മുതുകുളം: ഈ വർഷത്തെ മുതുകുളം പാർവ്വതി അമ്മ സാഹിത്യ പുരസ്കാരത്തിന് ഷീലാ ടോമി അർഹയായി. ഷീലാ ടോമിയുടെ ‘ആ നദിയോട് പേരു ചോദിക്കരുത് ‘ എന്ന നോവലിനാണ് പുരസ്കാരം. ഡോ: വത്സലൻ വാതുശ്ശേരി, ഡോ: ഡൊമനിക്ക് ജെ.കാട്ടൂർ, ഡോ: എ.ഷീലാകുമാരി എന്നിവരടങ്ങിയ സമിതിയാണ് വിധി നിർണ്ണയം നടത്തിയത്.
മെല്‍ക്വിയാഡിസ്സിന്റെ പ്രളയ പുസ്തകം, വല്ലി എന്നിവയാണ് ഷീല ടോമിയുടെ മറ്റു കൃതികൾ. പുരസ്‌കാരത്തിന് അർഹമായ “ആ നദിയോട് പേരു ചോദിക്കരുത് ‘ എന്ന പുസ്തകം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്.
15000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ജനുവരി 26 ന് മുതുകുളത്തു ചേരുന്ന മുതുകുളം പാർവ്വതി അമ്മ അനുസ്മരണ സമ്മേളനത്തിൽ വച്ച് ശ്രീ രമേശ് ചെന്നിത്തല എം.എൽ.എ സമ്മാനിക്കും എന്ന് മുതുകുളം പാർവ്വതി അമ്മ സ്മാരക ട്രസ്റ്റ് ചെയർമാൻ ചേപ്പാട് ഭാസ്കരൻനായർ ട്രസ്റ്റ് സെക്രട്ടറി ആർ.മുരളീധരൻ വന്നിവർ അറിയിച്ചു.
പ്രമുഖ കവയിത്രിയും, അധ്യാപികയും, സ്വാതന്ത്ര്യ സമര സേനാനിയും, സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന മുതുകുള പാർവതി അമ്മയുടെ പേരിൽ വനിതാ എഴുത്തുകാർക്ക് നൽകുന്ന സാഹിത്യ പുരസ്കാരമാണ് മുതുകുളം പാർവതി അമ്മ അവാർഡ്. കുമാരനാശാന്റെ അപൂർണ്ണകൃതിയായ ബുദ്ധചരിതം എഴുതിപ്പൂർത്തിയാക്കിയത് പാർവ്വതിയമ്മയാണ്.