തിരുവനന്തപുരം: ശംഖുമുഖത്തെ ആഭ്യന്തര വിമാനത്താവളത്തിലേക്ക് പുതിയ ടെർമിനൽ നിർമ്മിക്കുന്നതിനുള്ള പദ്ധതി സജ്ജമാക്കി അദാനി ഗ്രൂപ്പ്. പഴയ ടെർമിനൽ പൊളിച്ച് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ടെർമിനൽ നിർമ്മിക്കാനാണ് നീക്കം. 2070 വരെയുള്ള യാത്രികരുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചാക്കയിലെ രാജ്യാന്തര ടെർമിനൽ അരലക്ഷം ചതുരശ്ര അടിയാക്കി വിസ്തൃമാക്കിയാകും നിർമ്മാണം നടക്കുക.
ആഭ്യന്തര യാത്രികർക്ക് പ്രത്യേക സോൺ ഉണ്ടാക്കുന്നതിന് വേണ്ടിയാണിതെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ അനുമതി തേടിയിട്ടുണ്ട്. ആഭ്യന്തര ടെർമിനൽ അടുത്ത വർഷം ആദ്യം പൊളിക്കുന്നതിനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിർമ്മാണ പ്രവർത്തന വേളയിൽ ആഭ്യന്തര സർവീസുകൾ നടക്കുക ചാക്കയില അന്താരാഷ്ട്ര ടെർമിനലിൽ നിന്നാകും.
ഈ വർഷം ഏകദേശം 13 ലക്ഷം യാത്രികരാണ് ടെർമിനലിലെ സേവനം നേടിയത്. പ്രതിദിനം 15,000-ൽ അധികം യാത്രികരാണ് വിമാനത്താവളത്തിലെത്തുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് ടെർമിനൽ വികസനം പ്രാബല്യത്തിൽ വരുത്തുക. ഇതിന് പുറമെ അന്താരാഷ്ട്ര വിമാനത്താവളത്തിന് മുൻഭാഗത്തായി പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മിക്കുന്നതിനും പദ്ധതിയിടുന്നുണ്ട്. ടെർമിനലിന് മുന്നിലായുള്ള പാർക്കിംഗ്-ടോയ്ലറ്റ് ഏരിയകളിൽ ബഹുനിലകളിലായാണ് പഞ്ചനക്ഷത്ര ഹോട്ടലിന്റെ നിർമ്മാണം. 660 പേർക്ക് താമസിക്കാനാകുന്ന തരത്തിൽ 240 മുറികളുള്ള ഹോട്ടലായിരിക്കും സജ്ജമാക്കുക..