കോഴിക്കോട്: ഗവൺമെന്റ് മെഡിക്കൽ കോളേജിൽ മോഷണക്കുറ്റം ആരോപിച്ച് ആളുകൾ മർദ്ദിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് പുറത്ത്. ആൾക്കൂട്ട വിചാരണ ഉണ്ടായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് വിശ്വനാഥൻ ആത്മഹത്യ ചെയ്തതെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്. അന്തിമ റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോഴിക്കോട് ജില്ല കോടതിയിൽ സമർപ്പിച്ചു.
കഴിഞ്ഞ വർഷം ഫെബ്രുവരി 10-നായിരുന്നു വിശ്വനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരി 9-നാണ് കൽപ്പറ്റ വെള്ളാരംകുന്ന് സ്വദേശിയായ വിശ്വനാഥനും ഭാര്യയും മെഡിക്കൽ കോളേജിലെത്തിയത്. ഭാര്യയുടെ പ്രസവത്തിനായാണ് ആശുപത്രിയിലെത്തിയത്. മോഷണക്കുറ്റം ആരോപിച്ച് ഒരു കൂട്ടം ആളുകൾ വിശ്വനാഥനെ മർദ്ദിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.