റാഞ്ചി: പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടാതെ ഇന്ത്യൻ വനിതാ ഹോക്കി ടീം. ഹോക്കി യോഗ്യതാ മത്സരത്തിൽ ജപ്പാനോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ തോൽവി വഴങ്ങിയത്. നാലാമതായി ഫിനിഷ് ചെയ്തതോടെ ഒളിമ്പിക്‌സിന് യോഗ്യത നേടാനാവാതെ ഇന്ത്യ പുറത്തായി.
2016ന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ വനിതാ ഹോക്കി ടീം ഒളിമ്പിക്‌സിന് യോഗ്യത നേടാതെ പോകുന്നത്. മത്സരത്തിന്റെ 6-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ കാനാ ഉരാതായാണ് ജപ്പാന് വേണ്ടി വിജയഗോൾ നേടിയത്. വിജയഗോളിനായി ഇന്ത്യൻ വനിതകൾ ഏറെ പരിശ്രമിച്ചെങ്കിലും ലക്ഷ്യങ്ങൾ ഫലം കണ്ടില്ല. വിജയത്തോടെ ജപ്പാൻ ഒളിമ്പിക്‌സിന് യോഗ്യത നേടി.
കഴിഞ്ഞ ദിവസം നടന്ന സെമിഫൈനലിൽ ഇന്ത്യൻ വനിതകൾ ജർമ്മനിയോടും തോറ്റിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് കരുത്തരായ ജർമ്മനിയോട് ഇന്ത്യ പൊരുതി തോറ്റത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് വീതം ഗോളുകളടിച്ചതോടെ മത്സരം സമനിലയിലായി. ഇതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യ തോൽവി വഴങ്ങിയത്.















