ന്യൂഡൽഹി: രാജ്യത്ത് 718 ഹിമപ്പുലികളെ കണ്ടെത്തിയതായി വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഹിമപ്പുലികളുടെ ആദ്യ ശാസ്ത്രീയ സർവെയിലാണ് നിർണായക കണ്ടെത്തൽ. ദേശീയ വന്യജീവി ബോർഡ് യോഗത്തിൽ കേന്ദ്ര പരിസ്ഥിതി- വനം മന്ത്രി ഭൂപേന്ദർ യാദവാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ഏറ്റവും കൂടുതൽ ഹിമപ്പുലികളുടെ സാന്നിധ്യം കണ്ടെത്തിയത് ലഡാക്കിലാണ് , 477 എണ്ണമാണ് ഇവിടെ മാത്രം ഉള്ളത്. ഉത്തരാഖണ്ഡ് (124), ഹിമാചൽ പ്രദേശ് (51), അരുണാചൽ പ്രദേശ് (36), സിക്കിം (21), ജമ്മു കശ്മീർ (9) എന്നിങ്ങനെയാണ് കണക്കുകൾ. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, നേച്ചർ കൺസർവേഷൻ ഫൗണ്ടേഷൻ, വേൾഡ് വൈൽഡ് ഫണ്ട് എന്നിവർ സംയുക്തമായാണ് പഠനം നടത്തിയത്. 2019 ൽ ആരംഭിച്ച സർവെ 2023 ലാണ് പൂർത്തിയായത്.
രാജ്യത്തെ 70 ശതമാനത്തിൽ കൂടുതൽ മഞ്ഞ് മൂടിക്കിടക്കുന്ന മേഖലകൾ കേന്ദ്രീകരിച്ചാണ് സർവെ നടത്തിയത്. ലഡാക്ക്, ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കം, അരുണാചൽ പ്രദേശ് തുടങ്ങിയ പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടും. ക്യാമകൾ സ്ഥാപിച്ചാണ് എണ്ണം പ്രധാനമായും കണക്കാക്കിയത്. 93,392 കിലോമീറ്റർ വിസ്തൃതിയിൽ രാജ്യത്ത് ഹിമപ്പുലികളുടെ സാന്നിധ്യമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.