ഭാരതത്തിന്റെ രണ്ടാമത്തെ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയെ അദ്ദേഹത്തിന്റെ 58-ാം ചരമവാർഷിക ദിനത്തിൽ ഇന്ന് രാജ്യം ആദരപൂർവ്വം അനുസ്മരിക്കുന്നു. പ്രതിരോധത്തെയും പ്രകൃതിയെയും ഒന്നിപ്പിച്ച ഭാരതീയ ദർശനം കാച്ചിക്കുറുക്കി എടുത്ത “ജയ് ജവാൻ ജയ് കിസാൻ” എന്ന അദ്ദേഹത്തിന്റെ പ്രതീകാത്മക മുദ്രാവാക്യം ഭാരതത്തിലെ അനേകതലമുറകളെ പ്രചോദിപ്പിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്ന് ഏഴ് മൈൽ അകലെയുള്ള മുഗൾസരായ് എന്ന ചെറിയ റെയിൽവേ പട്ടണത്തിൽ 1904 ഒക്ടോബർ 2 നാണ് ലാൽ ബഹാദൂർ ശാസ്ത്രി ജനിച്ചത്. മഹാത്മാഗാന്ധിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 16 വയസ്സുള്ളപ്പോൾ അദ്ദേഹം നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേർന്നു.കാശി വിദ്യാപീഠത്തിൽ നിന്ന് ശാസ്ത്രി ബിരുദം നേടി. 1927-ൽ അദ്ദേഹം വിവാഹിതനായി. അദ്ദേഹത്തിന്റെ ഭാര്യ മിർസാപൂരിൽ നിന്നുള്ള ലളിതാ ദേവിയായിരുന്നു.ലാൽ ബഹാദൂർ ശാസ്ത്രി ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്ത് വർഷങ്ങളോളം ജയിലിൽ കിടന്നു. ഇത് അദ്ദേഹത്തിന്റെ നേതൃഗുണങ്ങളെ ഊട്ടിയുറപ്പിച്ചു. സ്വാതന്ത്ര്യാനന്തരം, ഭാരത സർക്കാരിലെ പ്രധാന റോളുകൾ അദ്ദേഹത്തെ തേടിയെത്തി.
1964-ൽ, ജവഹർലാൽ നെഹ്‌റുവിന്റെ മരണശേഷം, ഇന്ത്യയുടെ ആദ്യത്തെ സ്വതന്ത്ര സർക്കാരിൽ ആഭ്യന്തരമന്ത്രി, റെയിൽവേ മന്ത്രി തുടങ്ങിയ നിർണായക റോളുകൾ വഹിച്ചിട്ടുള്ള ശാസ്ത്രി അധികാരമേറ്റെടുത്തു. കേവലം രണ്ട് വർഷത്തിനുള്ളിൽ, ആ കുറിയ മനുഷ്യൻ രാഷ്‌ട്രഗാത്രത്തിലും മനസ്സിലും ചെലുത്തിയ സ്വാധീനം ചരിത്രപരമായിരുന്നു.
ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്ത് (1964 മുതൽ 1966 വരെ)
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു 1964 മെയ് 27-ന് അന്തരിച്ചു. അതിനുശേഷം ലാൽ ബഹാദൂർ ശാസ്ത്രി പ്രധാനമന്ത്രിയായി. ലാൽ ബഹദൂർ ശാസ്ത്രിയുടെ ഭരണകാലത്താണ് 1965-ൽ പാകിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചത്. 1965 ലെ യുദ്ധത്തിൽ ലാൽ ബഹദൂർ ശാസ്ത്രിയുടെ ‘ജയ് ജവാൻ, ജയ് കിസാൻ’ മുദ്രാവാക്യം ഭക്ഷ്യക്ഷാമത്തിനിടയിൽ സൈനികരുടെയും കർഷകരുടെയും മനോവീര്യം ഉയർത്തി.
ഇതിന് മൂന്ന് വർഷം മുമ്പ് ചൈനയുമായുള്ള യുദ്ധത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു . ഈ അപ്രതീക്ഷിത യുദ്ധത്തിൽ നെഹ്‌റുവിനെക്കാൾ മികച്ച നേതൃത്വം രാഷ്‌ട്രത്തിന് നൽകിയ ശാസ്ത്രിജി പാകിസ്ഥാന് ദയനീയ പരാജയം നൽകി . പാക്കിസ്ഥാൻ സ്വപ്‌നത്തിൽ പോലും ഇത് സങ്കൽപ്പിച്ചിരുന്നില്ല.
ഇന്ത്യയുടെ ഭക്ഷ്യോത്പാദനം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത അടിവരയിട്ട് ശാസ്ത്രി 1965-ൽ ഇന്ത്യയിൽ ഹരിതവിപ്ലവവും പ്രോത്സാഹിപ്പിച്ചു. ഭക്ഷ്യധാന്യങ്ങളും പാൽ ഉൽപാദനത്തിലും സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള ഹരിത വിപ്ലവം, ധവള വിപ്ലവം എന്നിങ്ങനെ ഇന്ത്യയുടെ കാർഷിക ചരിത്രത്തിലെ സുപ്രധാന തീരുമാനങ്ങളുടെ ചാലകശക്തി അദ്ദേഹത്തിന്റെ ദര്ശനമായിരുന്നു. ഹരിതവിപ്ലവത്തിന്റെ പ്രധാന ലക്ഷ്യം ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനം, പ്രത്യേകിച്ച് ഗോതമ്പിന്റെയും അരിയുടെയും കൃഷി വർധിപ്പിക്കുക എന്നതായിരുന്നു. 1966-67 കാലഘട്ടത്തിലാണ് ഹരിതവിപ്ലവം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.അതേസമയംതന്നെ രാജ്യത്തെ പാൽ ഉൽപാദനവും വിതരണവും വർദ്ധിപ്പിക്കാൻ ധവളവിപ്ലവം അങ്ങനെ ചുരുങ്ങിയ സമയത്തിനുള്ളിൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചു. അദ്ദേഹത്തിന്റെ ഈ ഉദ്യമത്തിന്റെ മഹത്തായ വിജയം ദേശീയ ക്ഷീര വികസന ബോർഡിന്റെ രൂപീകരണത്തിലേക്ക് നയിച്ചു. തമിഴ് നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭം നടന്നത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്.
ലാൽ ബഹാദൂർ ശാസ്ത്രി 19 മാസം മാത്രമാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നത്. 1966 ജനുവരി 11-ന് ഇന്നത്തെ ഉസ്ബെക്കിസ്ഥാനിലെ താഷ്‌കന്റിലാണ് അദ്ദേഹം മരിച്ചത്.എന്നാൽ ഈ 19 മാസങ്ങൾ കൊണ്ട് അദ്ദേഹം ഇന്ത്യയുടെ ശക്തിയെ ലോകം തിരിച്ചറിഞ്ഞു. 1966 ജനുവരി 10 ന്, താഷ്‌കന്റിൽ വെച്ച് പാകിസ്ഥാനുമായുള്ള സമാധാന ഉടമ്പടി ഒപ്പുവെച്ച് 12 മണിക്കൂറിനുള്ളിൽ ലാൽ ബഹദൂർ ശാസ്ത്രി പെട്ടെന്ന് (ജനുവരി 11) മരിച്ചു.
യമുനയുടെ തീരത്ത് ശാന്തിവനത്തിന് മുന്നിൽപൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ശാസ്ത്രിജിയെ സംസ്‌കരിച്ചു , ആ സ്ഥലത്തിന് വിജയ് ഘട്ട് എന്ന് പേരിട്ടു .
ശാസ്ത്രി ജിയുടെ പ്രസിദ്ധമായ ചില പ്രസ്താവനകൾ
— ഏതെങ്കിലും വിധത്തിൽ തൊട്ടുകൂടായ്മ എന്ന് വിളിക്കാവുന്ന എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ,അയിത്തം കല്പിക്കപ്പെടുന്ന ഒരാളെങ്കിലും അവശേഷിച്ചാൽ ഇന്ത്യ ലജ്ജിച്ചു തല താഴ്‌ത്തേണ്ടി വരും.
– ഓരോ പ്രവൃത്തിക്കും അതിന്റേതായ മാന്യതയുണ്ട്, ഓരോ ജോലിയും കഴിവിന്റെ പരമാവധി ചെയ്യുന്നതിലൂടെ മാത്രമേ സംതൃപ്തി കൈവരിക്കാനാകൂ.
– രാജ്യത്തിന്റെ പുരോഗതിക്കായി, നമ്മൾ തമ്മിൽ പോരാടുന്നതിന് പകരം, ദാരിദ്ര്യത്തോടും രോഗത്തോടും അജ്ഞതയോടും പോരാടേണ്ടതുണ്ട്.
– രാജ്യത്തോടുള്ള വിശ്വസ്തത എല്ലാ വിശ്വസ്തതയ്‌ക്കും മുമ്പാണ്, അത് സമ്പൂർണ്ണ വിശ്വസ്തതയാണ്, കാരണം ഒരാൾക്ക് അത് പ്രതിഫലമായി ലഭിക്കുന്നതിന് കാത്തിരിക്കാനാവില്ല.