തൃശൂർ: കരുവന്നൂരിൽ നിക്ഷേപകന്റെ കുത്തിയിരുപ്പ് സമരം. മാപ്രാണം സ്വദേശി വടക്കേത്തല ജോഷിയാണ് (53) ബാങ്കിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്നത്. ബാങ്കിൽ നിക്ഷേപിച്ച 75 ലക്ഷം രൂപ കിട്ടാനായാണ് സമരം നടത്തുന്നത്. നിക്ഷേപം തിരിച്ച് നൽകാമെന്ന് പറഞ്ഞ് സർക്കാർ പറ്റിച്ചെന്നും വാക്ക് പാലിച്ചില്ലെന്നും ജോഷി പറഞ്ഞു. ബാങ്കിൽ തന്റെ കുടുംബക്കാർ നിക്ഷേപിച്ച മുഴുവൻ പണവും വേണമെന്നാണ് ജോഷിയുടെ ആവശ്യം.
അതേസമയം 29 ലക്ഷം രൂപ ഉടൻ നൽകാമെന്ന് ബാങ്ക് പ്രതിനിധി അറിയിച്ചു. എന്നാൽ ജോഷിയുടെ പണം നൽകാൻ മൂന്ന് മാസത്തെ സമയം വേണമെന്നാണ് ബാങ്ക് അറിയിക്കുന്നത്. ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി ജോഷി ഹൈക്കോടതിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിരുന്നു. ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.വിഷയത്തിൽ നവകേരള സദസിലും ജോഷി പരാതി നൽകിയിരുന്നു.
പ്രതിസന്ധികൾ മറികടന്നു താനും കുടുംബവും തിരികെപ്പിടിച്ച ജീവിതവും സമ്പാദ്യവുമാണ് കരുവന്നൂർ ബാങ്കും ജീവനക്കാരും കേരളത്തിന്റെ ഭരണ സംവിധാനവും കൂടി തകർത്തതെന്നും ജോഷി പറഞ്ഞു.