കോഴിക്കോട്: കൂടരഞ്ഞി പൂവാറൻതോട് മേഖലയിൽ പുലിയെ കണ്ടതായി പ്രദേശവാസികൾ. സംഭവത്തിന് പിന്നാലെ വനം വകുപ്പും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനാകാത്തതിനാൽ മൂന്ന് ദിവസം ആർആർടി സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്തേക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
രണ്ട് ദിവസം മുമ്പ് പുലിയെന്ന് തോന്നിക്കുന്ന ജീവി റോഡ് മുറിച്ചു കടക്കുന്നതിന്റെ ദൃശ്യങ്ങൾ കാർയാത്രികർ പകർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൂവാറൻതോട് പരിസര പ്രദേശങ്ങളിൽ വീണ്ടും പുലിയെ കണ്ടതായി പറയപ്പെടുന്നത്. ജനവാസ മേഖലയിലെ ആശങ്ക ഒഴിവാക്കുന്നതിനായി വനം വകുപ്പ് നടപടികൾ സ്വകരിക്കണമെന്ന് പ്രദേശവാസികൾ പറയുന്നു.
കാപ്പിത്തോട്ടത്തിലുൾപ്പെടെ ജോലി ചെയ്യുന്നവർ പരിഭ്രാന്തിയിലാണെന്നും എത്രയും വേഗം പുലിയെ കണ്ടെത്തി പിടികൂടണമെന്നും പ്രദേശവാസികൾ പറഞ്ഞു.