തൃശൂർ: ചാലക്കുടി എസ്‌ഐ അഫ്‌സലിനെതിരെ കൊലവിളി പ്രസംഗം നടത്തിയ എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസൻ മുബാറക്കിനെതിരെ കേസെടുക്കാതെ പോലീസ്. എസ്‌ഐയുടെ കയ്യും കാലും തല്ലി ഓടിക്കുമെന്നും ജയിൽ പുല്ലാണെന്നുമാണ് ഹസൻ മുബാറക് പറഞ്ഞത്. പ്രസംഗം പരിശോധിച്ചതിന് ശേഷം മാത്രമേ നടപടി എടുക്കൂവെന്നാണ് പോലീസ് പറയുന്നത്. ചാലക്കുടി ഐടിഐ തിരഞ്ഞെടുപ്പിലെ എസ്എഫ്‌ഐ വിജയത്തിന് പിന്നാലെ പ്രവർത്തകർ പോലീസ് ജീപ്പിന്റെ ചില്ല് തകർത്തിരുന്നു. ജീപ്പ് അടിച്ച് തകർത്തതിനെ തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. ഇതാണ് എസ്‌ഐയ്‌ക്കെതിരെ ഹസൻ മുബാറക്ക് കൊലവിളി പ്രസംഗം നടത്താൻ കാരണമായത്.
കുട്ടികളോട് ഇങ്ങനെ പെരുമാറിക്കഴിഞ്ഞാൽ രണ്ട് കയ്യും കാലും തല്ലിയൊടിക്കും. വിയ്യൂരിൽ കിടന്നാലും കണ്ണൂരിൽ കിടന്നാലും പൂജപ്പുര കിടന്നാലും ഞങ്ങൾക്കത് പുല്ലാണ്. ഏതെങ്കിലും ജയിൽ കാണിച്ചോ ലാത്തി കാണിച്ചോ എസ്എഫ്‌ഐയെ തടയാമെന്ന് വിചാരിച്ചാൽ നിങ്ങൾ മണ്ടന്മാരുടെ സ്വർഗത്തിലാണ് എന്നാണ് ഞങ്ങൾക്ക് പറയാനുള്ളതെന്നാണ് ഹസൻ ഭീഷണി മുഴക്കിയത്.
അതിനിടെ പോലീസ് ജീപ്പ് തകർത്ത സംഭവത്തിലെ മുഖ്യപ്രതിയും ഡിവൈഎഫ്‌ഐ നേതാവുമായ നിധിൻ പുല്ലനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിലെ മറ്റ് അഞ്ച് പ്രതികളെ ഇന്നലെ കോടതി റിമാൻഡ് ചെയ്തിരുന്നു. പൊതുമുതൽ നശിപ്പിച്ചവരെ രക്ഷപ്പെടുത്താൻ സഹായിച്ചുവെന്ന കുറ്റത്തിന് ചാലക്കുടി സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി കെഎസ് അശോകനടക്കം 15ഓളം സിപിഎം പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.















