ഭൂമിയിൽ മാത്രമല്ല, അങ്ങ് ബഹിരാകാശത്തും വ്യത്യസ്തമായ ദൗത്യത്തിന് പദ്ധതിയിടുകയാണ് ഇസ്രോ. ലാൻഡറിനൊപ്പം ചെറു ഹെലികോപ്റ്ററായ റോട്ടോകോപ്റ്ററും ചൊവ്വയിലേക്ക് അയയ്‌ക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. 2022-ൽ അവസാനിച്ച മംഗൾയാൻ ദൗത്യത്തിന്റെ തുടർച്ചയെന്നവണ്ണമാകും പുതിയ ദൗത്യം.
നാസയുടെ ഇൻജെനിറ്റി ക്വാഡ്‌കോപ്റ്ററിന്റെ മാതൃകയിൽ ഒരു റോവറും ഡ്രോണും വിന്യസിക്കുകയാണ് ഇസ്രോയുടെ പദ്ധതി. ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 100 മീറ്റർ ഉയരത്തിൽ വരെ പറന്നിറങ്ങാൻ കഗഴിയും വിധത്തിലാകും റോട്ടോകോപ്റ്റർ നിർമ്മിക്കുക. ഇതിൽ ഘടിപ്പിച്ച സെൻസറുകൾ നിർണായക വിവരങ്ങൾ ഭൂമിയിലേക്ക് അയക്കും.
ചൊവ്വയുടെ കാലാവസ്ഥയും അതിന്റെ ചരിത്രവും മനസിലാക്കാനും കൂടുതൽ ഗവേഷണങ്ങൾ നടത്താനും ശാസ്ത്രജ്ഞരെ ദൗത്യം പ്രാപ്തരാക്കും. ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ യാത്രയിലെ നാഴികക്കല്ലാകും പുതിയ ദൗത്യമെന്നാണ് വിലയിരുത്തൽ.















