വയനാട്: വാകേരിയിൽ കെണിയിൽ അകപ്പെട്ട നരഭോജി കടുവയെ സുൽത്താൻ ബത്തേരിയിലെ കുപ്പാടി മൃഗസംരക്ഷണ പരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടു പോയതായി വനംവകുപ്പ്. ഉച്ചയ്ക്ക് കൂട്ടിൽ അകപ്പെട്ട കടുവയെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല. കടുവയെ വെടിവച്ച് കൊല്ലണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.
മാനന്തവാടി സബ് കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാട്ടുകാരുമായി നടത്തിയ ചർച്ചക്കൊടുവിലാണ് പ്രതിഷേധം കെട്ടടങ്ങിയത്. ഇതോടെ കടുവയെയും വഹിച്ചുള്ള വനംവകുപ്പിന്റെ കോൺവോയ് കുപ്പാടിയിലേക്ക് പുറപ്പെടുകയായിരുന്നു. മുഖത്ത് പരിക്കേറ്റിരിക്കുന്ന കടുവയ്ക്ക് ചികിത്സ നൽകിയതിനു ശേഷം തൃശൂർ മൃഗശാലയിലേക്കോ മറ്റു മൃഗ ശാലയിലേക്കോ മാറ്റാനാണ് തീരുമാനം. കുപ്പാടിയിൽ നിലവിൽ മറ്റു കടുവകളുള്ളതിനാലും സ്ഥലപരിമിതി കണക്കിലെടുത്തുമാണ് മറ്റു മൃഗശാലകളിലേക്ക് കടുവയെ മാറ്റാൻ അധികൃതർ പരിഗണിക്കുന്നത്.