ലക്നൗ: പ്രായാഗ്രാജിൽ അടുത്ത മാസം ‘ മാഗ് മേള’ സംഘടിപ്പിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 800 ഏക്കർ സ്ഥലത്ത് അതിവിശാലമായ രീതിയിലായിരിക്കും മേള നടത്തുന്നത്. ശുചിത്വത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
” 500 വർഷങ്ങൾക്ക് ശേഷം ജനുവരി 22-ന് ശ്രീരാമചന്ദ്രൻ അയോദ്ധ്യയിലേക്ക് തിരിച്ചെത്തുകയാണ്. അതിനാൽ ഇത്തവണ സംഘടിപ്പിക്കുന്ന മാഗ് മേളയിൽ വളരെയധികം പ്രത്യേകതകളുണ്ട്. നിരവധി ഭക്തജനങ്ങളാണ് അയോദ്ധ്യയിലെത്തുന്നത്. അതുകൊണ്ടു തന്നെ പ്രായാഗ്രാജിൽ 800 ഏക്കർ വിസ്തൃതിയിൽ മേള സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മറ്റു മന്ത്രിമാർക്കൊപ്പം ഞാൻ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. പ്രായാഗ്രാജിൽ മേളയ്ക്കായുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ട്”- യോഗി ആദിത്യനാഥ് പറഞ്ഞു.
ലോകത്തിനു മുന്നിൽ നമ്മുടെ സംസ്കാരവും പൈതൃകവും തുറന്നു കാണിക്കാൻ ലഭിക്കുന്ന അവസരമാണിത്. വരാനിരിക്കുന്ന കുംഭമേളയിലൂടെ ഇന്ത്യയുടെ സാംസ്കാരിക മഹത്വം ലോകത്തിനു മുന്നിൽ തുറന്നു കാണിക്കാൻ സാധിക്കും. നിലവിൽ ഡ്രെയിനേജ് പൈപ്പുകളുടെ അറ്റകുറ്റ പണി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനുപുറമെ 18,0000 തെരുവുവിളക്കുകൾ പ്രദേശത്തിന് വെളിച്ചം പകരുമെന്നും 21,000 ശൗചാലയങ്ങൾ പ്രദേശങ്ങളിൽ നിർമ്മിച്ചു കൊണ്ടിരിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.