മുടെ സൈനികരുടെ ത്യാഗവും സഹനവും എന്നും ഭാരതീയർക്ക് ചർച്ചാ വിഷയവുമാണ്. ഇപ്പോൾ തിയേറ്ററുകളിൽ നിരവധി പ്രശംസകളും കയ്യടികളും ഏറ്റുവാങ്ങുകയാണ് വിക്കി കൗശൽ ചിത്രം സാം ബഹാദൂർ. 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച തന്ത്രശാലിയായ സാം മനേക് ഷായുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം.
ഇന്ത്യൻ അഭ്രപാളികളിൽ സാം ബഹാദൂർ മുന്നേറുമ്പോൾ ബംഗ്ളാദേശ് വിമോചനത്തിന്റെ അടുത്ത വാർഷികവും ഇങ്ങെത്തുകയാണ്. 1971 ലെ ബംഗ്ളാദേശ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള മറ്റു ചിത്രങ്ങൾ ഒന്ന് പരിചയപ്പെടാം.
ബോർഡർ
ബംഗ്ളാദേശ് വിമോചന യുദ്ധമെന്നു കേൾക്കുമ്പോൾ തന്നെ ഓടിയെത്തുന്ന പേരാണ് ബോർഡർ എന്ന സിനിമയുടേത്. 1971-ലെ ലോംഗേവാല യുദ്ധസമയത്ത് നടന്ന യഥാർത്ഥ സംഭവങ്ങളുടെ ആവിഷ്കാരമാണ് ഇത്. 1971 ലെ യുദ്ധം, ബംഗ്ളാദേശ് അതിർത്തിയിലാണ് നടന്നതെങ്കിലും ബോർഡർ സിനിമയിൽ പറയുന്ന ലോംഗേവാല യുദ്ധം നടന്നത് ഇന്ത്യയുടെ മറുവശത്ത് രാജസ്ഥാനിലെ മരുഭുമിയിലാണ്. 30-40 ടാങ്കുകളുടെ അകമ്പടിയോടെ വന്ന 3,000 പാകിസ്ഥാൻ സൈനികരെ കേവലം 120 ഇന്ത്യൻ സൈനികർ തോൽപ്പിച്ചോടിച്ച വീരകഥയാണ് ഇത്. ഓരോ സൈനികന്റെയും വിരഹത്തിന്റെ നോവ് പടർത്തുന്ന “സന്ദേശ് ആത്തെ ഹേ” എന്ന മനോഹര ഗാനം ഈ സിനിമയിലാണ് ഉള്ളത്.
ചിൽഡ്രൻ ഓഫ് വാർ
“ദി ബാസ്റ്റാർഡ് ചൈൽഡ്” എന്നും അറിയപ്പെടുന്ന ഈ ചിത്രം 1971 ലെ യുദ്ധത്തെ സംബന്ധിച്ചുണ്ടായ ഏറ്റവും അസ്വസ്ഥതപെടുത്തുന്ന സിനിമയാണ്. യഹ്‌യാഖാന്റെ ഉത്തരവനുസരിച്ച് പാക്കിസ്ഥാൻ പട്ടാളം ബംഗ്ളാദേശിലെ ഹിന്ദുക്കളോട് കാട്ടിയ ക്രൂരതകൾ ഈ സിനിമ അനാവരണം ചെയ്യുന്നു . ബംഗാളി സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാൽസംഗം ചെയ്ത പാകിസ്ഥാൻ പട്ടാളത്തിന്റെ മനുഷ്യത്വ രാഹിത്യം കണ്ണ് നിറയാതെ കണ്ടിരിക്കാനാവില്ല
1971
ഇന്ത്യ -പാകിസ്ഥാൻ യുദ്ധത്തിൽ പാകിസ്ഥാൻ സൈന്യം പിടികൂടിയ ഇന്ത്യൻ യുദ്ധത്തടവുകാരുടെ രക്ഷാശ്രമം ആണ് ഈ സിനിമയുടെ ഇതിവൃത്തം.1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിന് ആറുവർഷത്തിനുശേഷം 1977ൽ പാക്കിസ്ഥാനിലാണ് കഥ നടക്കുന്നത് . യുദ്ധത്തടവുകാരായി പാകിസ്ഥാനിലെ മുൾട്ടാൻ ജയിൽ കഴിഞ്ഞിരുന്ന ആറ് ഇന്ത്യൻ സൈനികർ നടത്തിയ അതിജീവന ശ്രമത്തിന്റെ കഥ. ആകാംക്ഷയുടെ മുൾമുനയിലല്ലാതെ ഈ ചിത്രം കാണാൻ സാധിക്കില്ല.
ദീവാർ: ലെറ്റ്സ് ബ്രിംഗ് ഔർ ഹീറോസ് ഹോം (Deewaar: Let’s Bring Our Heroes Home )
1963-ൽ പുറത്തിറങ്ങിയ ലോക ക്ലാസിക്ക് ചിത്രമായ ദി ഗ്രേറ്റ് എസ്കേപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് 2004-ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ആക്ഷൻ ത്രില്ലർ ചിത്രമാണ് ഇത്. അമിതാഭ് ബച്ചൻ , സഞ്ജയ് ദത്ത് , അക്ഷയ് ഖന്ന , അമൃത റാവു എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ബച്ചൻ അഭിനയിച്ച വൻ വിജയമായ ഇന്ത്യൻ ക്ലാസ്സിക്ക്, 1975-ലെ ദീവാർ എന്ന ചിത്രവുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഇന്ത്യൻ ആർമി മേജർ രൺവീർ കൗളും അദ്ദേഹത്തിന്റെ 30-ഓളം സഹപ്രവർത്തകരും പാകിസ്ഥാനിൽ പിടിക്കപ്പെടുകയും 33 വർഷത്തോളം ക്രൂരമായ സാഹചര്യങ്ങളിൽ തടവിലാവുകയും ചെയ്ത കഥയാണ് ഈ സിനിമ പറയുന്നത്. ഇത് പൂർണ്ണമായും ഒരു ഫിക്ഷൻ സിനിമയാണെന്ന് പറയപ്പെടുന്നു.
മിഡ്‌നൈറ്റ്‌സ് ചിൽഡ്രൻ .
സൽമാൻ റുഷ്ദിഎഴുതി 1981- ൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് 2012 ൽ പുറത്തിറങ്ങിയ മിഡ്‌നൈറ്റ്‌സ് ചിൽഡ്രൻ. 1971 ലെ യുദ്ധമുൾപ്പെടെ പിന്നോട്ടുള്ള 60 വർഷങ്ങളിലാണ് കഥ നടക്കുന്നത്.
ദി ഘാസി അറ്റാക്ക്
1971 ലെ യുദ്ധത്തിൽ നമ്മുടെ നാവിക സേന നടത്തിയ നിതാന്ത ജാഗ്രതയുടെ നേർക്കാഴ്ചയാണ് ഈ സിനിമ.ഐഎൻഎസ് വിക്രാന്തിനെ നശിപ്പിക്കാൻ എത്തിയ പാകിസ്ഥാന്റെ അന്തർ വാഹിനിയായ പിഎൻഎസ് ഗാസി വിശാഖപട്ടണം തീരത്ത് വെച്ച് നിഗൂഢമായി മുങ്ങിയ സംഭവത്തിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടാണ് ദി ഘാസി അറ്റാക്ക് നിർമ്മിച്ചിരിക്കുന്നത്.ഇന്ത്യൻ അന്തർവാഹിനിയായ ഐഎൻഎസ് കരഞ്ചിലെ (എസ് 21) ജീവനക്കാരുടെ പോരാട്ട വീര്യത്തെക്കുറിച്ചാണ് ഈ സിനിമ. ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനിയിൽ ഒരു എക്‌സിക്യൂട്ടീവ് നേവൽ ഓഫീസറും സംഘവും 18 ദിവസത്തോളം വെള്ളത്തിനടിയിൽ കിടന്നതിനെക്കുറിച്ചാണ് കഥ. തങ്ങളുടെ മതത്തിനോ ദേശത്തിനോ പ്രദേശത്തിനോ വേണ്ടി കുരിശുയുദ്ധം നടത്തുന്ന മുസ്ലീം സൈനികന്റെ ഇസ്ലാമിക പദമാണ് ഘാസി അഥവാ യോദ്ധാവ്.
റാസി
ദി ഘാസി അറ്റാക്കിന്റെ പൂരകമാണ് റാസി. ആലിയ ഭട്ടും വിക്കി കൗശലും പ്രധാന വേഷത്തിൽ അഭിനയിച്ച സ്പൈ സിനിമയാണ് ഇത്. ഐ എൻ എസ് വിക്രാന്തിനെ ആക്രമിക്കാൻ വന്ന പാകിസ്ഥാൻ അന്തർ വാഹിനി ഘാസി മുങ്ങിയതുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം.
പിപ്പ
1971 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ തന്റെസഹോദരങ്ങളോടൊപ്പം കിഴക്കൻ മുന്നണിയിൽ പോരാടിയ ഇന്ത്യയുടെ നാല്പത്തി അഞ്ചാം കുതിരപ്പടയുടെ ക്യാപ്റ്റൻ ബൽറാം സിംഗ് മേത്തയുടെ ജീവിതത്തെ അടിസ്ഥാനമാക്കി 2023-ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് പിപ്പ . നെയ്യ് ഒഴിഞ്ഞ ‘പിപ്പ’ (ടിൻ) പോലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന റഷ്യൻ ആംഫിബിയസ് യുദ്ധ ടാങ്കായ “പിടി-76” ന്റെ പേരിലാണ് ഈ ചിത്രം. 1971 ലെ ഗരീബ്പൂർ യുദ്ധത്തിലെ യഥാർത്ഥ സംഭവങ്ങളുടെ ആവിഷ്കാരമാണ് ഇത്.
റെഫ്യൂജി
അഭിഷേക് ബച്ചന്റെ ആദ്യ സിനിമയാണ് ഇത്.1971 -ൽ ബംഗ്ലാദേശ് സംസ്ഥാനം രൂപീകരിച്ചതിന് ശേഷം പാകിസ്ഥാന്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് മാറാൻ നിർബന്ധിതരായ ഗ്രേറ്റ് റാൻ ഓഫ് കച്ചിലൂടെ അതിർത്തി കടക്കുന്ന ജനങ്ങളുടെ കഥയാണ് ഇത്.
റോമിയോ അക്ബർ വാൾട്ടർ (Romeo Akbar Walter)
ജോണ് അബ്രഹാം നായകനായി അഭിനയിച്ച റോമിയോ അക്ബർ വാൾട്ടർ എന്ൻ സിനിമയും ഈ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിച്ചതാണ്. സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അത്ര നിഗൂഢമായ രംഗങ്ങളാൽ സമ്പന്നമാണ് റോമിയോ അക്ബർ വാൾട്ടർ .
ഐ ബി -71 ( IB71 )
1971ലെ ഇന്ത്യൻ എയർലൈൻസ് ഹൈജാക്കിംഗ് പശ്ചാത്തലമായി നിർമ്മിച്ചതാണ് ഈ സിനിമ.1971 ജനുവരി 30-ന്, ശ്രീനഗർ വിമാനത്താവളത്തിൽ നിന്ന് ജമ്മു-സത്വാരി വിമാനത്താവളത്തിലേക്ക് പറക്കുകയായിരുന്ന ഇന്ത്യൻ എയർലൈൻസിന്റെ “ഗംഗ” എന്ന് പേരുള്ള വിമാനത്തെ രണ്ടു കാശ്മീരി തീവ്രവാദികൾ ഹൈജാക്ക് ചെയ്ത സംഭവമാണ് കഥാ തന്തു. വിമാനം പാക്കിസ്ഥാനിലെ ലാഹോർ വിമാനത്താവളത്തിൽ എത്തിച്ച തീവ്രവാദികൾ യാത്രക്കാരെയും ജീവനക്കാരെയും വിട്ടയക്കുകയും വിമാനം കത്തിക്കുകയും ചെയ്തു. ഹൈജാക്കിംഗിനും തുടർന്നുള്ള തീവെക്കലിലും തിരിച്ചടിച്ച നാം , ഇന്ത്യൻ പ്രദേശത്തിന് മുകളിലൂടെ പാക്കിസ്ഥാൻ വിമാനങ്ങൾ പറക്കുന്നത് നിരോധിച്ചു. 1971 ഡിസംബറിലെ യുദ്ധത്തിന് തൊട്ടുമുമ്പ് നടന്ന ഈ നിരോധനം , കിഴക്കൻ പാകിസ്ഥാനിലേക്കുള്ള പാകിസ്ഥാൻ സൈനിക നീക്കത്തിന്റെ നട്ടെല്ലൊടിച്ചു.
എഴുതിയത്
രഞ്ജിത് ജി കാഞ്ഞിരത്തിൽ