അമരാവതി: 50 രാജ്യങ്ങൾ പങ്കെടുക്കുന്ന ഒൻപത് ദിന മെഗാ നാവിക അഭ്യാസത്തിന് ആതിഥേയത്വം വഹിച്ച് ഇന്ത്യ. സമുദ്ര സഹകരണം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് നടത്തുന്ന ‘മിലാൻ’ അഭ്യാസത്തിന്റെ 12-ാം പതിപ്പ് ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്താണ് സംഘടിപ്പിക്കുന്നത്. ഈ മാസം 23 വരെയാണ് 12-ാം പതിപ്പ് നടക്കുന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നായി 15 യുദ്ധക്കപ്പലുകളും സമുദ്ര പട്രോളിംഗ് വിമാനവും എത്തിയാണ് മിലാൻ അഭ്യാസത്തിന് തുടക്കം കുറിച്ചത്. ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലുകളായ വിക്രാന്ത്, വിക്രമാദിത്യ എന്നിവയുൾപ്പെടെ 20-ഓളം കപ്പലുകളും മിഗ് 29 കെ, ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ്, പി -8 ഐ ലോംഗ് റേഞ്ച് നാവിക നിരീക്ഷണം, ആന്റി-മറൈൻ സബ്മറൈൻ വാർഫെയർ എന്നിവയുൾപ്പെടെ 50-ഓളം വിമാനങ്ങളും അഭ്യാസത്തിൽ പങ്കെടുക്കുന്നു. യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ, ഫ്രാൻസ്, ബംഗ്ലാദേശ്, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള നാവികസേനകൾ ഉൾപ്പടെയുള്ള നാവികസേനകളാണ് മെഗാ അഭ്യാസത്തിൽ പങ്കെടുക്കുന്നത്.
ആഭ്യന്തര സഹകരണം മെച്ചപ്പെടുത്താനും സമുദ്രസുരക്ഷ ശക്തിപ്പെടുത്താനും ഇത്തവണത്തേ മിലാൻ അഭ്യാസം ലക്ഷ്യമിടുന്നുവെന്ന് ഇന്ത്യൻ നാവികസേനാ വക്താവ് വിവേക് മധ്വാൾ പറഞ്ഞു. നാവികസേനകൾക്കിടയിൽ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും പരിശീലന വൈദഗ്ധ്യം പങ്കുവയ്‌ക്കുന്നതിനുള്ള വേദിയൊരുക്കാനും മിലാൻ 2024 ലക്ഷ്യമിടുന്നു. ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന തന്ത്രപരമായ പ്രാധാന്യം മിലാൻ അഭ്യാസത്തിന്റെ പ്രാധാന്യം ഉയർത്തികാട്ടുന്നു. ആശയങ്ങൾ കൈമാറുന്നതിനും സമുദ്ര സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി വിവിധ രാജ്യങ്ങൾക്കുള്ള ആകർഷകമായ വേദിയായി ഇത് മാറിന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദ്വിവത്സര ബഹുരാഷ്‌ട്ര നാവിക അഭ്യാസമാണ് മിലാൻ. ഇന്തോനേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, തായ്‌ലൻഡ് എന്നീ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ 1995-ലാണ് മിലാൻ അഭ്യാസം ആദ്യമായി നടത്തിയത്. അഭ്യാസത്തിന്റെ പത്താം പതിപ്പ് വരെ ആൻഡമാൻ നിക്കോബാർ കമാൻഡാണ് നേതൃത്വം വഹിച്ചിരുന്നത്.