മുംബൈ: അന്ധേരി സ്വദേശിയായ 19കാരി കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. ബുധനാഴ്ച രാവിലെയാണ് വിധി പ്രമോദ് കുമാർ സിംഗ് എന്ന വിദ്യാർത്ഥിനി അന്ധേരിയിലെ ബഹുനില കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. മിത്തിബായ് കോളേജ് വിദ്യാർത്ഥിനിയാണ് മരണപ്പെട്ട വിധി. സംഭവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വിധി മാനസികസമ്മർദ്ദം അനുഭവിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.
കെട്ടിടത്തിനലെ സുരക്ഷാ ജീവനക്കാരനാണ് സംഭവം ഡിഎൻ നഗർ പോലീസിനെ അറിയിച്ചത്. പിന്നാലെ ഫ്ലാറ്റ് അസോസിയേഷൻ ഭാരവാഹികളെയും ഇയാൾ തന്നെ വിവരം അറിയിച്ചു. വിവരം ലഭിച്ചയുടൻ പോലീസ് സംഭവസ്ഥലത്തെത്തി പരിക്കേറ്റ വിധിയെ കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആശുപത്രിയിൽ എത്തുത്തതിന് മുൻപ് മരണം സംഭവിച്ചിരുന്നു.
അന്ധേരിയിലെ എസ്വി റോഡിലെ മില്ലേനിയം ഹൈറ്റ്സ് ബിൽഡിംഗിൽ വാടകക്ക് താമസിച്ചുവരികയായിരുന്നു വിധി. ഇവരുടെ മാതാപിതാക്കൾ താനെയിലാണ് താമസം. മാനസിക സമ്മർദ്ദവും വിഷാദവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇത് വ്യക്തമാകുന്ന ഒരു കത്തും സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യത്തെ കുറിച്ച് കൂടുതൽ മനസിലാക്കാൻ അന്വേഷണം ആരംഭിച്ചതായും വിദ്യാർത്ഥിനിയുടെ മാതാപിതാക്കളിൽ നിന്നും മൊഴി രേഖപ്പെടുത്തമെന്നും പോലീസ് പറഞ്ഞു. അപകടമരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്ത് ഡിഎൻ നഗർ പോലീസ്.