തിരുവനന്തപുരം: കാരയ്‌ക്കാമണ്ഡപത്ത് ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രതികരണങ്ങളുമായി അയൽവാസികൾ. മരണപ്പെട്ട സമീറയ്‌ക്ക് ചികിത്സ നൽകാൻ ഭർത്താവ് നയാസ് അനുവദിച്ചില്ലെന്നാണ് അയൽവാസികൾ പറയുന്നത്. എന്‌റെ ഭാര്യയെ എനിക്ക് നോക്കാൻ അറിയാം നാട്ടുകാർ ഒന്നും നോക്കണ്ടെന്ന് പല തവണ പറഞ്ഞിരുന്നെന്നും അയൽവാസികൾ പറഞ്ഞു. മരണത്തിന് കാരണം ചികിത്സ നിഷേധിച്ചതാണെന്നും നാട്ടുകാർ ആരോപിച്ചു.
‘ഇന്നലെ സംഭവം നടക്കുന്ന സമയത്ത് അയൽക്കാരൊന്നും അറിഞ്ഞിട്ടില്ലായിരുന്നു. ആദ്യ ഭാര്യയും മകളും ഒരാഴ്ച കൊണ്ട് ഇവിടെയുണ്ട്. ഭർത്താവ് ആരോടും മിണ്ടാൻ ഭാര്യയെ അനുവദിക്കാറില്ല. ചികിത്സ നൽകണമെന്ന് പറഞ്ഞപ്പോൾ ഭർത്താവ് അയൽവാസികളെ വഴക്ക് പറയുകയായിരുന്നു. എന്‌റെ ഭാര്യയെ എനിക്ക് നോക്കാൻ അറിയാം നാട്ടുകാർ ഒന്നും നോക്കണ്ട എന്നായിരുന്നു മറുപടി. അക്യുപങ്ചർ ചികിത്സ നടത്താനാണ് അവർ തീരുമാനിച്ചിരുന്നത്.
ആശാ വർക്കർമാരും കൗൺസിലറും വന്ന് ചികിത്സ നൽകാൻ പറഞ്ഞപ്പോൾ എനിക്കില്ലാത്ത വേവലാതി നിങ്ങൾക്ക് എന്തിനാണെന്നാണ് ചോദിച്ചത്. നിങ്ങളാരും ഇതിൽ ഇടപെടേണ്ട, ഒരിക്കൽ പോലീസും ഇവിടെയൊക്കെ വന്ന് അന്വേഷിച്ചിട്ട് പോയിരുന്നു. മൂന്ന് പ്രസവവും സിസേറിയൻ ആയിരുന്നു. ഇത് നാലാമത്തേത് ആണ്.’- അയൽവാസികൾ പറഞ്ഞു.















