കൊച്ചി: സ്വകാര്യ ആശുപത്രി ജീവനക്കാരിയെ ജ്യൂസ് കൊടുത്ത് മയക്കിയ ശേഷം പീഡിപ്പിച്ചു. സഹപ്രവർത്തകയുടെ സുഹൃത്താണ് യുവതിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പോകാമെന്ന് പറഞ്ഞാണ് സൂര്യ യുവതിയെ തിരുവനന്തപുരത്തെത്തിച്ചത്. സുഹൃത്തിനെ കണ്ട ശേഷം ക്ഷേത്രത്തിൽ പോകാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റി കോവളത്തെ റിസോർട്ടിൽ എത്തിക്കുകയായിരുന്നു. റിസോർട്ടിൽവച്ച് യുവതിയ്ക്ക് മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകുകയും പിന്നീട് യുവതിയെ ബലമായി മദ്യം കുടിപ്പിക്കുകയും ചെയ്തു. ശേഷം ഒന്നാം പ്രതി ശരത് യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
യുവതിയുടെ പരാതിയെ തുടർന്ന് ശരത്തിനെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. സൂര്യയെ കൊച്ചിയിൽ നിന്ന് എടത്തല പോലീസ് കസ്റ്റഡിയിൽ എടുക്കുകയും കോവളം പോലീസിന് കൈമാറുകയും ചെയ്തു. സൂര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നും അതിജീവിതയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.