കോഴിക്കോട്: വടകരയിൽ ലഹരിമരുന്ന് ഉപയോഗിച്ചതിന് പിന്നാലെ പരസ്പരം ഏറ്റുമുട്ടി യുവാക്കൾ. കഴിഞ്ഞ ദിവസം വൈകിട്ട് വടകരയിലായിരുന്നു സംഭവം. യുവാക്കൾ മയക്കുമരുന്ന് ഉപയോഗിച്ചതിന് ശേഷം പരസ്പരം ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വടകര താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പിൽ ഹിജാസ് (25) നായിരുന്നു പരിക്കേറ്റത്. തമിഴ്നാട് സ്വദേശി അജിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇരുവരും തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ ഹിജാസിന്റെ കൈക്കാണ് പരിക്കേറ്റത്. നിലത്തു കിടന്ന കല്ലെടുത്ത് ഇരുവരും പരസ്പരം ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാവുന്നതാണ്. ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് നാട്ടുകാരുടെ പറയുന്നത്. നാട്ടുകാർ ഇടപെട്ടാണ് തർക്കം അവസാനിപ്പിച്ചത്.