ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമം ഈവർഷം നടപ്പാക്കാനുള്ള തീരുമാനവുമായി കേന്ദ്ര സർക്കാർ . ഈ മാസം 26ന് മുമ്പ് ഈ നിയമത്തിന്റെ ചട്ടങ്ങൾ പ്രഖ്യാപിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉന്നത വൃത്തങ്ങൾ അറിയിച്ചു.
2019 ഡിസംബറിൽ സിഎഎ ബിൽ പാസാക്കിയത് മുതൽ അത് നടപ്പിലാക്കുന്നതിനായി കാത്തിരിക്കുന്ന ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദു അഭയാർത്ഥികൾക്കും , പാകിസ്താനിൽ നിന്നുള്ള ഹിന്ദു-സിഖ് അഭയാർഥികൾക്കും കേന്ദ്രത്തിന്റെ തീരുമാനം പ്രതീക്ഷയാകും. 2014 വരെ 32,000 ആളുകൾ പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തി.
സിഎഎ നടപ്പാക്കുമെന്ന വ്യക്തമായ സൂചന ഡിസംബർ 27 ന് ബംഗാളിൽ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രഖ്യാപനത്തിൽ പരാമർശിച്ചിരുന്നു . സിഎഎ രാജ്യത്തെ നിയമമാണെന്നും അതിനെ ആർക്കും തടയാനാകില്ലെന്നുമാണ് അദ്ദേഹം യോഗത്തിൽ പറഞ്ഞത് . 2019 ഡിസംബർ 11ന് സിഎഎയ്ക്ക് പാർലമെന്റ് അനുമതി നൽകി. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള സമയപരിധി സർക്കാർ എട്ട് തവണ നീട്ടിയിരുന്നു.
2014 ഡിസംബർ 31-ന് മുമ്പ് പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് മതപരമായ പീഡനത്തിനെ തുടർന്ന് ഇന്ത്യയിലെത്തിയ ഹിന്ദുക്കൾക്കും സിഖുകാർക്കും ബുദ്ധമതക്കാർക്കും ജൈനർക്കും പാഴ്സികൾക്കും ക്രിസ്ത്യാനികൾക്കും പൗരത്വം നൽകും. ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് മാത്രമേ പൗരത്വത്തിന് അപേക്ഷിക്കാൻ അർഹതയുള്ളൂ. മറ്റ് രാജ്യങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ആളുകൾക്ക് സിഎഎയുടെ ആനുകൂല്യം ലഭിക്കില്ല.
സിഎഎ വിദേശികളെ പുറത്താക്കാനുള്ളതല്ല. അനധികൃത അഭയാർത്ഥികളെ പുറത്താക്കുന്നതുമായി ഇതിന് ബന്ധമില്ല. 1946ലെ ഫോറിനേഴ്സ് ആക്ടും 1920ലെ പാസ്പോർട്ട് ആക്ടും ഇത്തരം അഭയാർത്ഥികൾക്കായി നിലവിൽ നിലവിലുണ്ട്.2018, 2019, 2020, 2021 വർഷങ്ങളിൽ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള 3117 ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചു . 2021 ഏപ്രിൽ-ഡിസംബർ കാലയളവിൽ മൊത്തം 1,414 വിദേശികൾക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചു.