ന്യൂഡൽഹി: രാജ്യം ഇന്ന് 76-ാമത് കരസേനാ ദിനം ആചരിക്കും. ലക്‌നൗ ഗൂർഖ റൈഫിൾസ് റെജിമെന്റൽ സെന്ററിലാണ് കരസേനാ ദിനത്തോടനുബന്ധിച്ചുള്ള പരേഡ് നടക്കുക. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ അഭിവാദ്യം സ്വീകരിക്കും. വൈകിട്ട് നടക്കുന്ന ശൗര്യ സന്ധ്യയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദി ബെൻ പട്ടേൽ എന്നിവർ പങ്കെടുക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് മികച്ച പരേഡ് സംഘത്തെ തിരഞ്ഞെടുക്കും എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇത് രണ്ടാം തവണയാണ് രാജ്യതലസ്ഥാനത്തിന് പുറത്ത് കരസേനാ ദിനം ആചരിക്കുന്നത്. കഴിഞ്ഞ വർഷം ബെംഗളൂരുവിലെ എംഇഡി ആൻഡ് സെന്റർ പരേഡ് ഗ്രൗണ്ടിലായിരുന്നു കരസേനാ ദിനാചരണം.
ലക്‌നൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമാൻഡ് ഓഫ് ആർമിയുടെ സെൻട്രൽ കമാൻഡിന് കീഴിലാണ് ഈ വർഷം പരേഡ് നടക്കുക. ഇന്ത്യൻ ആർമിയുടെ ഏഴ് കമാൻഡുകളിൽ ഒന്നാണ് സെൻട്രൽ കമാൻഡ്. കഴിഞ്ഞ വർഷം ബെംഗളൂരുവിൽ നടന്ന പരേഡിന്റെ ചുമതല സതേൺ കമാൻഡിനായിരുന്നു.
ലക്നൗവിലെ പരേഡ് ഗ്രൗണ്ടിൽ മേജർ ജനറൽ സലിൽ സേതയുടെ നേതൃത്വത്തിലാണ് സൈനിക പരേഡ് നടക്കുന്നത്. 50-ാമത് (സ്വതന്ത്ര) പാരച്യൂട്ട് ബ്രിഗേഡ്, സിഖ് ലൈറ്റ് ഇൻഫെൻട്രി, ജാട്ട് റെജിമെന്റ്, ഗർവാൾ റൈഫിൾസ്, ബംഗാൾ എഞ്ചിനീയർ ഗ്രൂപ്പ് തുടങ്ങി വിവിധ സേനാ വിഭാഗങ്ങളാണ് പരേഡിൽ പങ്കെടുക്കുക. സേനയുടെ വിവിധ റെജിമെന്റുകളിൽ നിന്നുള്ള ബാൻഡ് സംഘങ്ങളും പരേഡിന്റെ ഭാഗമാകും.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറൽ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓർമ്മയ്‌ക്കായാണ് ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ അവസാന ബ്രിട്ടീഷ് കമാൻഡർ ഇൻ ചീഫ് ജനറൽ ഫ്രാൻസിസ് ബുച്ചറിൽ നിന്നാണ് കരിയപ്പ സൈനിക തലവനായി സ്ഥാനം ഏറ്റെടുത്തത്. 1949 ജനുവരി 15 നാണ് കരിയപ്പ സൈനിക തലവനായി ചുമതലയേറ്റത്. അന്നു മുതൽ രാജ്യം ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നു. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികർക്ക് ആദരമർപ്പിക്കുന്ന ദിനമാണിത്.