ലോകത്തിന്റെ പ്രക്ഷോഭ ചരിത്രത്തിൽ കഴിഞ്ഞ 500 വർഷം ഒരദ്ഭുതമാണ്. തീവ്രത ചോർന്നുപോകാത്ത 5 നൂറ്റാണ്ടുകൾ. 500 അല്ല 5000 വർഷം പോരാടിയാലും അവർ തളരുകയില്ലായിരുന്നു. കാരണമത്, മുഴുവൻ ഭാരതത്തിന്റെയും പോരാട്ടമായിരുന്നു. ഹിന്ദുവിന്റെയും കർസേവകരുടെയും മാത്രം പോരാട്ടമായിരുന്നില്ല അയോദ്ധ്യ. അത് സിഖുകാരുടെയും, ജൈനരുടെയും, പാഴ്‌സിയുടെയും പോരാട്ടമായിരുന്നു. ഭാരതഭൂമിയിൽ ജന്മം കൊണ്ട ഓരോ അണു തൃണങ്ങളുടെയും പോരാട്ടം.. അതറിയണമെങ്കിൽ ഒന്നര നൂറ്റാണ്ട് പിന്നോട്ടു പോകണം..
വർഷം 1858, അന്നായിരുന്നു അയോദ്ധ്യപ്രക്ഷോഭത്തിന്റെ ഭാഗമായി ആദ്യ കേസ് രജിസ്റ്റർ ചെയ്യുന്നത്. നിഹാംഗ് സിഖുഗുരുവായ ബാബാ ഫക്കീർ സിംഗ് ഖൽസാ നവംബർ 28ന് 25 നിഹാംഗ് സിഖുകളുമായി അയോദ്ധ്യയിലെ തർക്കമന്ദരിത്തിനുള്ളിൽ പ്രവേശിച്ച് അവിടെ വിഗ്രഹം സ്ഥാപിക്കുന്നതിനുവേണ്ട ഛബൂത്ര നിർമ്മിച്ചു. അതിൽ ശ്രീ രാമ വിഗ്രഹം സ്ഥാപിക്കുകയും തുടർന്ന് മന്ദിരത്തിനു മുകളിൽ ഭഗവപതാക സ്ഥാപിക്കുകയും ചെയ്തു. ശേഷം ഹോമകുണ്ഡം തീർത്ത് അഗ്നി തെളിയിക്കുകയും രാമന്റെ പൂജാ ചടങ്ങുകൾ നിർവ്വഹിക്കുകയും ചെയ്തു. ക്ഷേത്ര ചുവരുകളിൽ രാമ.. രാമ.. എന്നെഴുതിയിട്ടു.
ശേഷം 10-12 ദിവസത്തോളം മന്ദിരത്തിനുള്ളിൽ തന്നെ അവർ കഴിഞ്ഞു. ഇതേതുടർന്ന് ഔദ് ഭരണകൂടത്തിന്റെ ഭാഗവും ബാബറിയിലെ ഉദ്യോഗസ്ഥനുമായ സെയ്ദ് മുഹമ്മദ് ഖത്തീബ് ഇവർക്കെതിരെ കേസ് ഫയൽ ചെയ്തു. ബ്രിട്ടീഷ് പട്ടാളം ഇവരെ സൈനിക ശക്തി ഉപയോഗിച്ചു മാറ്റി. ബാബാ ഫക്കീറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇതാണ് രാമ ജന്മഭൂമി വിഷയത്തിലെ ആദ്യ കേസ്. ഇത് സുപ്രീം കോടതിയിൽ തെളിവായി സ്വീകരിച്ചിരുന്നു. 2019ലെ രാമജന്മഭൂമി വിധി പ്രഖ്യാപിച്ചപ്പോൾ ഏറ്റവും നിർണ്ണായകമായ തെളിവായിരുന്നു അത്. 1949ന് മുമ്പ് തന്നെ അവിടെ ആരാധന നടന്നിരുന്നുവെന്ന വസ്തുത കോടതി അംഗീകരിച്ചത് ഈ തെളിവിനെ അടിസ്ഥാനമാക്കിയായിരുന്നു.
എന്നാൽ, നിഹാംഗ് സിഖ് യോദ്ധാക്കളെ ഇതിലേക്ക് നയിച്ചത് എന്തായിരുന്നുവെന്ന സംശയം തോന്നുന്നവരുണ്ടാകും. ഇതു സംബന്ധിച്ച അന്വേഷണം ചെന്നെത്തുന്നത് 1855ലെ ഹനുമാൻ ഗഡി സംഘർഷത്തിലാണ്. രാമ ജന്മഭൂമിക്ക് 450 മീറ്റർ അടുത്തുള്ള ക്ഷേത്രമാണ് ഹനുമാൻ ഗഡി. 1855 ഫെബ്രുവരി 8ന് ഷാ ഗുലാം ഹുസൈൻ എന്ന നവാബിന്റ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ സൈന്യം ഹനുമാൻ ഗഡി ക്ഷേത്രത്തിനടുത്തെത്തി. ക്ഷേത്രത്തിനടിയിൽ മസ്ജിദ് ഉണ്ടായിരുന്നു എന്നും അതുകൊണ്ട് ക്ഷേത്രം തകർത്ത് മസ്ജിദ് പുനർ നിർമ്മിക്കാൻ പോകുകയാണെന്നും അറിയിച്ചു. ഇതറിഞ്ഞ ബ്രട്ടീഷ് ഓഫീസറായ ജയിംസ് ഓട്രം വിഷയത്തിൽ ഇടപെട്ടു. പരിഹാരത്തിനായി നടപടി സ്വീകരിക്കാൻ അവധിലെ നവാബായ വാജിദ് അലി ഷായോട് പറഞ്ഞു. ക്ഷേത്രം തകർക്കണമെന്ന് ആഗ്രഹിച്ചിരുന്ന നവാബ് ഇതിനെതിരെ ഒന്നും ചെയ്തില്ല. എന്നാൽ ക്ഷേത്രം അപകടത്തിലാണെന്ന വാർത്ത പരന്നതോടെ ക്ഷേത്രത്തിനടുത്തേക്ക് കുറച്ച് സന്യസിമാർ കുതിച്ചെത്തി. ക്ഷേത്രത്തെ സംരക്ഷിക്കാനായി സൈന്യത്തോട് യുദ്ധം ചെയ്തു, അവരെ നിഷ്പ്രഭരാക്കി. അസാമാന്യമായ കരുത്താണ് സന്യാസിമാർ പ്രകടമാക്കിയത്.
യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നില്ല, സമാധാനം പുനഃസ്ഥാപിക്കാനായി ഇടപെടണമെന്നും പറഞ്ഞുകൊണ്ട് ബ്രട്ടീഷ് ഉദ്യോഗസ്ഥർക്ക് സന്ന്യാസിമാർ കത്തെഴുതി. തുടർന്ന് വിഷയത്തെ ക്കുറിച്ച് പഠിക്കാനായി മൂന്നംഗ സമിതിയെ നിയമിച്ചു. ഹിന്ദുക്കളുടെ ഭാഗത്ത് നിന്ന് രാജാമാൻ സിംഗ്, മുസ്ലീങ്ങളുടെ ഭാഗത്ത് നിന്ന് ആഗാ അലി ഖാൻ, ബ്രിട്ടീഷുകാരുടെ ഭാഗത്ത് നിന്ന് ക്യാപ്റ്റൻ ഓർ. കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് നിർദ്ദേശം വന്നാൽ ക്ഷേത്രം ഒഴിയാമെന്ന് സന്ന്യാസിമാർ ബ്രിട്ടണ് ഉറപ്പ് നൽകി. എന്നാൽ ഹിന്ദുക്കൾക്ക് അനുകൂലമായ വിധി വന്നു.
അൽപ ദിവസത്തെ സമാധാനത്തിനു ശേഷം ക്ഷേത്രനഗരി വീണ്ടും സംഘർഷത്തിലായി. ഈ സമയം അമീർ അലി എന്ന മറ്റൊരു ഉദ്യോഗസ്ഥനാണ് ഹനുമാൻ ഗഡിയിൽ എത്തിയത്. ഇതു പരാജയപ്പെട്ടു. എന്നാൽ ഇതിന് കനത്ത തിരിച്ചടി നൽകാനാണ് ബാബാ ഫക്കീർ സിംഗ് ഘൽസാ ജന്മസ്ഥാൻ മസ്ജിദിനകത്ത് കടന്ന് വിഗ്രഹം സ്ഥാപിച്ചത്. ഹനുമാൻ ഗഡിയിൽ അരങ്ങേറിയ വിഷയങ്ങൾ വിശദമായി പ്രസിദ്ധ ചരിത്രകാരിയായും ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്‌റ്റോറിക്കൽ റിസർച്ചിലെ അംഗവുമായ മീനാക്ഷി ജയിനിന്റെ പുസ്തകമായ ബാറ്റിൽ ഫോർ രാമ എന്ന പുസ്തകത്തിൽ പോരാട്ടങ്ങളുടെ ചരിത്രം വിശദമായി പ്രസ്താവിച്ചിട്ടിട്ടുണ്ട്.
ഇതാദ്യമായല്ല സിഖുകൾ രാമജന്മഭൂമി വിഷയത്തിൽ ഇടപെടുന്നത്. 1672ൽ രാമ ജന്മഭൂമിക്കുവേണ്ടി ഗുരുഗോബിന്ദ് സിംഗ് ഔറംഗസേബിനോട് യുദ്ധം നടത്തിയിട്ടുണ്ട്. വർഷം 1660 രാമജന്മഭൂമിയിലെ എല്ലാ പൂജകളും അവസാനിപ്പിക്കുവാൻ ഔറംഗസേബ് അയോദ്ധ്യയിലേക്ക് ആക്രമണം നടത്തി. തിരിച്ചടിക്കാനായി സന്ന്യാസിയായ ബാബാ വൈഷണവ് ദാസ് ഇതിനെതിരെ യുദ്ധം ചെയ്യാൻ തീരുമാനമെടുത്തു. പക്ഷെ സന്ന്യാസിമാരുടെ അംഗബലം തീരെ കുറവായിരു,ന്നു അവർ ഗുരുഗോവിന്ദ് സിംഗിനോട് സഹായം അഭ്യർത്ഥിച്ചു. നിഹാംഗ് സിഖുകളെ സന്ന്യസിമാരുടെ സഹായത്തിനായി അയച്ചു , ഇവരുടെ സംയുക്ത സേന മുഗളന്മാരെ കീഴടക്കി. പിന്നീട് കുറേ ദിവസത്തേക്ക് മുഗളർ അയോദ്ധ്യയിലേക്ക് നോക്കാൻ പോലും ധൈര്യപ്പെട്ടില്ല. അന്നത്തെ ആയുധങ്ങൾ ബ്രഹ്‌മകുണ്ഡിലെ ഗുരുദ്വാരയിൽ സൂക്ഷിച്ചു. ഇന്നും യുദ്ധത്തിന്റെ തീക്ഷ്ണ സ്മരണകൾ ഉറങ്ങുന്ന ബ്രഹ്‌മകുണ്ഡ് സാഹിബ് നിലനിൽക്കുന്നു.
എന്തിനാണ് സിഖുകാർ ഇത്തരത്തിൽ പിന്തുണ നല്കിയതെന്ന് സംശയം തോന്നാം. സിഖ് ഇതിഹാസകാരനായ രാജേന്ദ്ര സിംഗിന്റെ ‘സിഖ് ഇതിഹാസ് മേം ശ്രീ രാമജന്മഭൂമി’ എന്ന പുസ്തകത്തിൽ ഇതിന്റെ വിശദാംശങ്ങൾ ചേർത്തിട്ടുണ്ട്. ഗുരുഗോബിന്ദ് സിംഗിന്റെ ആത്മകഥയായ ബചിത്ര നാടകത്തിൽ രാമന്റെ ഇളയ പുത്രനായ ലവന്റെ പിന്മുറക്കാരനാണ് താനെന്ന് പറഞ്ഞിട്ടുണ്ട്. ഗുരു നാനാക്ക് രാമന്റെ മൂത്ത പുത്രനായ കുശന്റെ വംശാവലിയുള്ളതാണെന്നും പുസ്തകത്തിൽ വ്യക്തമാക്കുന്നു. മാത്രമല്ല സിഖ് മതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബിൽ 2,533 തവണ രാമന്റ പേര് പാരമർശിച്ചിട്ടുണ്ട്. ഇത് പഞ്ചാബി സാഹിത്യ അക്കാദമി പ്രഫസറായ ഹേഖ് ദേവ് സിംഗ് സിർസ അദ്ദേഹത്തിന്റെ അഭിമുഖത്തിലും വെളിപ്പെടുത്തിയിരിക്കുന്നു.
‘മേരി ആഘേൻ അമൃത് സേ ഭരി ഹേൻ
ഔർ മസ്തിക് രാം കെ നാം സേ ‘
എന്റ കണ്ണുകൾ നിറയെ അമൃതും, മനസ്സ് നിറയെ രാമനാമവും കൊണ്ട് നിറഞ്ഞിരിക്കുന്നു.
എന്നാണ് ഗുരുനാനാക്ക് അദ്ദേഹത്തിന്റെ പുസ്തകമായ ആസാദി വാറിന്റെ തുടക്കത്തിൽ തന്നെ പറയുന്നുത്. രാമൻ എന്നത് ഈശ്വരൻ എന്നതിലുപരി ഈ സ്വത്വ സംസ്‌കൃതിയുടെ അകക്കാമ്പാണ്. കഥ ഇതാകുമ്പോൾ രാമനു വേണ്ടി സിഖുകാർ മാത്രമല്ല ഭാരതം മുഴുവൻ ഒരുമിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. കാരണം രാമൻ എന്നത് വർഗ്ഗ വർണ ബോധങ്ങൾക്കതീതമായ ആത്മസത്തയാണ്. രാമൻ എന്നാൽ ഭാരതം തന്നെയാണ്. ഭാരതം രാമനിലാണ് .. ഭാരതീയ സംസ്‌കൃതിയുടെ ഓരോ അണുവിലും രാമനെ കാണാം..