ന്യൂഡൽഹി: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ 55 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. അംബാസഡർമാരും എംപിമാരും ഉൾപ്പെടെയുള്ള 100-ലധികം പേരാണ് പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമാകുക. വേൾഡ് ഹിന്ദു ഫൗണ്ടേഷന്റെ സ്ഥാപകനും ചെയർമാനുമായ സ്വാമി വിജ്ഞാനാനന്ദാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 22നാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്.
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ത്യൻ സമൂഹം വലിയതോതിലുള്ള ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. യുഎസിലെ ഇന്ത്യൻ സമൂഹം ന്യൂജേഴ്സിയിലെ എഡിസണിൽ ഇന്ന് കാർ റാലി സംഘടിപ്പിച്ചിരുന്നു. 350ലേറെ കാറുകളാണ് റാലിയിൽ പങ്കെടുത്തത്. ഭഗവാൻ രാമന്റെ ചിത്രങ്ങൾ ആലേഖനം ചെയ്ത പതാകകളേന്തി ആയിരങ്ങളാണ് റാലിയിൽ പങ്കെടുത്തത്. പത്തോളം സംസ്ഥാനങ്ങളിൽ രാമക്ഷേത്രത്തിന്റെ കൂറ്റൻ പരസ്യബോർഡുകളും ഉയർന്നിട്ടുണ്ട്. വിശ്വാസികളായ സർക്കാർ ജീവനക്കാർക്ക് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന രണ്ട് മണിക്കൂർ ഇടവേള നൽകുമെന്ന് മൗറീഷ്യസ് സർക്കാരും അറിയിച്ചിട്ടുണ്ട്.
ഭഗവാൻ ശ്രീരാമൻ ജനിച്ച സ്ഥലത്തെ ക്ഷേത്രത്തിൽ പവിത്രമായ സഞ്ജീവനി മുഹൂർത്തത്തിലാകും രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. ഉച്ചയ്ക്ക് 12:29:8 മുതൽ 12:30: 32 വരെയാണ് ചടങ്ങിന്റെ മുഹൂർത്തം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള 7000-തിൽ അധികം വിശിഷ്ട വ്യക്തികളാണ് ചടങ്ങിൽ പങ്കെടുക്കുക.