തിരുവനന്തപുരം: ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിര്‍മ്മാണം പൂർത്തിയായി. വർക്കലയിലാണ് തിരുവനന്തപുരത്തെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജ് സഞ്ചാരികൾക്കായി തുറക്കുന്നത്.
സംസ്ഥാനത്തെ പുതിയ ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ ഉദ്ഘാടനം അടുത്ത മാസമാണ് നടക്കുന്നത്. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. 100 മീറ്റർ നീളവും 3 മീറ്റർ വീതിയുമാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജിനുള്ളത്. പാലത്തിന്റെ അവസാന ഭാഗത്ത് 11 മീറ്റർ നീളത്തിലും 7 മീറ്റർ വീതിയിലുമായി കാഴ്ചകൾ കാണാനുള്ള പ്ലാറ്റ്ഫോമുകളും ഒരുക്കിയിട്ടുണ്ട്. സുരക്ഷാ ബോട്ടുകൾ, ലൈഫ് ജാക്കറ്റുകൾ, ലൈഫ് ഗാർഡുകൾ, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സേവനവും ഉണ്ടാകും. പകൽ 11 മണി മുതൽ വൈകിട്ട് ആറു വരെയാണ് സന്ദർശന സമയം.
മൂന്ന് മാസം മുൻപ് ഉദ്ഘാടനം ചെയ്ത ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നെന്ന വാർത്ത കഴിഞ്ഞ മാസം പുറത്ത് വന്നിരുന്നു. ഫ്ലോട്ടിംഗ് ബ്രിഡ്ജ് രണ്ടായി വേർപെടുന്ന സമയത്ത് സഞ്ചാരികള്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികളും പറഞ്ഞിരുന്നു. എന്നാൽ, ഇത് തകർന്നതല്ലെന്ന വാദവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത് വന്നിരുന്നു. അഴിച്ചുമാറ്റുന്ന ദൃശ്യങ്ങളാണ് തെറ്റായി പ്രചരിക്കുന്നതെന്നായിരുന്നു ടൂറിസം മന്ത്രിയുടെ വിശദീകരണം.















