ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് സുരക്ഷയൊരുക്കാൻ നിർമിത ബുദ്ധിയും. എഐ അധിഷ്ഠിതമായ നിരീക്ഷണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. പ്രാണ പ്രതിഷ്ഠ ചടങ്ങുകൾക്ക് പിന്നാലെ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് സുരക്ഷ കടുപ്പിക്കുന്നത്.
സംശയാസ്പദമായ സന്ദർഭങ്ങൾ കണ്ടെത്താൻ എഐ സംവിധാനം സഹായിക്കും. ദർശനത്തിനെത്തുന്നവരെ പരിശോധനയ്‌ക്ക് ശേഷമാകും കടത്തി വിടുക. ക്ഷേത്ര പരിസരത്ത് സംശയാസ്പദമായി എന്തെങ്കിലും കണ്ടെത്തിയാൽ സ്വയമേ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിക്കും വിധമാണ് സംവിധാനം. ഇത് സുരക്ഷാ ഏജൻസികൾക്ക് സഹായകമാകുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രാണ പ്രതിഷ്ഠ ചടങ്ങിന്റെ ഭാഗമായി കേന്ദ്രസേനയെയും 11,000 പോലീസ് ഉദ്യോഗസ്ഥരെയുമാണ് ക്ഷേത്രത്തിലും പരിസരത്തുമായി വിന്യസിക്കുക. രാമക്ഷേത്രത്തിന് ഏറെ ഭീഷണിയുണ്ടെന്നും പഴുതടച്ച സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാമെന്നും ഔദ്യോഗിക വൃത്തങ്ങൾ വിശദമാക്കി. അയോദ്ധ്യയിലെ ഓരോ ചലനങ്ങളും അത്യധികം ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.















