ലക്നൗ: ഭഗവാനുമായുള്ള ദൈവീകമായ ബന്ധത്തിലൂടെയാണ് രാംലല്ലയ്ക്കുള്ള വസ്ത്രം രൂപകൽപന ചെയ്തതെന്ന് ഡിസൈനറായ മനീഷ് ത്രിപാഠി. പുണ്യഭൂമിയായ കാശിയിൽ നിർമ്മിച്ച പീതംബരി (മഞ്ഞ) തുണിയാണ് ശ്രീരാമചന്ദ്ര പ്രഭുവിന് ഉടയാട നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വൈഷ്ണവ ചിഹ്നങ്ങൾ വസ്ത്രത്തിൽ എംബ്രോയ്ഡറി ചെയ്തിട്ടുണ്ട്. ഇതിന് പുറമേ പട്ട്, സ്വർണം, വെള്ളി എന്നിവയും വസ്ത്ര നിർമ്മാണത്തിൽ ഉപയോഗിച്ചതായി അദ്ദേഹം വ്യക്തമാക്കി.
ഒരു പ്രഭുവിന്റെയും ദൈവത്തിന്റെയും മഹത്വത്തിന് യോജിക്കും വിധത്തിലുള്ള വസ്ത്രം തയ്യാറാക്കുക എന്നതായിരുന്നു വെല്ലുവിളിയെന്നും ത്രിപാഠി പറഞ്ഞു. വഴി തെളിക്കാൻ ഭഗവാനോട് പ്രാർത്ഥിച്ചുവെന്നും അപ്രകാരം കാണിച്ചു തന്നത് പ്രകാരമാണ് വസ്ത്രം തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമന് ഉചിതമായ വസ്ത്രം ഒരുക്കേണ്ടതിന്റെ അടയാളങ്ങളും മറ്റ് ജ്ഞാനവും കാണിച്ചു തന്നുവെന്നും ത്രിപാഠി പറയുന്നു.
500 വർഷത്തിലേറെയായി ലോകമെമ്പാടുമുള്ള ശ്രീരാമഭക്തർ രാമക്ഷേത്രത്തിനായി കാത്തിരിക്കുകയായിരുന്നു. അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് വസ്ത്രം നെയ്യുകയെന്നതും വെല്ലുവിളിയായിരുന്നു. ആളുകൾ എങ്ങനെ ഇതിനോട് പ്രതികരിക്കുമെന്ന ആശങ്കയും തനിക്കുണ്ടായിരുന്നുവെന്നും ത്രിപാഠി പറഞ്ഞു. എന്നാൽ എല്ലാവരിൽ നിന്നും പ്രശംസകളാണ് ലഭിച്ചതെന്നും അതിൽ അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്മയുടെയും ഭാര്യയുടെയും മുഖത്ത് പുഞ്ചിരിയും കണ്ണുകളിൽ അശ്രുവുമായിരുന്നു വസ്ത്രം കണ്ടപ്പോഴെന്നും നിറകണ്ണുകളോടെയാണ് ഇരുവരും അഭിനന്ദിച്ചതെന്നും ത്രിപാഠി ഓർമ്മിക്കുന്നു.