അയോദ്ധ്യ: ക്ഷേത്രം നിർമിക്കാൻ പ്രതിജ്ഞയെടുത്ത ഭൂമിയിൽ തന്നെ ക്ഷേത്രം ഉയർന്നതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജയ് രാംലല്ല ഭഗവാൻ കീ ജയ്, ഭാരത് മാതാ കീ ജയ്, ജയ് ജയ് സീതാറാം എന്ന് അഭിസംബോധന ചെയ്താണ് യോഗി ആദിത്യനാഥ് പ്രസംഗം ആരംഭിച്ചത്.
ക്ഷേത്രം നിർമിക്കാൻ തീരുമാനിച്ച സ്ഥലത്ത് തന്നെയാണ് ക്ഷേത്രം നിർമിച്ചത്. ഇത് ചരിത്ര സന്ദർഭമാണ്. ഭാരതത്തിലെ ഓരോ നഗരവും, ഓരോ ഗ്രാമവും അയോദ്ധ്യ ധാമാണ്. എല്ലാ മനസിലും രാമന്റെ നാമം ഉണ്ട്. എല്ലാ നാവും രാമന്റെ നാമം ജപിക്കുന്നു. എല്ലാ അണുവിലും രാമന്റെ സാന്നിധ്യമുണ്ട്. എല്ലാ കണ്ണുകളും സന്തോഷത്തിന്റെയും സംതൃപ്തിയുടെയും കണ്ണുനീർ കൊണ്ട് നനഞ്ഞിരിക്കുന്നു. ഞങ്ങൾ ത്രേതായുഗത്തിൽ എത്തിയതായി തോന്നുന്നു- അദ്ദേഹം പറഞ്ഞു.
നിരവധി തലമുറകൾ ആഗ്രഹം പൂർത്തീകരിക്കപ്പെടാതെ ഭൂമി വിട്ടുപോയി. എന്നിട്ടും കാത്തിരിപ്പും പോരാട്ടവും തുടർന്നു. വർഷങ്ങളായി നിരവധി തലങ്ങളിൽ പോരാടിയ ലോകത്തിലെ ആദ്യത്തെ സംഭവമായിരിക്കാം ശ്രീരാമജന്മഭൂമി. ഒടുവിൽ ഇന്ന് ദശലക്ഷക്കണക്കിന് സനാതന വിശ്വാസികളുടെ ത്യാഗം പൂർത്തീകരിക്കുന്ന സുവിശേഷ സന്ദർഭം വന്നെത്തിയിരിക്കുന്നു. ക്ഷേത്രം പണിയാൻ തീരുമാനിച്ചിടത്ത് തന്നെ പണിതു എന്ന സംതൃപ്തിയും ഇന്നുണ്ട്.
ഒടുവിൽ രാംലല്ല സിംഹാസനത്തിൽ തിരിച്ചെത്തി. രാമക്ഷേത്രത്തിനായുള്ള 500 വർഷത്തെ അന്വേഷണമാണ് പ്രധാനമന്ത്രി നിറവേറ്റിയത്. ഭാരതത്തിലെ ഓരോ വീഥികളും രാമജന്മഭൂമിയിലാണ് അവസാനിക്കുന്നത്. ഒരു സമൂഹത്തിന്റെ നീണ്ട പോരാട്ടത്തിന്റെ അന്തിമവിജയമാണിത്- യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.