കൊൽക്കത്ത: സന്ദേശ്ഖാലിയിൽ സ്ത്രീകൾക്ക് നേരെയുള്ള പീഡനങ്ങളിൽ ആശങ്ക പങ്കുവച്ച് പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ്. കനത്ത പ്രതിഷേധം നടക്കുന്ന സന്ദേശ്ഖാലിയിൽ എത്തിയതിന് പിന്നാലെയാണ് ഗവർണർ ആശങ്ക അറിയിച്ചത്. ഞെട്ടിക്കുന്നതും നടുക്കുന്നതുമായ കാര്യങ്ങളാണ് താൻ സന്ദേശ്ഖാലിയിൽ കണ്ടതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ജനജീവിതം ദുർഘടമാണെന്നും നിയമം പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്തോഷമായി ജീവിക്കുന്ന കുടുംബത്തിലേക്ക് ഗുണ്ടകൾ അതിക്രമിച്ചെത്തി പെൺകുട്ടിയെ കടന്നു പിടിക്കുകയും ഭർത്താവിനെ മർദ്ദിക്കുകയും അയാളുടെ മുന്നിൽ വച്ച് ഭാര്യയെ പീഡിപ്പിക്കുകയുമാണ്. ഇത് സാങ്കൽപ്പികമല്ല. യാഥാർത്ഥ്യമാണ്. കഴിഞ്ഞ ദിവസം ഗ്രാമത്തിൽ നടന്ന സംഭവമാണ്. ആരാണ് ഇത് ചെയ്യുന്നതെന്ന് അവർക്ക് അറിയാം. അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ സാധ്യതകൾ വഴി ഇതിനെ എതിർക്കും. ഞാൻ ഇതിനെ ഭരണഘടനപരമായി എതിർക്കും. രാജ്യത്തെ നിയമങ്ങൾ ഉപയോഗിച്ച് അതിക്രമത്തെ എതിർക്കും. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരില്ലാതെ ഇതിനെതിരെ പ്രവർത്തിക്കും. കുറ്റക്കാരെ ഒരു കാരണവശാലും രക്ഷപ്പെടാൻ അനുവദിക്കില്ല. ഒരിക്കലും കാണാൻ പാടില്ലാത്തവയാണ് താൻ കണ്ടത്. ഒരിക്കലും കേൾക്കാൻ പാടില്ലാത്ത പലതും താൻ കേട്ടു. രബീന്ദ്രനാഥ ടാഗോറിന്റെ നാട്ടിൽ ഇത് സംഭവിക്കുമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക ടി.എം.സി നേതാവ് ഷെയ്ഖ് ഷാജഹാനും സംഘവുമാണ് തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നതെന്നും ബലപ്രയോഗത്തിലൂടെ തങ്ങളുടെ സ്വത്തുക്കൾ കൈക്കലാക്കുകയാണെന്നും വെളിപ്പെടുത്തി സന്ദേശ്ഖാലിയിലെ സ്ത്രീകൾ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ ബിജെപി മഹിളാ മോർച്ച പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു.
ടി.എം.സി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു മഹിളാ മോർച്ചയുടെ ആവശ്യം. നഗരത്തിന്റെ വിവിധ പോലീസ് സ്റ്റേഷനുകൾക്ക് മുന്നിലാണ് പ്രതിഷേധ പ്രകടനം നടത്തുന്നത്. തൃണമൂൽ കോൺഗ്രസ് ഓഫീസിൽ വച്ച് രാപ്പകൽ സ്ത്രീകൾ ബലാത്സഗം ചെയ്യപ്പെടുകയായിരുന്നു. റേഷൻ കുംഭക്കോണ കേസിലെ പ്രതിയാണിയാണ് ഷെയ്ഖ് ഷാജഹാൻ.