കുറ്റാന്വേഷണ ചിത്രങ്ങൾക്ക് മലയാളത്തിൽ പുതിയ ഒരു രൂപവും ഭാവവും നൽകിയ ചിത്രമായിരുന്നു മമ്മൂട്ടി-കെ.മധു-എസ്.എൻ സ്വാമി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ സിബിഐ സീരീസുകൾ. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ(സിബിഐ) ഉദ്യോഗസ്ഥനായ സേതുരാമയ്യരായി മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ മലയാളത്തിലെ എക്കാലത്തെയും മികച്ച ഇൻവസ്റ്റിഗേഷൻ ചിത്രങ്ങളുടെ പട്ടികയിലേയ്ക്ക് സിബിഐ ചിത്രങ്ങൾ ഇടംപിടിച്ചു. ഒരു സിബിഐ ഡയറിക്കുറിപ്പ്(1988), ജാഗ്രതാ(1989), സേതുരാമയ്യർ സി.ബി.ഐ(2004), നേരറിയൻ സി.ബി.ഐ(2005), CBI 5(2022) എന്നിങ്ങനെ അഞ്ച് ചിത്രങ്ങൾ മമ്മൂട്ടി-കെ.മധു-എസ്.എൻ സ്വാമി കൂട്ടുക്കെട്ടിൽ പിറവിയെടുത്തു. ഇപ്പോഴിതാ, സിബിഐ സിനിമകൾ സംഭവിച്ചതിന്റെ പിന്നിലെ കഥയും മമ്മൂട്ടിയോടുള്ള തന്റെ വിശ്വാസവും തുറന്നു പറയുകയാണ് എസ്.എൻ സ്വാമി.
‘കോൺഫിഡൻസും മോട്ടിവേഷനും എനിക്ക് തന്ന ആളാണ് മമ്മൂട്ടി. പല ആപത്തുകളിൽ നിന്നും എന്നെ രക്ഷിച്ച ആളാണ് അദ്ദേഹം. എനിക്ക് മമ്മൂട്ടിയെ ഒരു സംശയവുമില്ലാത്ത വിശ്വാസമാണ്. ഞാൻ അനുഭവം കൊണ്ട് പഠിച്ച ആളാണ്. ഇരുപതാംനൂറ്റാണ്ടിന് ശേഷമാണ് സിബിഐ ഉണ്ടാകുന്നത്. ഞാൻ ആദ്യം എഴുതിയത് ഒരു പോലീസുകാരന്റെ കഥയായിരുന്നു. കഥയെല്ലാം കേട്ട ശേഷം മമ്മൂട്ടി പറഞ്ഞു, നല്ല കഥയാണ് പക്ഷെ പോലീസ് വേണ്ട. താനിപ്പോൾ ആവനാഴി എന്ന് പറഞ്ഞ പോലീസ് ചിത്രം ചെയ്തിട്ടിരിക്കുകയാണ്. ടി ദാമോധരന്റെ എല്ലാ അസ്ത്രങ്ങളും അതിലുണ്ട്. സ്വാമിയുടെ പോലീസ് കഥ അതിന് മേൽ വരില്ല. സ്വാമി സിബിഐ ട്രൈ ചെയ്യൂ എന്ന് മമ്മൂട്ടി പറഞ്ഞു. അന്നെനിക്ക് സിബിഐയുടെ ഫുൾഫോം പോലും അറിയില്ലായിരുന്നു’.
‘എറണാകുളത്തെ എന്റെ സുഹൃത്തുക്കൾ വഴി സിബിഐയിലെ ചിലരെ ഞാൻ പരിചയപ്പെട്ടു. അവർ എനിക്ക് സിബിഐയുടെ അന്വേഷണ രീതികളെല്ലാം പറഞ്ഞു തന്നു. അതോടെ ഞാൻ ആവേശഭരിതനായി. അതുവരെ പറഞ്ഞുകൊണ്ടിരുന്ന പോലീസിന്റെ കഥയല്ല സിബിഐയ്ക്ക് പറയാനുണ്ടായിരുന്നത്. അത് വച്ച് ഞാൻ കഥ ഉണ്ടാക്കി. സിനിമയിലെ ഹീറോയുടെ പേര് ഖലി ഇമ്രാൻ എന്നായിരുന്നു. മമ്മൂട്ടിയാണ് ആ കഥാപാത്രത്തെ സ്വാമി ആക്കിയത്. അദ്ദേഹം അത് പറഞ്ഞ് നമ്മളെ ബോദ്ധ്യപ്പെടുത്തുന്നത് കേട്ടാൽ അന്ധം വിട്ടുപോകും. സിനിമ ചെയ്യുന്നു എന്ന് പുറത്തറിഞ്ഞതോടെ എല്ലാവരും നമ്മളെ തളർത്താൻ ശ്രമിച്ചു’.
‘സ്വാമി പോലീസോ? ഇരുപതാംനൂറ്റാണ്ട് പോലൊരു സിനിമ ചെയ്തിട്ട് ഇതുപോലൊരു കഥ ഒരു സ്വാമിയായ കഥാപാത്രത്തെ വച്ച് ചെയ്യാൻ പോകുന്നോ എന്നൊക്കെ ആൾക്കാർ ചോദിച്ചു. എല്ലാ കോണുകളിൽ നിന്നും എന്നെ തളർത്തുകയായിരുന്നു. ശരിക്കും എല്ലാവരും കൂടി എന്നെ പേടിപ്പിച്ചു. ഇക്കാര്യം മമ്മൂട്ടിയോട് പറഞ്ഞപ്പോൾ ആര് എന്ത് പറഞ്ഞാലും നമ്മൾ ഇത് ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴത്തെ പ്രൊഡ്യൂസറെ കിട്ടിയില്ലെങ്കിൽ പത്ത് പ്രൊഡ്യൂസറെ ഞാൻ തരും എന്ന് മമ്മൂട്ടി പറഞ്ഞു. അത്ര കോൺഫിഡൻസും മോട്ടിവേഷനും എനിക്ക് തന്ന ആളാണ് മമ്മൂട്ടി’- എസ്.എൻ സ്വാമി പറഞ്ഞു.















