രാമൻ… രാമൻ… രാമൻ, ഈ മന്ത്രം ജപിക്കാത്ത ഒരു തരി മണ്ണുപോലും ഭാരതത്തിൽ ഉണ്ടാകില്ല. അത്രയ്‌ക്ക് മാത്രം ശ്രീരാമനിൽ ലയിച്ചുചേർന്നതാണ് ഈ മണ്ണ്. ഭഗവദ്ഗീതയിലെ വിഭൂതി യോഗത്തിൽ ഭഗവാൻ പറയുന്നതുപോലെ ‘ഞാൻ അവയിലല്ല അവ എന്നിലാണ്’. ‘രാമൻ ഭാരത്തിൽ അല്ല, ഭാരതം രാമനിലാണ്’. രാമശരീരത്തിനുള്ളിലേക്ക് എത്തിയ രോഗാണുവിനെ ഉന്മൂലനം ചെയ്യുക എന്നത് രാമാംഗങ്ങളുടെ നിയോഗമാണ്, ദൗത്യമാണ്…
വർഷം 1990, സരയൂ നദിയിലേക്ക് 11 കെവി ലൈനുകൾ വലിച്ചിട്ടു. റോഡുകൾ മുഴുവൻ തടഞ്ഞു. ഭീമാകാരമായ റയിലുകൾ നിരത്തി അതിൽ വൈദ്യുതി കടത്തി വിട്ടു. ഇനി ഒരാൾക്കും, ഒരു ഈച്ചയ്‌ക്കു പോലും അയോദ്ധ്യയിലേക്ക് കടക്കാനാകില്ല എന്ന് മുലായം സിംഗ് ഭരണകക്ഷിക്ക് ഉറപ്പു നൽകി. പക്ഷെ, അവർ മറന്നുപോയ ഒന്നുണ്ട്. നൂറുയോജനയുടെ പ്രതിരോധം തീർക്കാൻ സമുദ്രം മുന്നിലുണ്ടാകാം, ലങ്കാലക്ഷ്മിമാർ തടഞ്ഞു നിർത്താം, ആയിരമായിരം അക്ഷൗഹിണിപ്പടയും വരസിദ്ധിയുമുണ്ടെങ്കിലും രാമൻ കൂടെയുണ്ടെങ്കിൽ ഹനുമാൻ ഒരാൾ മതി.. ഏത് അഗ്നി പർവ്വവും ചാടിക്കടക്കാൻ. അയോദ്ധ്യയിൽ ഒരുക്കിയ എല്ലാ ഇരുമ്പൻ പ്രതിരോധങ്ങളെയും കാൽക്കീഴിലാക്കി അശോക് സിംഗാളിന്റെയും ഉമാഭാരതിയുടെയും നേതൃത്വത്തിൽ രാമ ഭക്തർ അയോദ്ധ്യയിലേക്ക് ഒഴുകി എത്തി.
പഞ്ചകോശിയാത്ര അയോദ്ധ്യാ നഗരിയെ രാമമന്ത്രത്താൽ മുഖരിതമാക്കി. ചാട്ടുളിപോലെ രണ്ട് ചെറുപ്പക്കാർ ജയചന്ദ്രന്റെ ചതിയിൽ നിന്നും ജനിച്ച അടിമത്വത്തിന്റെ കൊടി ചീന്തിയെറിഞ്ഞു. പിന്നെ പാറിയത് വ്യാസനും വാത്മീകിക്കും ജന്മം നൽകിയ അഖിലാണ്ഡകോടി ബ്രഹ്മാണ്ഡത്തിനും ഗുരുവായ ഭാരതാംബയുടെ കാവി പതാകയായിരുന്നു. അവർ ആ കൊടി കെട്ടുമ്പോഴേക്കും വെടിയുണ്ട അവരുടെ മാറിലേക്ക് പതിച്ചിരുന്നു. പക്ഷേ, രാമമന്ത്രം ഒരോ തുള്ളി രക്തത്തിലും പടർന്നു കയറി. അവർ അഞ്ചു നൂറ്റാണ്ടിന്റെ കരുത്തു മുഴുവൻ എടുത്തുകൊണ്ട് മോക്ഷത്തെ പുൽകും മുന്നെ കൊടി നാട്ടി. മാറിടം പിളർന്നാൽ രാമനെ മാത്രം കാണാൻ കഴിയുന്ന നിരവധി ആഞ്ചനേയന്മാർ അവിടെ ഉണ്ടായിരുന്നു എങ്കിലും മുദ്രമോതിരം അവരുടെ കോത്താരികളുടെ കയ്യിൽ. അത് ഒരു യുഗരംഭമായിരുന്നു….
നൂറ്റാണ്ടുകളുടെ പിന്നിലേയ്‌ക്ക് പോയാൽ…,
ജയചന്ദ്രന്റെ ചതിയിൽപെട്ട് ഭാരതം അടിമത്വത്തിലേക്ക് വഴുതി വീണ് അഞ്ച് നൂറ്റാണ്ടിനുശേഷം 1526 ൽ ബാബർ ഭാരതത്തിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് ലവ കുശന്മാരാൽ നിർമ്മിക്കപ്പെട്ട് പിൽക്കാലത്ത് കനൗജ് കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന ഗഹദാവാലാ രാജവംശം പുനർനിർമ്മിച്ച ക്ഷേത്രം തകർത്ത് പള്ളിപണിയാൻ മന്ത്രിയായ മിർബഖിയോട് ബാബർ നിർദ്ദേശിച്ചു. 1529 ൽ ക്ഷേത്രം പൊളിച്ച് ഇസ്ലാമിക പ്രാർത്ഥനാലയം നിർമ്മിച്ചു. കാലങ്ങളോളം രാമഭക്തർ ഇതിനെതിരെ പ്രക്ഷോഭം നടത്തി. തുടർന്നിങ്ങോട്ട് 78 പ്രക്ഷോഭങ്ങളാണ് ഹിന്ദു സമൂഹം നടത്തിയത്.
സരയൂ നദിയോളം അത്രതന്നെ രക്തമാണ് സ്വത്വം വീണ്ടെടുക്കാൻ സനാതനികൾ അയോദ്ധ്യയിൽ ഒഴുക്കിയത്. മോക്ഷം പല ജന്മങ്ങളിലൂടെ എന്നാണല്ലോ. വരുന്നത് മോക്ഷത്തിന്റെ നാളുകളാണ്. പക്ഷേ ഈ പ്രഭാതത്തിന്റെ വേളയിലും ശക്തിയായ ഇരുട്ട് ഇതിനെ ആക്രമിക്കുന്നുണ്ട്. എന്നാൽ സുഷുപ്തിയെ ദൂരെയെറിഞ്ഞ പ്രചണ്ഡഭാരതത്തെ ചെറുക്കാൻ പ്രപ്തിയുള്ള ഒരിരുളും വരാനില്ല.
1528 മുതൽ 1530 വരെ മാത്രം നാല് ആക്രമണങ്ങളാണ് നടന്നത്. ഈ നാല് പോരാട്ടങ്ങളിലൂടെ മാത്രം ഒരു ലക്ഷം പേരാണ് കൊല്ലപ്പെട്ടത്. തുടർന്ന് ഹുമയൂണിന്റെ കാലത്ത് 10 പോരാട്ടങ്ങൾ നടന്നു. അക്ബറൻ കാലത്തും പോരാട്ടങ്ങൾ നടന്നു. എന്നാൽ ഔറംഗസേബായിരുന്നു ഏറ്റവും ക്രൂരമായ രീതിയിൽ അന്ന് ഭക്തരെ കൊന്നൊടുക്കിയത്. ഗുരുഗോബിന്ദ് സിംഗിന്റെ നേതൃത്വത്തിൽ ചെറുത്തു നിന്നെങ്കിലും പതിനായിരക്കണക്കിന് ഭക്തർ അതിൽ കൊല്ലപ്പെട്ടു. 1658 മുതൽ 1707 വരെയുള്ള ഔറംഗസേബിന്റെ കാലം രക്ത രൂക്ഷിതമായിരുന്നു. ശേഷം സാദത് അലി, നാസറുദീൻ ഹൈദർ, പാജിത് അലി ഇങ്ങനെ പോകുന്നു പോരാട്ട പരമ്പര. ഇങ്ങനെ ചരിത്രത്തിലൊരിക്കലും രാമജന്മഭൂമി സമരങ്ങളിൽ നിന്നും ഹിന്ദു മാറിനിന്നില്ല. ഓസ്‌ട്രേലിയൻ യഹൂദ പുരോഹിതനായ ജോസഫ് തിഫെൻലേഥർ അവധ് സഞ്ചരിക്കുമ്പോൾ അയോദ്ധ്യയിൽ എത്തിയിരുന്നു. ഹിന്ദുക്കൾ ഈറനണിഞ്ഞ കണ്ണുകളോടെ മൂന്ന് മിനാരങ്ങൾക്ക് ചുറ്റും പ്രദക്ഷിണം വയ്‌ക്കുന്നകാര്യം അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
മൂന്ന് നൂറ്റാണ്ടിന് ശേഷവും തങ്ങളുടെ ഭൂമി മടക്കി നൽകുന്നില്ല എന്നുകണ്ട കുറച്ച് രാമഭക്തർ 1858 ൽ തർക്കമന്തിരത്തിൽ രാമവിഗ്രഹം സ്ഥാപിച്ച് ഹവനവും പൂജയും നടത്തി. ഇതിനെതിരെ മുഹമ്മദ് സലി കേസ് നൽകിയെങ്കിലും തർക്കമന്ദിരത്തിന്റെ അകത്ത് പൂജ നടക്കുന്നു എന്ന് അവധിലെ അന്നത്തെ താനേദാർ റിപ്പോർട്ട് നൽകുകയുണ്ടായി. പൂജ മാത്രമല്ല, രാമ ഭക്തരായ സിഖ് വംശജർ ഒരു ചബൂത്ര(പ്ലാറ്റ്ഫോം) നിർമ്മിച്ചു എന്നുമുള്ള കണ്ടെത്തൽ കോടതി മുൻപാകെ സമർപ്പിച്ചു. തുടർന്ന് അനേകകാലമായി ഹിന്ദുക്കൾ ആരാധന നടത്തുന്ന രാമന്റെ ജന്മസ്ഥാനത്ത് നിലനിൽക്കുന്ന തർക്കമന്ദിരത്തിന് പുറത്ത് ക്ഷേത്രം നിർമ്മിക്കുവാനുള്ള അനുവാദത്തിനായി മഹന്ത് രഘുറാം എന്നൊരാൾ ഫൈസാബാദ് സബ് ജഡ്ജിന്റെ മുന്നിൽ ഒരു ഹർജി സമർപ്പിച്ചു(61/280). എന്നാൽ അത് വിജയിക്കുക ഉണ്ടായില്ല…
1936 ൽ രാമ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന തർക്കമന്ദിരത്തിനടുത്ത് വച്ച് ഗോഹത്യ നടത്തിയതിനെ ചൊല്ലി ഹിന്ദു-മുസ്ലീം സംഘർഷം ഉണ്ടായി. ഇതിൽ പള്ളിക്കുണ്ടായ കേടുപാടുകൾ ഹിന്ദുവിന് നൽകേണ്ടി വന്നു. എന്നാൽ അൽപ ദിവസങ്ങൾക്കുള്ളിൽ തന്നെ പള്ളി ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട നിലയിലായി. തദ്ദേശവാസികളായ ഒരു മുസ്ലീം പോലും അവിടെ ആരാധന നടത്തിയിരുന്നില്ല. ഒരു മുല്ലയോ, ഇമാമോ, മൗസീനോ, ഖാതിബോ, അവിടെ ആരാധന നടത്തിയിരുന്നില്ല.
ശേഷം 1949 ൽ അകത്തെ മുറ്റത്തിനുള്ളിൽ(INNER COURTYARD) രാമ വിഗ്രഹം പ്രത്യക്ഷപ്പെട്ടു. കണ്ണീരോടെ ആരാധന നടത്തിയുരുന്ന ഹിന്ദുവിന് അതൊരു ആശ്വാസമായി. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർ ലാൽ നെഹ്‌റുവും ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് വല്ലഭഭായി പന്ദും തർക്കമന്ദിരത്തിൽ നിന്ന് പ്രതിഷ്ഠിക്കപ്പെട്ട രാമവിഹ്രഹം എടുത്തുമാറ്റാൻ നിർദ്ദേശിച്ചു. അവരുടെ വാക്കിനെപ്പോലും അവഗണിച്ചുകൊണ്ട് ഭക്തർക്കൊപ്പം നിൽക്കാൻ ഒരു സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ ഉണ്ടായിണ്ടായിരുന്നു. ഫൈസാബാദ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന മലയാളി സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായ കെ.കെ നായർ. വിഗ്രഹം അവിടെ തുടരാൻ അദ്ദേഹം അനുവദിച്ചു.
തുടർന്ന് 1959 ൽ സ്ഥലത്തിന്റെ അവകാശ വാദത്തിനായി നിർമ്മോഹി അഖാഡയും 1961-ൽ സുന്നി വഖഫ് ബോർഡും കേസ് ഫയൽ ചെയ്തു. ഇതിനെ തുടർന്ന് 1986 ഫെബ്രുവരി 1 ന് തർക്കമന്ദിരം ഹിന്ദുക്കൾക്ക് ആരാധനയ്‌ക്കായി തുറന്ന് കൊടുക്കണമെന്ന് കീഴ്‌ക്കോടതി വിധി പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ സുന്നി വഖഫ് ബോർഡിന്റെ അപ്പീൽ ഹൈക്കാടതി പരിഗണിച്ച് തൽസ്ഥിതി തുടരാൻ ഉത്തരവിട്ടു. അപ്പോഴേക്കും ഉരുണ്ടു കൂടിയ ദേശാഭിമാനം കനലായി മാറിയിരുന്നു. 1989 ൽ മഹാമണ്ഡലേശ്വർമാരുടെ നേതൃത്വത്തിൽ ശ്രീരാമ മന്ദിരത്തിന് തറക്കില്ലിടാൻ തീരുമാനിച്ചു. തറക്കില്ലിടാൻ മഹാരഥന്മാർ നിരവധിയുണ്ടായിരുന്നു. എന്നാൽ തറക്കല്ലിടാൻ അശോക് സിംഗാൾ ക്ഷണിച്ചത് ബീഹാറിൽ നിന്നുള്ള ദളിത് കർഷകനായ കാമേശ്വർ ചൗപാൽ ആയിരുന്നു.
ഈറനണിഞ്ഞ കണ്ണുമായി ചൗപാൽ തറക്കല്ലിടുമ്പോൾ മുഴുവൻ സനാതനികളുടെ കണ്ണുകളും നിറഞ്ഞു തുളുമ്പുകയായിരുന്നു . ആയിരക്കണക്കിന് കണ്ഡങ്ങൾ ഒരുമിച്ചു വിളിച്ചു ”ജയ് ശ്രീറാം, ജയ് ജയ് ശ്രീറാം… ഭാരത് മാതാ കി ജയ് ”. സാക്ഷാൽ ത്രേതായുഗത്തിലെ ശബരി തന്നെയായിരുന്നു ചൗപാൽ. ഏത് കാർമ്മികനെക്കാൾ ആ കർമ്മം നിർവഹിക്കാൻ സർവ്വാത്മനാ യോഗ്യൻ അദ്ദേഹം തന്നെയായിരുന്നു. ചൗപാൽ ഇടറുന്ന സ്വരത്തിൽ സിംഗാളിനോട് ചോദിച്ചു “ഇത്രയേറെ ശ്രേഷ്ഠരുള്ളപ്പോൾ എന്നെ എന്തിനാണ് അങ്ങ് ക്ഷണിച്ചത്. അതും ചെളിയും ചേറും പുരണ്ട എന്നെ?”. പതിറ്റാണ്ടുകളുടെ സംഘടനാ പരിചയമുള്ള സംഘ പ്രചാരകനായിരുന്ന സിംഗാൾ സംശയിച്ചില്ല. ചൗപാലിന്റെ തോളിൽ തട്ടി പറഞ്ഞു “നമ്മളിൽ പതിതരില്ല”.
” അന്ത്യജനഗ്രജനില്ലിവിടെ വർണം വർഗം അരുതിവിടെ
സകലരുമമ്മയ്‌ക്കോമനമക്കൾ ബന്ധുക്കൾ നാമൊന്നാണേ ”
”ആദ്യത്തെ ആളോ അവസാനത്തെ ആളോ ഇവിടെയില്ല, ഇവിടെ നിറത്തിന്റെ പേരിലോ വിവേചനമില്ല. എല്ലാവരും അമ്മയ്‌ക്ക് ഇഷ്ടമുള്ള മക്കളാണ്. അങ്ങനെയുള്ള ബന്ധുക്കൾ ഒന്നാണ് “എന്ന് പാടി പഠിച്ചു പഠിപ്പിച്ച ഭാരതാംബയുടെ വീരപുത്രൻ മറ്റെന്തു പറയാൻ….
1990 ഒക്ടോബറിൽ വിശ്വഹിന്ദുപരിഷത്തും രാമജന്മഭൂമിന്യാസും രണ്ട് പരിക്രമണങ്ങൾ പ്രഖ്യാപിച്ചു. ഒന്ന് നഗരത്തെ മുഴുവൻ വലം വയ്‌ക്കുന്ന ചൗധകോശിയും. മറ്റൊന്ന് ക്ഷേത്ര ഭൂമിയെ വലം വയ്‌ക്കുന്ന പഞ്ചകോശിയും. ഹിന്ദുസമൂഹത്തെ വിഭജിക്കാൻ കോപ്പുകൂട്ടിയ മണ്ഡൽ കമ്മീഷൻ വരുന്നതും ഈ സമയത്താണ്. രാജ്യം രാമനാമത്തിലൂടെ ഒരുമിക്കേണ്ടത് കാലത്തിന്റെ ആവശ്യമായിരുന്നു. അദ്വാനിയുടെ നേതൃത്വത്തിൽ രഥയാത്ര സോമനാഥ് ക്ഷേത്രത്തിൽ ആരംഭിച്ചു. അതും ഒരു നിയോഗമായിരുന്നു. ഇസ്ലാമിക ആക്രമണകാരിയായ ഗസ്‌നിയാൽ 16 തവണയോളം കൊള്ളയടിക്കപ്പെട്ട സാക്ഷാൽ സോമനാഥക്ഷേത്രത്തിൽ നിന്ന് തന്നെയല്ലെ യാത്ര തുടങ്ങേണ്ടത്. ജനസഹസ്രങ്ങൾ അണിനിരന്നു. ഹിന്ദുവിനെ വിഭജിക്കാൻ ഒരു മണ്ഡലിനും ആകില്ല എന്ന പ്രഖ്യാപനം കൂടിയായിരുന്നു രഥയാത്ര.
കലാപങ്ങൾ ഉണ്ടാകും എന്ന് പറഞ്ഞ് യാത്രയെ തടയാൻ ശ്രമം നടത്തിയിരുന്നു. അത്തരം ആരോപണങ്ങളെ അതിജീവിച്ച് രഥം മുന്നോട്ടു നീങ്ങി. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ചന്ദ്രശേഖർ ചർച്ചകൾക്കായി അദ്വാനിയെ ഡൽഹിയിൽ വിളിപ്പിച്ചു. എന്നാൽ ചർച്ചകൾ വിഫലമായി. ബീഹാറിലെ ധൻബാദിൽ നിന്ന് രഥയാത്ര പുനഃരാരംഭിച്ചു. ഒക്ടോബർ 24-ന് അദ്വാനിയെ അറസ്റ്റ് ചെയ്തു. ശേഷം അശോക് സിംഗാളിന്റെ നേതൃത്വത്തിലെ യാത്ര അയോദ്ധ്യയിൽ പ്രവേശിച്ച് പ്രതീകാത്മക കർസേവ നടത്തി. നൂറ് കണക്കിന് കർസേവകരാണ് പ്രക്ഷോഭങ്ങളുടെ ഭാഗമായി രാമപാദം പൂകിയത്. പക്ഷേ എത് രാവണൻ മുന്നിൽ നിന്നാലും രാമന്റെ സൈന്യത്തെ തടയാനാകുമോ… രാമം മന്ത്രം മുഴക്കിക്കൊണ്ട് വീണ്ടും കർസേവ നടന്നു.
1992 ഡിസംബറിൽ ഹിന്ദുവിനുള്ള അവകാശ പ്രഖ്യാപനം നടത്താൻ തീരുമാനിച്ചു. ജയിലറകൾ രാമഭക്തരെക്കൊണ്ടു നിറഞ്ഞു. പക്ഷേ അതു ഭേദിച്ച് ആയിരക്കണക്കിന് രാമഭക്തർ അയോദ്ധ്യയുടെ പുണ്യഭൂമിയിൽ അണി നിരന്നു. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരുടെ നേതൃത്വത്തിൽ സമാധാനപരമായ യോഗം നടന്നു. എല്ലാ മുറിവുകളും ഉള്ളിലൊതുക്കി നിന്ന രാമഭക്തർക്കുനേരെ പോലീസുകാരും ചില മാദ്ധ്യമ പ്രവർത്തകരും അധിക്ഷേപങ്ങൾ ചൊരിഞ്ഞു. കർസേവകരുടെ ഉള്ളിൽ എരിഞ്ഞുകൊണ്ടിരുന്ന കനൽ ഒരു തീ ഗോളമായി രാവണന്റെ മാറിലേക്ക് പതിച്ച അസ്ത്രങ്ങൾ പോലെ തർക്കമന്ദിരത്തിന്റെ മിനാരങ്ങൾ തകത്തു. ആകാശത്തിൽ നിന്ന് കോത്താരികൾ പുഞ്ചിരിച്ചിട്ടുണ്ടാകാം. രാമ മന്ത്രം മുഴങ്ങി അതിന്റെ പ്രകമ്പനം ഡൽഹിയെ വിറപ്പിച്ചു. രാവണ നിഗ്രഹം കഴിഞ്ഞു. പക്ഷേ കർസേവകർക്ക് മുന്നിൽ വീണ്ടും പ്രതിബന്ധങ്ങൾ ഉണ്ടായിരുന്നു.
അതി സാഹസികമായ ആ പ്രക്ഷോഭങ്ങൾക്ക് ശേഷം 1993 ൽ സ്ഥലം ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ നിയമം പാസാക്കി. ഇതിനെതിരെ ഇസ്മായിൽ ഫാറൂക്കി അടക്കം ഒരു കൂട്ടം ആൾക്കാരുടെ ഹർജി സുപ്രീം കോടതിയിലേക്ക്. 1994 ഇസ്മായിൽ ഫാറൂക്കി കേസിൽ സുപ്രീം കോടതിയുടെ ചരിത്രപ്രസിദ്ധമായ വിധി വന്നു. ഇസ്ലാമിന് ആരാധനക്ക് പള്ളികൾ വേണമെന്ന് നിർബന്ധമില്ല എന്നതായിരുന്നു വിധി. ഇത് അയോദ്ധ്യ കേസിലെ വഖഫ് ബോർഡിലെ പ്രതിനിധികൾക്ക് വലിയ തിരിച്ചടിയായിരുന്നു. എന്നാൽ കേസ് പിന്നെയും മുന്നോട്ടുപോയി. 2002 ൽ തർക്കഭൂമിയുമായി ബന്ധപ്പെട്ട ചില ഹർജികളുടെ വാദം സുപ്രീംകോടതിയിൽ ആരംഭിച്ചു. 2003-ൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ മതപരമായ ചടങ്ങുകളെ വിലക്കാൻ വിധി വന്നു.
2010 -ലാണ് അലഹബാദ് ഹൈക്കോടതിയുടെ നിർണായക വിധി. തർക്ക മന്ദിരം മൂന്നായി വിഭജിക്കാൻ ആയിരുന്നു വിധി. ഒരു ഭാഗം നിർമ്മോഹി അഖാഡയ്‌ക്കും ഒരു ഭാഗം രാംലല്ല ട്രസ്റ്റിനും ഒരു ഭാഗം സുന്നി വഖഫ് ബോർഡിനും എന്നതായിരുന്നു വിധി. വിധി വന്നയുടൻ ആർഎസ്എസ് നേതൃത്വം വളരെയധികം അവധാനതയോടെയായിരുന്നു വിധിയെ കണ്ടത്. എന്നാൽ സുന്നി വഖഫ് ബോർഡ് വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. 2011-ൽ കേസുമായി ബന്ധപ്പെട്ട എല്ലാ വിധികളും സുപ്രീംകോടതി നിർത്തി വച്ചു. 2016 ഫെബ്രുവരി 26-ന് തർക്കഭൂമിയിൽ ക്ഷേത്രം പണിയാൻ അനുവദിക്കണമെന്ന് പറഞ്ഞുകൊണ്ട് സുബ്രമണ്യ സ്വാമി കേസ്ഫയൽ ചെയ്തു. 2017 -ലെ അലഹബാദ് ഹൈക്കോടതി വിധിയിന്മേലുള്ള അപ്പീലുകളുടെ വാദം സുപ്രംകോടതി കേട്ടു തുടങ്ങി. 2017-ൽ തർക്കഭൂമിയിൽ നിന്നും ദൂരെ മാറി പള്ളി പണിയാൻ തയ്യാറാണെന്ന് ഷിയാ വഖഫ് ബോർഡ് സന്നദ്ധത അറിയിച്ചു. തുടർന്ന് അയോദ്ധ്യയിൽ അമ്പലവും ലക്‌നൗവിൽ പള്ളിയും പണിയാൻ തയ്യാറാണെന്ന് ഷിയാവഖഫ് ബോർഡ് സുപ്രീംകോടതിയെ അറിയിച്ചു. ഇത് സുന്നി വഖഫ് ബോർഡിന് കനത്ത പ്രഹരമായി. 2018 ഫെബ്രുവരിയിൽ സുപ്രീം കോടതിയിൽ വാദം കേൾക്കാൻ തുടങ്ങി.
2019 ൽ ചീഫ് ജസ്റ്റിസ് രഞ്ചൻ ഗോഗോ അദ്ധ്യക്ഷനായുള്ള അഞ്ചംഗ സമിതി രൂപീകരിച്ചു. എസ് എ ബോബ്ദെ, എൽ വി രമണ, യു യു ലളിത്, ഡിവൈ ചന്ദ്ര ചൂഡ് എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ. എന്നാൽ യുയു ലളിത് പിന്മാറിയതിനെ തുടർന്ന് അശോക് ഭൂഷൺ, എസ് എ നസീർ എന്നിവരെ ഉൾപ്പെടുത്തി ബഞ്ച് പുനഃക്രമീകരിച്ചു. ഇതിനു പുറമേ 2018 ൽ മുൻ ജഡ്ജുമാരായ എംഎഫഎ ഖലീഫുള്ള, ശ്രീ ശ്രീ രവിശങ്കർ എന്നിവരും മുതിർന്ന അഭിഭാഷകനായ ശ്രീറാം പഞ്ചുവിനെയും മധ്യസ്ഥരാക്കി സമിതി രൂപീകരിച്ചു. എന്നാൽ ആ ശ്രമവും പരാജയപ്പെട്ടു. 2019 ആഗസ്റ്റ് 6 മുതൽ വാദം കേൾക്കുകയും ഒക്ടോബറിൽ വിധി പറയാനായി കേസ് മാറ്റി വയ്‌ക്കുകയും ചെയ്തു. 2019 നവംബർ 9 ന് ലോകം കാത്തിരുന്ന നിർണായക വിധി വന്നു. രാം ജന്മഭൂമി ക്ഷേത്രം പണിയാൻ അനുവദിച്ചു. 500 വർഷങ്ങൾക്കിപ്പുറം അയോദ്ധ്യ വീണ്ടും രാമനിലേക്ക് മടങ്ങി.ഭക്തർ ആനന്ദ നൃത്തം ചവിട്ടി. അയോദ്ധ്യ രാമന്റെ ജന്മസ്ഥാനമാണ്, ക്ഷേത്രത്തിന് മുകളിലാണ് പള്ളി പണിതിരിക്കുന്നത് തുടങ്ങിയ വസ്തുതകൾ കോടതിക്ക് ബോധ്യപ്പെട്ടു.
*വിധിയിലെ പ്രധാന വ്യവസ്ഥകൾ
1.മൂന്ന് മാസത്തിനുള്ളിൽ കേന്ദ്രം ക്ഷേത്രം പണിയാൻ ആവശ്യമായ ട്രസ്റ്റ് രൂപീകരിക്കണം. ട്രസ്റ്റിമാരുടെ അധികാരവും അവരുടെ പ്രവർത്തനങ്ങളും എങ്ങനെ ആയിരിക്കണം എന്ന് നിചപ്പെടുത്തണം.
2. അയോദ്ധ്യയിലെ 277 ഏക്കർ ഭൂമിയുടെ അവകാശം രാം ലല്ലയ്‌ക്കാണ്.
3. തർക്കഭൂമിയിലെ ഉള്ളിലെയും പുറത്തെയും അവകാശം ട്രസ്റ്റിന്. കേന്ദ്ര സർക്കാരിന്റെ ബാക്കി ഭൂമിയുടെ അവകാശവും ട്രസ്റ്റിന് നൽകണം.
4. ട്രസ്റ്റ് കൈമാറുന്നതുവരെ തർക്കഭൂമിയുടെ അവകാശം റിസീവർ ഭരണത്തിന് കീഴിൽ തുടരും.
5. പള്ളി പണിയാൻ അനുയോജ്യമായ അഞ്ച് ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡിനു കൈമാറണം. അയോദ്ധ്യയിലെ പ്രധാനഭാഗത്ത് കേന്ദ്ര സർക്കാരോ ഉത്തർ പ്രദേശ് സംസ്ഥാന സർക്കാരോ ആണ് ഭൂമി നൽകേണ്ടത്.
6. അനുവദിച്ച സ്ഥലത്ത് സുന്നി വഖഫ് ബോർഡിന് തൽസ്ഥാനത്ത് പള്ളിപണിയാം
7.നിർമോഹി അഖാഡയ്‌ക്ക് ട്രസ്റ്റിൽ പ്രധാന്യം നൽകണം.
*കോടതിയുടെ നിരീക്ഷണങ്ങൾ
തകർക്കപ്പെട്ട നിർമ്മിതി തികച്ചും ശൂന്യമായ ഇടത്തിലല്ല നിർമ്മിച്ചത്.
നിർമ്മിതിക്ക് താഴെ ക്ഷേത്ര സ്വഭാവമുള്ള കെട്ടിടാവശിഷ്ടങ്ങൾ ഉണ്ട്.
തർക്കമന്ദിരം നിലനിന്നിരുന്ന സ്ഥലത്താണ് രാമന്റെ ജനനം എന്നാണ് വിശ്വാസം. രാം ചബൂത്രയും സീതാരസോയിയും ഇതിനുള്ള തെളിവാണെന്ന് കോടതി എടുത്തു പറഞ്ഞു.
510-11 കാലഘട്ടത്തിൽ ഗുരുനാനാക്ക് അയോധ്യയിൽ തീർത്ഥാടനം നടത്തിയെന്നും രാമക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയെന്നും നാല് ജനംസഖികളും (ആദ്യ സിഖ് ഗുരു, ഗുരുനാനാക്കിന്റെ ജീവചരിത്രം ) അവ്യക്തമായും വിശദമായും പറയുന്നതായി കോടതി നിരീക്ഷിച്ചു. 1857-ൽ നിഹാങ് സിഖുകാരുടെ ഒരു സംഘം ‘മസ്ജിദിൽ’ പൂജ നടത്തിയിരുന്നതായും കോടതി പരാമർശിച്ചു.
ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ് ഉൾപ്പെടെയുള്ള മുസ്ലീം പാർട്ടികൾ തർക്കഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു. ഹിന്ദു ദേവനായ രാമന്റെ ജന്മസ്ഥലമാണെന്ന് വിശ്വസിച്ച് ഹിന്ദുക്കൾ പള്ളിയ്‌ക്കുള്ളിൽ തുടർച്ചയായി ആരാധന നടത്തിയിരുന്നുവെന്ന് തെളിയിക്കാൻ ഹിന്ദു പാർട്ടികൾ മികച്ച തെളിവുകൾ നൽകിയിട്ടുണ്ടെന്നും അതിൽ പറയുന്നു . 1856-57 കാലഘട്ടത്തിൽ സ്ഥാപിച്ച ഇരുമ്പ് റെയിലിംഗുകൾ മസ്ജിദിന്റെ അകത്തെ മുറ്റത്ത് നിന്ന് വേർതിരിക്കുന്നുവെന്നും പുറം മുറ്റം ഹിന്ദുക്കൾക്ക് മാത്രമായിരുന്നുവെന്നും കോടതി ഉദ്ധരിച്ചു. ഇതിന് മുമ്പും ഹിന്ദുക്കൾക്ക് പള്ളിയുടെ അകത്തെ മുറ്റത്ത് പ്രവേശനം ഉണ്ടായിരുന്നുവെന്ന് അതിൽ പറയുന്നു.
2019 ഡിസംബർ 12ന് വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള 18 ഹർജികളും സുപ്രീം കോടതി തള്ളി .സുന്നി വഖഫ് ബോർഡിന് ഭൂമിയുടെ അവകാശം തെളിയിക്കാനായില്ല. ഭരണ ഘടന ഉറപ്പു നൽകുന്ന തുല്യതയും മതേതരത്വവും ഉയർത്തിപ്പിടിക്കും. ഭക്തരുടെ വിശ്വാസം അംഗീകരിതിരിക്കാൻ കോടതിക്ക് ആകില്ല എന്നും സുപ്രീംകോടതി പറഞ്ഞു. തുടർന്ന് സുപ്രീംകോടതിയുടെ നിർദ്ദേശം മാനിച്ച് ദ്രുതഗതിയിൽ മഹന്ദ് നിത്യ ഗോപാൽ ദാസ് പ്രസിഡന്റും ചമ്പദ് റായ് ജനറൽ സെക്രട്ടറിയുമായ ട്രസ്റ്റ് രൂപീകരിക്കുകയായിരുന്നു. സ്വാമി ഗോവിന്ദ് ദേവ്ഗിരി ആയിരുന്നു ട്രഷറർ. കെ പരാശ സ്വാമി വസു ദേവാനന്ദ സരസ്വതി, യുഗപുരുഷ പരമാനന്ദ ഗിരി മഹരാജ്, മഹന്ദ് ദിനേന്ദ്ര ദാസ് ജി, കാമേശ്വർ ചന്ദ്രപാൽ, ശ്രീ വിമലേന്ദ്ര മോഹൻ പ്രതാപ് മിശ്ര, ഉഡുപ്പി പേജാവർ മഠാധിപതി എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ. അവരുടെ സമിതി അവരുടെ ദൗത്യം പൂർത്തിയാക്കി വരുന്നു.
രാമനു വേണ്ടി രാമന്മാർ അണിചേരുന്ന യത്‌നം. കല്ലുകൾ ചേർത്തു വച്ച് സേതു ബന്ധനത്തിനായി പ്രവർത്തിച്ച രാമന്റെ സൈന്യം എന്നപോലെ ഭാരതം മുഴുവൻ അണിചേരുന്നു. ഭാരത്തിലെ എല്ലാ ഗ്രാമങ്ങളിൽ നിന്നുള്ള മണ്ണും അയോദ്ധ്യയിൽ എത്തിച്ചു. ഭാരതം അയോദ്ധ്യയിൽ സംഗമിക്കുന്നു. എല്ലാ കണ്ണുകളും ത്രേതായുഗത്തിലെ മര്യാദ പുരുഷോത്തമനിലേക്ക്. 60 ദശലക്ഷം വർഷം പഴക്കമുള്ള ഗന്ധകി നദിയിൽ നിന്ന് സാളഗ്രാമങ്ങൾ എത്തിച്ചു. അഖണ്ഡ ഭാരതം അയോദ്ധ്യയിലേക്ക് ഒഴുകുമ്പോൾ ഭാരതം പുത്തൻ നവോത്ഥാനത്തിലേക്ക് കാൽ എടുത്തുവയ്‌ക്കുന്നു. നൂറ്റാണ്ടുകളായി ജനത ആഗ്രഹിച്ച സ്വത്വത്തിലേക്ക് നാം മടങ്ങുന്നു. രാവ് മായുന്നു ഭാരതം രാമനിലേക്ക് ലയിക്കുന്നു. ഒരോ മനസും രാമൻ ആകുന്നു, ഒരോ കണ്ണും രാമൻ ആകുന്നു. ഇനി രാമവതാര കാലം ധർമ്മാവതാര കാലം. ജയ് ശ്രീറാം………….