ന്യൂഡൽഹി: എഐ സാങ്കേതികവിദ്യയെ കുറിച്ച് കൂടുതൽ അറിയണമെന്ന് യുവാക്കൾക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. വർഷാവസാനത്തെ ‘മൻ കി ബാത്ത്’ എപ്പിസോഡിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പുത്തൻ സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നു. എഐ സാങ്കേതികവിദ്യ ഒരു പുതിയ തുടക്കമാണ്. എഐയിലൂടെ രാജ്യത്തെ ജുഡീഷ്യറിയും വിദ്യാഭ്യാസവുമുൾപ്പെടെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ എളുപ്പമാക്കുന്നു. നമ്മുടെ സ്കൂളുകളിലും ആശുപത്രികളിലും കോടതികളിലും നല്ല മാറ്റങ്ങൾ ഉണ്ടാകുന്നു.
ഡിസംബർ 17-ന് വാരാണസിയിൽ നടന്ന കാശി-തമിഴ് സംഗമമാണ് തന്റെ മനസിലേക്ക് വരുന്നത്. എഐ സാങ്കേതികവിദ്യയിലൂടെ എന്റെ വാക്കുകൾ ഹിന്ദിയിൽ നിന്നും തമിഴിലേക്ക് അനായാസം വിവർത്തനം ചെയ്തു. കാശി-തമിഴ് സംഗമത്തിൽ പങ്കെടുത്ത ജനങ്ങൾക്ക് അത് ആവേശമായി. എഐ ഉപയോഗിച്ച് ഏത് ഭാഷയിലും പ്രസംഗം നടത്താം. അത് ജനങ്ങൾക്ക് പരിചിതമായ ഭാഷയിലേക്ക് അനായാസം വിവർത്തനം ചെയ്യപ്പെടുന്നു. ഇത് ഭാവി കാലങ്ങളിൽ സിനിമയിലും ലഭ്യമാകും. തിയേറ്ററിൽ പ്രേക്ഷകർക്ക് എഐയുടെ സഹായത്തോടെ തത്സമയം വിവർത്തനം ചെയ്ത് കേൾക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.