നാടക കലാകാരൻ ദോസ്തി പത്മനോട് പിണറായി സർക്കാരിന്റെ ക്രൂരത. ലഭിച്ചു കൊണ്ടിരുന്ന പെൻഷൻ സർക്കാർ വെട്ടിയതാണ് എസ് പത്മനാഭൻ എന്ന ദോസ്തി പത്മനെ പട്ടിണിയിലേയ്ക്ക് തള്ളിവിട്ടത്. ഏക വരുമാനമായ പെൻഷനാണ് അദ്ദേഹത്തിന് നഷ്ടപ്പെട്ടത്. വാര്‍ദ്ധക്യകാല പെൻഷൻ ഒഴിവാക്കി കലാകാരനുള്ള പെൻഷൻ തരണമെന്ന് നവകേരള സദസിൽ പത്മൻ അപേക്ഷ നൽകിയിരുന്നു. ഇതോടെയാണ് ഉള്ള പെൻഷൻ കൂടി സർക്കാർ വെട്ടിയത്.
ഒരാള്‍ക്ക് ഒരു പെൻഷൻ മാത്രമെ നൽകാൻ കഴിയൂ എന്നതാണ് സർക്കാർ തീരുമാനം. ദോസ്തി പത്മന്റെ വാര്‍ദ്ധക്യകാല പെൻഷൻ നിർത്തുകയും ചെയ്തു, കലാകാരനുള്ള പെൻഷൻ പുനഃസ്ഥാപിപ്പിച്ചതുമില്ല. ഇതോടെ, ഒരു നേരത്തെ ഭക്ഷണം വാങ്ങാനുള്ള പണം പോലുമില്ലാതെ കഷ്ടപ്പെടുകയാണ് ഈ കലാകാരൻ. മൂവായിരത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് കേരളത്തില്‍ കലാകാര പെന്ഷൻ ലഭിക്കുന്നത്. അതിൽ ഒരാളാണ് ദോസ്തി പത്മൻ.
സിനിമാ നടന് ജയറാമിനെയടക്കം നാടക വേദിയിലേയ്ക്ക് കൈ പിടിച്ചു കൊണ്ടുവന്ന കലാകാരനാണ് അദ്ദേഹം. എഴുപതുകളുടെ തുടക്കത്തിലാണ് നാടക വേദിയിലേയ്ക്ക് എസ് പത്മനാഭൻ കാലെടുത്തു വച്ചത്. നടൻ, സംവിധായകൻ, മേക്കപ് മാൻ, ഗാന രചയിതാവ് എന്നിങ്ങനെ എല്ലാ മേഖലയിലും നാടകരംഗത്ത് തിളങ്ങി നിന്ന വ്യക്തിയായിരുന്നു അദ്ദേഹം.