ബെംഗളൂരൂ: ലോക്സഭാ തിരഞ്ഞെടുപ്പ് ജയിക്കാൻ ഭീഷണിയുമായി കർണാടക എംഎൽഎ. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിച്ചില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നോട്ടുവച്ച അഞ്ച് വാഗ്ദാനങ്ങൾ പിൻവലിക്കുമെന്നാണ് മഗഡി എംഎൽഎ എച്ച്സി ബാലകൃഷ്ണയുടെ ഭീഷണി. മഗഡി ശ്രീഗിരിപുര ഗ്രാമത്തിൽ നടന്ന ജനസ്പന്ദന പരിപാടിയിലാണ് എംഎൽഎ നിലപാട് വ്യക്തമാക്കിയത്.
കോൺഗ്രസിന് വോട്ട് ചെയ്തില്ലെങ്കിൽ സർക്കാർ പ്രഖ്യാപിച്ച ഉറപ്പുകളൊന്നും നൽകില്ല. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സംസാരിച്ചിട്ടുണ്ട്. തങ്ങൾ ഹിന്ദുക്കളാണെങ്കിലും അതിന്റെ പേരിൽ വോട്ട് ചോദിക്കില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയം ഉറപ്പു നൽകിയാൽ, സർക്കാർ മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ തുടരും, അല്ലാത്തപക്ഷം അവയെല്ലാം നിർത്തലാക്കും. ക്ഷേത്രങ്ങൾക്ക് നിങ്ങൾ വലിയ പ്രാധാന്യം കൊടുക്കുകയാണെങ്കിൽ വാഗ്ദാനങ്ങൾ നിർത്തലാക്കും. മഗഡി എംഎൽഎ ശ്രീഗിരിപുരയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു.
കഴിഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലാണ് കോൺഗ്രസ് അഞ്ച് വാഗ്ദാനങ്ങൾ മുന്നോട്ടുവച്ചത്. എന്നാൽ ഇതിൽ പലതും ഇനിയും പ്രാവർത്തികമാക്കാൻ സാധിച്ചിട്ടില്ല. കേന്ദ്ര പദ്ധതികളുടെ പേരു മാറ്റിയും കേന്ദ്ര വിഹിതത്തെ സ്വന്തം പേരിലാക്കിയുമാണ് കർണാടക സർക്കാർ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചത്.