തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിലെ സിൻഡിക്കേറ്റ് നിയമനത്തിൽ പരാതിയുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി. സിൻഡിക്കേറ്റിൽ നിന്ന് ഡോ. കെ പി പ്രേംകുമാർ രാജിവച്ച ഒഴിവിലേക്ക് ഡോ. റെനി സെബാസ്റ്റ്യനെ നിയമിച്ചിരുന്നു. ഈ നിയമനത്തിനെതിരെയാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് മാസപ്പടി നൽകിയതുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വിദ്യാഭ്യാസ ഏജൻസി സാന്റാമോണിക്ക എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ഡോ റെനി സെബാസ്റ്റ്യൻ.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും നേരത്തെ സാന്റാമോണിക്കയ്ക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരുന്നു. സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്തത് ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിനിധി എന്ന നിലയിലാണെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. കുസാറ്റ് സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോയാണ് റെനി സെബാസ്റ്റ്യനെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു ശീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിലേക്ക് രണ്ടുപേരെ നാമനിർദ്ദേശം ചെയ്തത്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയെയും റെനി സെബാസ്റ്റ്യനെയുമാണ് നിയമിച്ചത്. സർവകലാശാലയിലെ രജിസ്ട്രേഡ് വിദ്യാർത്ഥി വിഭാഗത്തിലാണ് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയെ നിർദ്ദേശിച്ചത്.