രാവണനിഗ്രഹം കഴിഞ്ഞ് മടങ്ങിയെത്തിയ ശ്രീരാമചന്ദ്രനെ അയോദ്ധ്യയില്‍ കാത്തിരുന്നത് പ്രിയ പ്രജകള്‍ ഒരുക്കിയ കണ്ണഞ്ചിപ്പിക്കുന്ന ദീപക്കാഴ്ചയായിരുന്നു. ശ്രീരാമക്ഷേത്രത്തില്‍ വിഗ്രഹപ്രതിഷ്ഠ നടക്കാനിരിക്കെ അയോദ്ധ്യ എങ്ങിനെയിരിക്കും?
ശ്രീരാമജന്മഭൂമി വിഷയത്തില്‍ 2019 നവംബര്‍ ഒമ്പതിനാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഫുള്‍ബെഞ്ച് അന്തിമവിധി പ്രഖ്യാപിച്ചത്. തര്‍ക്കഭൂമി ശ്രീരാമക്ഷേത്രം നിര്‍മ്മിക്കാന്‍ ട്രസ്റ്റിന് കൈമാറാനും അയോദ്ധ്യയില്‍ പ്രധാനപ്പെട്ട ഒരു സ്ഥലത്ത് പളളി നിര്‍മ്മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കാനുമായിരുന്നു പരമോന്നത കോടതിയുടെ വിധി. 2020 ആഗസ്റ്റ് അഞ്ചിന് ക്ഷേത്രനിര്‍മ്മാണത്തിന് തുടക്കമായി. 2024 ജനുവരി 22ന് വിഗ്രഹപ്രതിഷ്ഠ നടക്കുന്നു.
1984 ജൂണ്‍ 24നാണ് പത്രപ്രവര്‍ത്തകയൂണിയന്റെ അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഫൈസാബാദിലെത്തിയ ഞങ്ങള്‍ എട്ടുപേര്‍ ആറു കിലോമീറ്റര്‍ അകലെയുളള അയോദ്ധ്യ നഗരം കാണാന്‍ പോയത്. മാതൃഭൂമിയിൽ നിന്ന് എൻ.എൻ.സത്യവ്രതൻ , ഇ. ആർ. ഡി. നമ്പൂതിരി , ഫോട്ടോഗ്രാഫർ പൗലോസ് , ദേശാഭിമാനിയിൽ നിന്ന് സി. വി. പാപ്പച്ചൻ, ശ്രീമതി പാപ്പച്ചൻ , വി. സുബ്രഹ്മണ്യൻ , ജനയുഗത്തിൽ നിന്ന് എം. പി.പ്രകാശം , ജന്മഭൂമിയിൽ നിന്ന് ഞാനും.
യു.പി.യുടെ തലസ്ഥാനമായ ലക്‌നോവില്‍ നിന്ന് കാണ്‍പൂര്‍ വഴി അന്ന് മണിക്കൂറുകൾ തീവണ്ടി യാത്ര ചെയ്താണ് ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന അയോദ്ധ്യയിലെത്തിയത്. ഫൈസാബാദും അയോദ്ധ്യയും ഇരട്ടനഗരങ്ങളത്രെ. കുട്ടിക്കാലത്ത് അച്ഛൻ രാമായണം വായിക്കുമ്പോൾ കേട്ടതും പിന്നീട് വായിച്ചറിഞ്ഞതുമായ രാമായണ കഥകളാണ് മനസ്സിൽ തെളിഞ്ഞത്
ദശരഥപത്‌നി കൗസല്യാദേവിയുടെ ഗര്‍ഭത്തില്‍ മഹാവിഷ്ണു ശ്രീരാമനായി അവതരിച്ചത് ഈ പുണ്യഭൂമിയിലാണ്. രാമലക്ഷ്മണന്മാരുടേയും ഭരത-ശത്രുഘ്‌നന്മാരുടേയും പിഞ്ചുകാലടികള്‍ സരയൂതീരത്തിലെ ഈ മണല്‍പ്പരപ്പില്‍ എത്രയോവട്ടം പതിഞ്ഞിരിക്കുന്നു.
കൊച്ചോളങ്ങളുടെ നിര്‍വൃതി പൂക്കുന്ന സരയൂതീരം. കുളിര്‍കാറ്റില്‍ അലിഞ്ഞുചേര്‍ന്ന രാമായണ കഥകളുടെ ബീജാക്ഷര മന്ത്രം. എല്ലാം നോക്കിനിന്നപ്പോള്‍ ശ്രീരാമജന്മഭൂമിയിലെ ഒരു നുളള് മണ്ണ് നെറ്റിയില്‍ ചാര്‍ത്തിയപ്പോള്‍ ഒരു നിമിഷം അലൗകികാനുഭൂതിയില്‍ മനസ്സും ശരീരവും കോരിത്തരിച്ചു.
എവിടെത്തിരിഞ്ഞാലും ക്ഷേത്രങ്ങള്‍. വലിയ ബഹളങ്ങളില്ല . അവിടവിടെയായി ശ്രീരാമ നാമസങ്കീര്‍ത്തനങ്ങള്‍ ഉരുവിട്ടുകൊണ്ട് നടന്നുനീങ്ങുന്ന ഭക്തജനങ്ങള്‍. ഇവിടെയാണ് നൂറ്റാണ്ടുകളുടെ സുവര്‍ണ്ണചരിത്രം ഉറങ്ങുന്ന സരയൂതീരം.
നഗരത്തിന്റെ ഹൃദയഭാഗത്താണ് ഹനുമാന്‍ഗഡി. ചെറിയ കുന്നിന്‍മുകളില്‍ ഹനുമാന്‍ ക്ഷേത്രം. മാതാവായ അഞ്ജനയുടെ മടിയിലായി വായുപുത്രന്റെ കൊച്ചുവിഗ്രഹം. അല്പം മുന്നോട്ടുപോയാല്‍ ഇടതുഭാഗത്താണ് കൗസല്യാഗൃഹം. ദശരഥ പത്‌നി കൗസല്യാദേവിയുടെ അന്ത:പുരം. ആളൊഴിഞ്ഞ കൊട്ടാരത്തില്‍ മൂകതയുടെ നിശ്വാസങ്ങള്‍ മാത്രം. ഇടത്തോട്ടുളള വഴിയില്‍ ഒരു ഫര്‍ലോങ് പോയാല്‍ കാണുന്നതാണ് കനകഭവന്‍. രാമരാജ്യത്തിന്റെ രാജധാനി. ശ്രീരാമനും സീതയും താമസിച്ചിരുന്ന കൊട്ടാരം ഇതാണത്രെ. ഞങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അയോധ്യയിലെ അന്നത്തെ ഏറ്റവും പ്രധാനപ്പെട്ട ശ്രീരാമക്ഷേത്രം അതായിരുന്നു.
ഒരു കിലോമീറ്റര്‍ ഉളളിലേയ്‌ക്ക് നടന്നപ്പോള്‍ അകലെ വാദ്യമേളങ്ങളോടെ ശ്രീരാമസങ്കീര്‍ത്തനം കേട്ടു. പ്രത്യേകിച്ചൊന്നും കാനാണില്ലാത്തതിനാൽ സാധാരണ തീർത്ഥാടകർ അങ്ങോട്ട് പോകാറില്ല . പ്രധാന റോഡിലൂടെ ഇടത്തോട്ട് മാറി മുകളിലേക്ക് കയറിച്ചെല്ലുമ്പോള്‍ കാട് കയറിയ പറമ്പിലെ കെട്ടിടത്തിനടുത്ത് ഭജന നടക്കുന്നിടത്ത് എത്തും. അവിടമാണ് പുരാണപ്രസിദ്ധമായ ശ്രീരാമജന്മഭൂമി. വിവാദ സ്ഥലമാണെന്നും കോടതി റിസീവര്‍ ആര്‍.എസ്. വര്‍മ്മയുടെ കൈവശമാണ് ഈ ഭൂമിയും കെട്ടിടവുമെന്നും ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിത്തൂക്കിയിട്ടുളള ബോര്‍ഡ് കണ്ടു. തര്‍ക്കഭൂമിയിലെ കെട്ടിടത്തിന്റെ പുറത്ത് ഇടതുവശത്ത് കെട്ടിയുണ്ടാക്കിയ കൊച്ചു സ്റ്റേജിലിരുന്നാണ് ഒരു കൂട്ടമാളുകള്‍ ഭജന പാടുന്നത്. 1949ല്‍ തുടങ്ങിയതാണത്രെ ഈ അഖണ്ഡനാമ സങ്കീര്‍ത്തനം. തർക്കവും കോടതി കേസും ഉള്ളതിനാൽ പള്ളിയിൽ അന്ന് മുതൽ ആരും നമസ്കരിക്കാറില്ല.
വിവാദസ്ഥലമായതിനാല്‍ അകത്തുകടക്കാന്‍ എത്ര ശ്രമിച്ചിട്ടും യു.പി. പോലീസിലെ കോണ്‍സ്റ്റബിളായ കൃഷ്ണമുരാരി മിശ്ര സമ്മതിച്ചില്ല. മനസ്സില്ലാമനസ്സോടെ ഫൈസാബാദിലേക്ക് മടങ്ങി. അന്നുരാത്രി ഉറങ്ങാനായില്ല. പിറ്റേന്ന് രാവിലെ വീണ്ടും അയോദ്ധ്യയിലേക്ക്. ഒറ്റയ്‌ക്ക്, ആരും കൂട്ടിനില്ലാതെ. തലേദിവസത്തെ പോലീസുകാരന്‍ ഡ്യൂട്ടി മാറിയിരിക്കുന്നു. നെറ്റിയിലാകെ ചന്ദനംപൂശി തോക്കുമായി സര്‍ക്കാര്‍ ഉത്തരവ് അക്ഷരംപ്രതി പാലിക്കാന്‍ നിയുക്തനായ മറ്റൊരാള്‍ നിലയുറപ്പിച്ചിരിക്കുന്നു. കാഴ്ചയില്‍ സൗമ്യന്‍. മുറി ഹിന്ദിയും ഇംഗ്ലീഷും ചേര്‍ന്ന സങ്കരഭാഷയില്‍ അദ്ദേഹത്തിനോട് കാര്യം പറയുമ്പോള്‍ ഹിന്ദിക്കാരനായ ഒരു പത്രപ്രവര്‍ത്തകന്‍ സഹായത്തിനെത്തി.
ഭാരതത്തിന്റെ തെക്കേ കോണില്‍നിന്ന് കെ.കെ. നായരുടെ നാട്ടില്‍നിന്ന് (1949-ല്‍ ഇവിടെ വിഗ്രഹം കാണുമ്പോള്‍ അന്നത്തെ ഫൈസാബാദ് ജില്ലാ കമ്മീഷണറായിരുന്നു ആലപ്പുഴ ജില്ലക്കാരനായ കെ.കെ. നായര്‍). രാമജന്മഭൂമി തേടിയെത്തിയതാണ്, ഉപദ്രവമൊന്നും ഉണ്ടാക്കില്ല, അകത്തു കയറി ഒന്നു കാണാനനുവദിക്കണം. പെട്ടെന്ന് അയാളുടെ മനസ്സുമാറി. വെറും രണ്ട് മിനിട്ട്. അതും നേര്‍വഴിക്കല്ല. പ്രധാന ഗേറ്റിന്റെ വലതുഭാഗത്തുളള കൊച്ചുഗേറ്റിലൂടെ. കെട്ടിടത്തിന്റെ വരാന്തയില്‍ ചുമരിനോട് ചേര്‍ത്തു തൂക്കിയിട്ടുളള കര്‍ട്ടണ്‍. അതിനു മുന്നില്‍ 10 അടി സമചതുരത്തില്‍ വെളള മുണ്ടിട്ട് മൂടിയ പീഢം. അതില്‍ രാമ-ലക്ഷ്മണന്മാരുടേയും സീതയുടേയും കൊച്ചുവിഗ്രങ്ങള്‍. സിമന്റ് തറയില്‍ പൂജാ സാമഗ്രികള്‍. മുന്‍പില്‍ പൂജാസമയത്ത് ഉയര്‍ത്തിക്കെട്ടുന്ന മറ്റൊരു കര്‍ട്ടണ്‍. അവിടെ പൂജാരി മാത്രം . മതില്‍ക്കെട്ടിലെ ഇരുമ്പുഗേറ്റിനപ്പുറത്ത് ഭക്തര്‍ക്ക് പ്രവേശനമില്ല. ഇരുമ്പഴികള്‍ക്കിടയിലൂടെ ഭഗവാനെ പ്രാര്‍ത്ഥിക്കാം. ഗേറ്റില്‍ തൂക്കിയ ഭണ്ഡാരത്തില്‍ ദക്ഷിണ അര്‍പ്പിക്കാം. അഴികള്‍ക്കിടയിലൂടെ പ്രസാദം ലഭിക്കും. ഇത്രമാത്രം. ഇതാണ് ഞാന്‍ കണ്ട രാമജന്മഭൂമി.
അവിടെ ശ്രീകോവിലില്ല. ഭക്തജനപ്രവാഹവും നിരന്തരമായ അര്‍ച്ചനകളും ഇടവിടാത്ത മണിയൊച്ചകളുമില്ല. ക്ഷേത്രാന്തരീക്ഷം പോലുമില്ല. രാമചന്ദ്രനെ ധ്യാനിച്ച് മിഴിപൂട്ടി കൈകൂപ്പി നിന്നു. ചുണ്ടില്‍ രാമനാമം ഉരുവിട്ടു. മഹാധനുര്‍ദ്ധരനായ ശ്രീരാമന്റെ കാലടികള്‍ കൊണ്ട് പവിത്രമായ മണല്‍മുറ്റത്ത് കാല്‍ തൊട്ടപ്പോള്‍ ഒരുനിമിഷം എവിടെയോ ഞാണൊലികള്‍ക്കായി കാതോര്‍ത്തു. ആ മണലില്‍ തൊട്ട് നമസ്‌കരിച്ചു. പൂജാരി പ്രസാദം തന്നു. കൈനീട്ടി വാങ്ങി ശ്രീരാമചന്ദ്രനെ വണങ്ങി തിരിച്ചു നടന്നു. അവതാര പുരുഷന്‍ പിറന്നുവീണ പുണ്യഭൂമിയെ ഒരിക്കല്‍ക്കൂടി തിരിഞ്ഞുനോക്കി. കാലുകള്‍ പിന്മാറാന്‍ മടിക്കുന്നതുപോലെ . പോലീസുകാരന്‍ അനുവദിച്ച കഴിഞ്ഞ സമയം കഴിഞ്ഞിരിക്കുന്നു എന്നോര്‍ത്തപ്പോള്‍ പുറത്തുകടന്നു.
അയോദ്ധ്യാനഗരിയിലെ കച്ചവടക്കാരിൽ ചിലർ മുസ്ലിങ്ങളാണ് .അവരുടെ മാത്രമല്ല അയോദ്ധ്യാനിവാസികളുടെയാകെ നിത്യ വരുമാനം തീർത്ഥാടകരുടെ വരവിൽ നിന്നാണ് .ഇരു കക്ഷികളുടെയും ഉഭയസമ്മത ത്തോടെ തർക്കം രമ്യമായി പരിഹരിക്കാൻ കഴിഞ്ഞാൽ എത്ര നന്നായിരുന്നു എന്ന് ചിന്തിച്ചു കൊണ്ടാണ് അന്ന് അയോദ്ധ്യാപുരിയോട് വിട പറഞ്ഞത്. പിന്നെ സംഭവിച്ചത് ഇന്ത്യാ ചരിത്രത്തിലെ പുതിയ ഏടുകളായിരുന്നു .
1984 ൽ ഞാന്‍ കണ്ട അയോദ്ധ്യയല്ല ഇന്ന് . 2024ല്‍ അയോദ്ധ്യയാകെ മാറിയിട്ടുണ്ടാവും. ശ്രീരാമക്ഷേത്രനിര്‍മ്മാണം പൂർത്തിയായി. കുറച്ചകലെ പള്ളിയുടെ നിർമ്മാണം ആരംഭിക്കുന്നു .ഇന്ന് അയോദ്ധ്യയുടെ മുഖച്ഛായ എങ്ങിനെ യെന്നറിയാന്‍ ഇന്ത്യയാകെ കൊതിയോടെ കാത്തിരിക്കുന്നു. ഞാനും .
പുത്തൂർമഠം ചന്ദ്രൻ















