പുതുവർഷത്തിൽ ആഗ്രഹങ്ങളുടെ പട്ടിക തുറന്നുപ്പറഞ്ഞ് മുൻ ധനമന്ത്രി തോമസ് ഐസക്ക്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ആഗ്രഹങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ന്യൂഇയർ ആഗ്രഹങ്ങളിൽ രാഷ്‌ട്രീയ വിഷയങ്ങളാണ് ആദ്യമുള്ളത്. ആദ്യ ആഗ്രഹമായി തോമസ് ഐസക്ക് അവതരിപ്പിച്ചിരിക്കുന്നത് വരുന്ന ലോക്സഭ തിരഞ്ഞെടുപ്പാണ്.
ബിജെപിയുടെ തോൽവിയാണ് അദ്ദേഹത്തിന്റെ പ്രധാന ആഗ്രഹം. തൊട്ടുപിന്നാലെ പുതുതായി രൂപീകരിച്ച പ്രതിപക്ഷ സഖ്യം അധികാരത്തിൽ വരണമെന്നുമുള്ള ആഗ്രഹമാണ് അദ്ദേഹത്തിനുള്ളത്. പുതിയ സർക്കാരിനെ പിന്താങ്ങാൻ കേരളത്തിൽ നിന്നും ശക്തമായ ഇടതുപക്ഷം പാർലമെന്റിൽ ഉണ്ടാകണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്.
വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള സംസ്ഥാനത്തിന്റെ മാറ്റത്തിൽ ഒരു വഴിത്തിരിവുണ്ടാകണം. പ്രവാസികളെ ഉപയോഗിച്ച് ഉന്നതവിദ്യാഭ്യാസവും നൈപുണ്യ പരിശീലനവും ശക്കിപ്പെടുത്തണം. കേരളത്തിലെ കുറച്ചു ഗ്രാമങ്ങളെങ്കിലും വ്യത്തിയാകണമെന്നും വയോജനസൗഹൃദമാകണമെന്നും അദ്ദേഹത്തിന്റെ ആഗ്രഹങ്ങളുടെ പട്ടികയിലുണ്ട്.
തോമസ് ഐസക്കിന്റെ പോസ്റ്റ്:
പുതുവർഷത്തിലേക്ക് കടക്കുമ്പോൾ എന്റെ ആഗ്രഹങ്ങൾ: ബിജെപി തോൽക്കണം. ഇന്ത്യാ മുന്നണി അധികാരത്തിൽ വരണം. കേരളത്തിൽ നിന്നു പുതിയ സർക്കാരിനെ പിന്താങ്ങാൻ ശക്തമായ ഇടതുപക്ഷം പാർലമെന്റിൽ ഉണ്ടാകണം.
വിജ്ഞാനസമ്പദ്ഘടനയിലേക്കുള്ള കേരളത്തിന്റെ പരിവർത്തനത്തിൽ ഒരു വഴിത്തിരിവ് സൃഷ്ടിക്കപ്പെടണം. പ്രവാസി പണ്ഡിതരെ ഉന്നതവിദ്യാഭ്യാസത്തിന്റെ പുനസംഘടനയ്‌ക്കും പ്രവാസി സംരംഭകരെ ആവശ്യം അറിഞ്ഞുള്ള നൈപുണി പരിശീലനത്തിനും ഉപയോഗപ്പെടുത്താനാകണം.
കേരളം വൃത്തിയാകണം. വയോജനസൗഹൃദമാകണം.
കുറച്ചു ഗ്രാമങ്ങളെങ്കിലും, അല്ല ചുരുങ്ങിയത് പാതിരപ്പള്ളിയെങ്കിലും, സന്തോഷ ഗ്രാമമാകണം.