പട്‌ന: ബംഗാളിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് പിന്നാലെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിന് ഭാരതരത്‌ന നൽകണമെന്ന് കേന്ദ്രത്തിലെ യുപിഎ സർക്കാരുകളോട് പലകുറി അഭ്യർത്ഥിച്ചിട്ടുണ്ടെന്നും, അവർ പ്രതികരിക്കാൻ പോലും തയ്യാറായില്ലെന്നും നിതീഷ് കുമാർ വിമർശിച്ചു. എന്നാലിന്ന് മോദി സർക്കാർ തങ്ങളുടെ അഭ്യർത്ഥന മാനിച്ചുവെന്നും നിതീഷ് കുമാർ പ്രശംസിച്ചു.
കർപ്പൂരി ഠാക്കൂറിന്റെ ശതാബ്ദി ദിനത്തിൽ ജെഡിയു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ” 2005ൽ ബിഹാറിൽ അധികാരത്തിൽ എത്തിയത് മുതൽ ഞങ്ങളുടെ ആവശ്യമായിരുന്നു കർപ്പൂരി ഠാക്കൂറിന് ഭാരതരത്‌ന സമ്മാനിക്കണം എന്നത്. ഇതിനായി അന്നത്തെ യുപിഎ സർക്കാരിനോടുൾപ്പെടെ പല കുറി അഭ്യർത്ഥിച്ചിരുന്നു. എന്നാലിപ്പോൾ മോദി സർക്കാർ ഈ ആവശ്യം നിറവേറ്റിയിരിക്കുകയാണ്. ഇതിന് കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി പറയുകയാണ്.
ഭാരതരത്‌ന സമ്മാനിക്കുന്ന വിവരം പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അറിയിച്ചതായി കർപ്പൂരി ഠാക്കൂറിന്റെ മകനും എംപിയുമായ രാംനാഥ് ഠാക്കൂർ പറഞ്ഞിരുന്നു. എന്നാൽ പ്രധാനമന്ത്രി എന്നെ വിളിച്ചില്ല. എങ്കിലും മാദ്ധ്യമപ്രവർത്തകർ അദ്ദേഹത്തോട് നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഇന്നത്തെ കാലത്ത് പലരും രാഷ്‌ട്രീയത്തിൽ സ്വന്തം കുടുംബത്തെ പ്രോത്സാഹിപ്പിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. എന്നാൽ കർപ്പൂരി ഠാക്കൂർ ഒരിക്കലും അത് ചെയ്തിട്ടില്ല. ഞാനും മക്കൾ രാഷ്‌ട്രീയത്തെ എതിർക്കുന്ന വ്യക്തിയാണ്. കർപ്പൂരി ഠാക്കൂറിന്റെ വിയോഗത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മകനെ രാഷ്‌ട്രീയത്തിലേക്ക് കൊണ്ടുവന്നതെന്നും” നിതീഷ് കുമാർ പറഞ്ഞു.