ലക്‌നൗ: ഉത്തർപ്രദേശിലെ വിവിധ ജില്ലകളിലെ ജനങ്ങളുമായി സംവദിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പൂർ സന്ദർനത്തിനിടെയായിരുന്നു അദ്ദേഹം ജനതാ ദർശനം നടത്തിയത്. വിവിധ ജില്ലകളിൽ നിന്നായി എത്തിയ 200-ഓളം ജനങ്ങളുടെ പ്രശ്‌നങ്ങൾ കേട്ട ശേഷം അവ പരിഹരിക്കുന്നതിനായി അധികൃതർക്ക് നിർദ്ദേശങ്ങൾ കൈമാറിയതായും അദ്ദേഹം അറിയിച്ചു.
”ഭവന പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്ക് സർക്കാർ നിരവധി പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. അർഹരായ എല്ലാ ജനങ്ങൾക്കും അതിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. രോഗബാധിതരായവർക്ക് സർക്കാർ ധനസഹായം നൽകുന്നുണ്ട്. എല്ലാ അർഹതപ്പെട്ട ജനങ്ങളിലേക്കും സഹായങ്ങൾ എത്തുന്നതാണ്. ഭൂമി കയ്യേറ്റങ്ങൾക്കെതിരെയും ഭൂമാഫിയകൾക്കെതിരെയും കർശന നടപടിയെടുക്കും.” – യോഗി ആദിത്യനാഥ് വ്യക്തമാക്കി.
ജനതാ ദർശനത്തിനിടെ ഭവനമില്ലാത്ത സ്ത്രീകളുടെ പരാതികൾ കേട്ട ശേഷം പ്രശ്‌നം ഉടൻ പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി. വീടില്ലാത്തവർക്കായി വീടുകൾ നൽകുമെന്നും പെൻഷനും റേഷൻകാർഡും ശരിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് ഉദ്യോഗസ്ഥരെ നിർദ്ദേശിച്ച അദ്ദേഹം തീർപ്പാക്കൽ വൈകിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു.















