ധ്രുവ് ജുറേൽ, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ എല്ലാവരുടെയും ശ്രദ്ധ പതിഞ്ഞത് ഈ പേരിലായിരുന്നു. രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിന്റെ താരമായ 22-കാരൻ വിക്കറ്റ് കീപ്പർ- ബാറ്ററായാണ് ടീമിലെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾ കളിച്ച ഇന്ത്യയുടെ എ ടീമിന്റെ ഭാഗമായിരുന്നു ജുറേൽ. മത്സരത്തിൽ താരം 69 റൺസും നേടിയിരുന്നു.
ആലപ്പുഴയിൽ നടന്ന രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിനെതിരെ 63 റൺസും ജുറേൽ സ്വന്തമാക്കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ വിദർഭയ്‌ക്കെതിരെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 15 മത്സരങ്ങളിൽ നിന്ന് 46 ശരാശരിയിൽ 790 റൺസാണ് താരം ആഭ്യന്തര ക്രിക്കറ്റിൽ നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയും അഞ്ച് അർദ്ധ സെഞ്ച്വറിയും ഇതിൽ ഉൾപ്പെടുന്നു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ് ജുറേൽ.
ശ്രദ്ധേയമായ പ്രകടനങ്ങൾക്ക് പിന്നാലെ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള വിളി 22കാരനെ തേടിയെത്തുമ്പോൾ അതിന് പിന്നിൽ കഷ്ടപാടിന്റെ കഥകളുണ്ട്. സാധാരണ കുടുംബത്തിൽ നിന്നാണ് ധ്രുവ് ജുറേൽ ക്രിക്കറ്റിലേക്ക് കടന്നുവരുന്നത്. ആഗ്രയിലെ സൈനിക സ്‌കൂളിൽ പഠിച്ചിരുന്ന താരം അച്ഛനറിയാതെ അവധിക്കാലത്ത് ഏകലവ്യ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പരിശീലനത്തിന് ചേരാൻ ശ്രമിച്ചിരുന്നു. മകന് ക്രിക്കറ്റിനോടാണ് താത്പര്യമെന്ന് അറിഞ്ഞപ്പോൾ അച്ഛൻ ശകാരിക്കുകയും ചെയ്തു.
എന്നാൽ, പിന്നീട് മകന്റെ ക്രിക്കറ്റിനോടുള്ള താത്പര്യം തിരിച്ചറിഞ്ഞ പിതാവ് കടം വാങ്ങിയ 800 രൂപകൊണ്ട് ജുറാലിന്റെ ആഗ്രഹത്തിന് തുടക്കമിട്ടു. ക്രിക്കറ്റ് കിറ്റ് ആവശ്യപ്പെട്ടപ്പോൾ അതിന്റെ വിലകേട്ട് കളിനിർത്താൻ ആവശ്യപ്പെട്ടെന്നും പിന്നീട് അമ്മയുടെ ആഭരണം വിറ്റ് കിറ്റ് വാങ്ങി നൽകിയതായും താരം ഓർത്തെടുത്തു.
സുഹൃത്തുകൾ വഴിയാണ് ഇന്ത്യയുടെ സിനീയർ ടീമിലേക്ക് സെലക്ഷൻ ലഭിച്ച കാര്യം ജുറേൽ അറിയുന്നത്. സന്തോഷ വാർത്ത കുടുംബത്തെ അറിയിച്ചപ്പോൾ അവർ ചോദിച്ചത് ഏത് ഇന്ത്യൻ ടീമിലേക്കാണ് നീ തിരഞ്ഞെടുക്കപ്പെട്ടതെന്നായിരുന്നു. രോഹിത്ത് ശർമ്മയുടെയും വിരാട് കോലിയുടെയും ടീമിലേക്കെന്ന് പറഞ്ഞപ്പോൾ അവർ മതിമറന്ന് സന്തോഷിച്ചു. – സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു
ഇംഗ്ലണ്ടിനെതിരായ ആദ്യ 2 ടെസ്റ്റുകൾക്കുള്ള ടീം: രോഹിത് ശർമ്മ (സി), ജസ്പ്രീത് ബുമ്ര (വി.സി), ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വി.കെ), കെ എസ് ഭരത് (വി.കെ), ധ്രുവ് ജുറേൽ (വി.കെ), രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ , ആവേശ് ഖാൻ.