അബുദാബി: ‘അഹ്‌ലനിൽ’ ആവേശം വിതറി പ്രധാനസേവകൻ. പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയിലെ സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ‘അഹ്ലൻ മോദി’പരിപാടിയിൽ പങ്കെടുത്ത് ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്നു. മോദി വിളികളോടെയാണ് ഇന്ത്യൻ പ്രവാസി സമൂഹം അദ്ദേഹത്തെ വരവേറ്റത്. വൻ ജനസാഗരമാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിനായി കാത്തിരുന്നത്.
‘അബുദാബിയിൽ ഇന്ന് നിങ്ങൾ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർ ഇവിടെ എത്തിയിട്ടുണ്ട്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് നിങ്ങൾ എന്നാൽ എല്ലാവരുടെയും ഹൃദയങ്ങൾ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. എല്ലാവരും ഭാരതവും യുഎഇയും തമ്മിലുള്ള സൗഹൃദത്തിന് ജയ് വിളിക്കുന്നു. ഞാൻ എന്റെ കുടുംബാംഗങ്ങളെ കാണാൻ വന്നിരിക്കുന്നു, നിങ്ങൾ ജനിച്ച മണ്ണിന്റെ സുഗന്ധം ഞാൻ കൊണ്ടുവന്നു, അവിടെ നിന്നും നിങ്ങൾക്കായി 140 കോടി ജനങ്ങളുടെ സന്ദേശം കൊണ്ടുവന്നു. ‘ഭാരതം നിങ്ങളെയോർത്ത് അഭിമാനിക്കുന്നു’ എന്നതാണ് ആ സന്ദേശം.
2015ൽ എന്റെ ആദ്യ യുഎഇ സന്ദർശനം ഞാൻ ഓർക്കുന്നു. അന്ന് ഞാൻ കേന്ദ്രത്തിൽ വന്നിട്ട് കുറച്ച് കാലമേയായിട്ടുള്ളൂ. മൂന്ന് പതിറ്റാണ്ടിന് ശേഷമുള്ള ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ യുഎഇ സന്ദർശനമായിരുന്നു അത്. നയതന്ത്രലോകം എനിക്ക് പുതുമയുള്ളതായിരുന്നു. അന്ന് അന്നത്തെ കിരീടാവകാശിയും ഇന്നത്തെ പ്രസിഡന്റും അദ്ദേഹത്തിന്റെ അഞ്ച് സഹോദരന്മാരും ചേർന്ന് എയർപോർട്ടിൽ എന്നെ സ്വീകരിച്ചു. ആ ഊഷ്മളതയും അവരുടെ കണ്ണുകളിലെ തിളക്കവും ഒരിക്കലും മറക്കാൻ കഴിയില്ല. എനിക്ക് മാത്രമായിരുന്നില്ല, 140 കോടി ഇന്ത്യക്കാർക്ക് വേണ്ടിയായിരുന്നു ആ വരവ്.
10 വർഷത്തിനിടെ യുഎഇയിലേക്ക് നടത്തുന്ന എന്റെ 7-ാമത്തെ സന്ദർശനമാണ്. എന്റെ സഹോദരൻ ഷെയ്ഖ് മൊഹമദ്ബിൻ സയ്ദ് എന്നെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി. ഇതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. നാലു തവണ അദ്ദേഹത്തെ ഇന്ത്യയിലേക്ക് സ്വീകരിക്കാനുള്ള ഭാഗ്യം നമുക്കുണ്ടായി. കഴിഞ്ഞ ദിവസം അദ്ദേഹം ഗുജറാത്തിലെത്തി. ലക്ഷകണക്കിന് ജനങ്ങളാണ് അദ്ദേഹത്തിന് നന്ദി പറയാൻ തടിച്ചുകൂടിയത്.
എനിക്ക് യുഎഇ അവരുടെ പരമോന്നത സിവിലിയൻ അവാർഡായ ഓർഡർ ഓഫ് സയിദ് സമ്മാനിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. ഈ ബഹുമതി എന്റേത് മാത്രമല്ല, കോടിക്കണക്കിന് ഇന്ത്യക്കാർക്ക് അവകാശപ്പെട്ടതാണ്. 2015-ൽ നിങ്ങളെ പ്രതിനിധീകരിച്ച് അബുദാബിയിൽ ഒരു ക്ഷേത്രം നിർമ്മിക്കാനുള്ള നിർദ്ദേശം ഞാൻ അദ്ദേഹത്തോട് അവതരിപ്പിച്ചപ്പോൾ, അദ്ദേഹം ഉടൻ തന്നെ സമ്മതം തന്നു. ഇപ്പോൾ ആ മഹത്തായ ക്ഷേത്രം ഉദ്ഘാടനം ചെയ്യാനുള്ള സമയമായി.
ഇരുരാജ്യങ്ങളും ഒരുമിച്ച് നടന്നു. ഒരുമിച്ചാണ് മുന്നോട്ട് പോയത്.ഇന്ന് ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയും ഏഴാമത്തെ വലിയ നിക്ഷേപകരുമാണ് യുഎഇ. ഈസി ഓഫ് ലിവിംഗ്, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്നിവയിൽ ഇരുരാജ്യങ്ങളും വളരെയധികം സഹകരിക്കുന്നുണ്ട്. ഇന്ന് തമ്മിൽ ഒപ്പുവെച്ച ധാരണാപത്രങ്ങളും ഈ പ്രതിബദ്ധത മുന്നോട്ട് കൊണ്ടുപോകുന്നതാണ്. ഞങ്ങളുടെ സാമ്പത്തിക വ്യവസ്ഥയെ സമന്വയിപ്പിക്കുകയാണ്. സാങ്കേതിക വിദ്യയിലും ഇന്ത്യയും യുഎഇയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുകയാണ്. സാമൂഹിക സാംസ്‌കാരിക മേഖലയിൽ ഇന്ത്യ-യുഎഇ ബന്ധം കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് മാതൃകയാണ്.
ഒന്നര ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് യുഎഇ സ്‌കൂളുകളിൽ പഠിക്കുന്നത്. കഴിഞ്ഞ മാസം ഇവിടെ ഡൽഹി ഐഐടി ക്യാമ്പസ് മാസ്റ്റേഴ്‌സ് ആരംഭിച്ചു. പുതിയ സിബിഎസ്ഇ ഓഫീസും ദുബായിൽ ഉടൻ തുറക്കും. ഇവിടെയുള്ള ഇന്ത്യൻ സമൂഹത്തിന് മികച്ച വിദ്യാഭ്യാസം നൽകുന്നതിന് ഇത് സഹായമാകും. ഇന്ന്, ഓരോ ഭാരതീയന്റെയും ലക്ഷ്യം 2047-ഓടെ രാജ്യത്തെ വികസിത രാജ്യമാക്കുക എന്നതാണ്. സമ്പദ്വ്യവസ്ഥ അതിവേഗം പുരോഗമിക്കുന്ന ആ രാജ്യം ഏതാണ്? നമ്മുടെ ഇന്ത്യ. ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ഏത് രാജ്യമാണ്? നമ്മുടെ ഇന്ത്യ. ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിൽ എത്തിയ രാജ്യം ഏതാണ്? നമ്മുടെ ഇന്ത്യ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തിയ രാജ്യം ഏത്? നമ്മുടെ ഇന്ത്യ. ഏത് രാജ്യമാണ് ഒരേസമയം 100 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് റെക്കോർഡ് നേടിയത്? ഇന്ത്യ. ഏത് രാജ്യമാണ് സ്വന്തമായി 5G സാങ്കേതികവിദ്യ വികസിപ്പിച്ച് ഏറ്റവും വേഗത്തിൽ വികസിപ്പിച്ചത്? നമ്മുടെ ഇന്ത്യ. എന്റെ മൂന്നാം ടേമിൽ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് മോദി ഉറപ്പ് നൽകിയിട്ടുണ്ട്.‘ – പ്രധാനമന്ത്രി പറഞ്ഞു.













