അഫ്ഗാനിസ്ഥാനെതിരെ നാളെ മൊഹാലിയിൽ നടക്കുന്ന ആദ്യ ടി20യിൽ വിരാട് കോലി കളിക്കില്ല. മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡാണ് ഇക്കാര്യം അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് താരം ആദ്യ മത്സരത്തിന് ഇല്ലാത്തതെന്നും രണ്ടും മൂന്നും മത്സരങ്ങളിൽ കളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2022-ലെ ടി20 ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനോട് തോറ്റതിന് ശേഷം രോഹിത് ശർമ്മയും കോലിയും ഇതുവരെയും രാജ്യത്തിനായി ടി20 മത്സരങ്ങൾ കളിച്ചിട്ടില്ല. അഫ്ഗാനെതിരായ ഈ പരമ്പരയിലൂടെയാണ് ഇരുവരും ടി20യിലേക്ക് തിരിച്ചെത്തുന്നത്. ജൂൺ 1ന് ആരംഭിക്കുന്ന ടി20 ലോകകപ്പ് മുൻനിർത്തിയാണ് ഇരുവരെയും ടീമിലെത്തിച്ചിരിക്കുന്നത്.
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിനിടെ സെലക്ഷൻ കമ്മിറ്റി ചെയർമാർ അജിത് അഗാർക്കർ രോഹിത്തുമായും കോലിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അവിടെ വച്ചാണ് ലോകകപ്പിൽ കളിക്കാൻ ഇരുവരും സന്നദ്ധത അറിയിച്ചത്. വിരാട് കോലി ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ റൺവേട്ടക്കാരനാണ്.