തിരുവനന്തപുരം: സംസ്ഥാനത്ത് ലൈഫ് പദ്ധതിയ്‌ക്ക് പണം അനുവദിക്കുന്നതിൽ സർക്കാർ തലത്തിൽ വീഴ്ച. ലൈഫ് പദ്ധതി ഉപഭോക്താക്കൾക്കായി സർക്കാർ നീക്കി വയ്‌ക്കുന്നത് നാമമാത്രമായ തുകയെന്ന് റിപ്പോർട്ട്. പദ്ധതിക്കായി സർക്കാർ വകയിരുത്തുന്ന പണം മുഴുവനായി നൽകുന്നില്ലെന്നും ഗഡുക്കളായി അനുവദിക്കുന്ന പണം ലഭ്യമാക്കാത്തതിനാൽ വീടുപണി പൂർത്തിയാക്കാനാകാതെ വലയുകയാണെന്നും സംസ്ഥാനത്തെ ഉപഭോക്താക്കൾ പറയുന്നു.
2022-2023 കാലയളവിലും 2023-2024 കാലയളവിലുമായി 74729 ഗുണഭോക്താക്കൾക്ക് സംസ്ഥാന വിഹിതം നൽകുന്നതിനായി വകയിരുത്തിയ പണം പോലും സർക്കാരിന് ലൈഫ് പദ്ധതിക്കായി നൽകാനാകുന്നില്ല. 2023-2024 സാമ്പത്തിക വർഷം പദ്ധതിയുടെ ഭാഗമായി ഗ്രാമീണമേഖലയിൽ 525 കോടിരൂപയാണ് വകയിരുത്തിയത്. നഗരമേഖലയിൽ 192 കോടി രൂപയും വകയിരുത്തി. എന്നാൽ ഗ്രാമീണമേഖലയിൽ 525 കോടി രൂപയിൽ നൽകിയത് 125 കോടി രൂപ മാത്രം. നഗരമേഖലയിൽ പദ്ധതിവിഹിതമായി നൽകേണ്ട 192 കോടിരൂപയിൽ നൽകിയത് 25 കോടി രൂപ മാത്രവും. മൊത്തം വിഹിതം 717 കോടിയിൽ ലഭിച്ചത് 150 കോടി മാത്രം.
അതേസമയം 2022-23ലെ സ്ഥിതിയും പരിതാപകരമാണ്. ഗ്രാമമേഖലയിൽ 255 കോടി വകയിരുത്തിയപ്പോൾ ലഭിച്ചത് 250 കോടി രൂപ. 95 കോടി രൂപ വകയിരുത്തിയ നഗരമേഖലയിൽ 50 കോടി രൂപമാത്രമാണ് അനുവദിച്ച് സർക്കാർ ഉത്തരവായത്. വകയിരുത്തലിൽ മൊത്തം ലഭിക്കേണ്ട 335 കോടിയിൽ ലഭിച്ചത് 300 കോടി രൂപ മാത്രം. ഇതോടെ നഗര-ഗ്രാമ മേഖലയിലെ പദ്ധതി ഉപഭോക്താക്കൾ പണം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്.