ടോക്കിയോ: ജപ്പാനിലുണ്ടായ ഭൂകമ്പത്തിൽ ഇതുവരെ 57 മരണം. ജനുവരി ഒന്നിനാണ് റിക്ടർ സ്കെയിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. തിങ്കളാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 155-ത്തിലേറെ ഭൂചലനങ്ങളാണ് അനുഭവപ്പെടുന്നത്. ഇനിയും ചലനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
പുതുവർഷ തിമിർപ്പിനിടെയാണ് ആദ്യ ചലനം അനുഭവപ്പെട്ടത്. പിന്നാലെ അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. അഞ്ചടിയോളം ഉയരത്തിലുള്ള തിരമാലകളാണ് അടിച്ചുകയറിയത്. ഏകദേശം 33,000 വീടുകളിൽ വൈദ്യുതി നഷ്ടമായതായി അധികൃതർ അറിയിച്ചു. രാജ്യത്തെ ഗതാഗതമേഖല സ്തംഭിച്ചിരിക്കുകയാണ്. പ്രധാന ഹൈവേകൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള നിരവധി റൂട്ടുകൾ പ്രവർത്തനരഹിതമാണ്. രക്ഷാപ്രവർത്തനത്തെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഇഷികാവയിലും സമീപ പ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇഷികാവ, നിഗറ്റ, ടോയാമ അടക്കമുള്ള തീരപ്രദേശങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. തലസ്ഥാനമായ ടോക്കിയോയിലും കാന്റോ മേഖലയിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഭൂചലനത്തെ തുടർന്ന് വിവിധയിടങ്ങളിൽ തീപിടിത്തമുണ്ടായതായാണ് റിപ്പോർട്ട്.
വാജിമയിലും പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അസൈച്ചി സ്ട്രീറ്റിലും ഉണ്ടായ തീപിടത്തത്തിൽ 200-ലധികം കെട്ടിടങ്ങളാണ് കത്തി നശിച്ചത്. ശക്തമായ തുടർചലനങ്ങൾക്ക് ഇനിയും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റഷ്യയുടെ വിദൂര കിഴക്കൻ നഗരങ്ങളായ വ്ലാഡിവോസ്‌റ്റോക്കിലും നഖോദ്കയിലും സുനാമി മുന്നറിയിപ്പുണ്ട്.