കൊല്ലം: അതിർത്തി തർക്കത്തെ തുടർന്ന് വയോധികയ്ക്ക് ബന്ധുവായ യുവതിയുടെ ക്രൂരമർദ്ദനം. ഓടനാവട്ടം അമ്പലത്തുംകാലയിലാണ് സംഭവം. 85-കാരിയായ സരസമ്മക്കാണ് മർദ്ദനമേറ്റത്. സരസമ്മയുടെ സഹോദരിയുടെ മരുമകളും അയൽവാസിയുമായ സരിതയാണ് വൃദ്ധയെ മർദ്ദിച്ചത്.
അതിർത്തി തർക്കത്തെ തുടർന്ന് ഇരുവരും വഴക്കിട്ടിരുന്നു. തുടർന്ന് തർക്കത്തിനിടെ സരിത വൃദ്ധയെ മുറ്റത്ത് തള്ളിയിടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഴ്ചയിൽ സരസമ്മയുടെ തുടയെല്ല് പൊട്ടുകയും കൈക്കും തലക്കും പരിക്കേൽക്കുകയും ചെയ്തു. സരസമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വൃദ്ധയെ ആശുപത്രിയിലെത്തിച്ചത്.
സംഭവത്തിൽ സരിതക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മനഃപൂർവ്വം ദേഹോപദ്രവം ഏൽപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. സരസമ്മയുടെ മകന്റെ പരാതിയിലാണ് പൂയപ്പള്ളി പോലീസ് സരിതക്കെതിരെ കേസെടുത്തത്.