മുംബൈ: നാല് തവണ സാംഗ്ലി എംഎൽഎയും ശിവസേന (ഔദ്യോഗിക വിഭാഗം) നേതാവുമായ അനിൽ ബാബർ (74) അന്തരിച്ചു. സാംഗ്ലിയിലെ ഖാനാപൂർ-അറ്റ്പാഡി നിയമസഭാ മണ്ഡലത്തിൽ നിന്ന് നാല് തവണയാണ് അനിൽ ബാബർ തിരഞ്ഞെടുക്കപ്പെട്ടത്. അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം ബുധനാഴ്ചയാണ് മരണപ്പെട്ടത്.
1990-ൽ കോൺഗ്രസ് ടിക്കറ്റിലാണ് അദ്ദേഹം ആദ്യമായി മഹാരാഷ്‌ട്ര നിയമസഭയിലെത്തുന്നത്. 1999-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻസിപിയിൽ അംഗമായി മത്സരിച്ച അദ്ദേഹം ഖാനാപൂർ സീറ്റിൽ നിന്നും വിജയിച്ചു. പിന്നീട് ശിവസേനയിലെത്തിയ അദ്ദേഹം 2014, 2019 തിരഞ്ഞെടുപ്പുകളിൽ ഇതേ മണ്ഡലത്തിൽ നിന്നും വിജയിച്ചു.
മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ബാബറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
നഷ്ടപ്പെട്ടത് ഒരു വഴികാട്ടിയെയും അടുത്ത സഹപ്രവർത്തകനെയുമാണെന്ന് ഏക്നാഥ് ഷിൻഡെ പറഞ്ഞു. മണ്ഡലത്തിലെ ബാബറിന്റെ പ്രവർത്തനങ്ങൾ വിസ്മരിക്കാനാകാത്തതാണെന്നും സംസ്ഥാനത്തിന് ഒരു യഥാർത്ഥ ജനപ്രതിനിധിയെ നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനിൽ ബാബറിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഷിൻഡെ, ടെംബു (ലിഫ്റ്റ് ഇറിഗേഷൻ) പദ്ധതിയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ, കർഷകരുടെ പ്രശ്‌നങ്ങളിലുള്ള അദ്ദേഹത്തിന്റെ ഉത്കണ്ഠ, എന്നിവ അനുശോചന സന്ദേശത്തിൽ പ്രത്യേകം പരാമർശിച്ചു.
അനിൽ ബാബറിന്റെ മരണത്തിൽ എല്ലാവരും അങ്ങേയറ്റം ദുഃഖിതരാണെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്നും നിലനിൽക്കുമെന്നും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഗ്രാമപഞ്ചായത്ത് തലത്തിൽ നിന്നും ഉയർന്ന് എംഎൽഎയായ വ്യക്തിയാണ് അദ്ദേഹം. ജനങ്ങളുമായും അവരുടെ പ്രശ്‌നങ്ങളുമായും എന്നും ബന്ധപുലർത്തിയിരുന്നു നേതാവായാണ് അദ്ദേഹത്തെ കാണുന്നതെന്നും ഉപമുഖ്യമന്ത്രി കൂട്ടിചേർത്തു.