മുംബൈ: റേഡിയോ ശ്രോതാക്കളുടെ പ്രിയശബ്ദമായിരുന്ന ജനപ്രിയ അവതാരകൻ അമീൻ സയാനി വിടവാങ്ങി. 91-ാം വയസിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നിര്യാണ വാർത്ത മകൻ രാജിൽ സയാനിയാണ് സ്ഥിരീകരിച്ചത്.
ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് പിതാവിനെ ഉടൻ തന്നെ മുംബൈയിലെ എച്ച് എൻ റിലയൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് രാജിൽ സയാനി അറിയിച്ചു. വ്യാഴാഴ്ച സംസ്കാര ചടങ്ങുകൾ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആകാശവാണിയിലെ ഗീത് മാല അവതാരകനായി ശ്രോതാക്കളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ റേഡിയോ അനൗൺസറായിരുന്നു അമീൻ സയാനി. 1932 ഡിസംബർ 21-നായിരുന്നു ജനനം. റേഡിയോയിൽ എത്തിപ്പെട്ടത് മുതൽ പ്രേക്ഷകരുടെ ജനപ്രീതി അതിവേഗം സ്വന്തമാക്കാൻ സയാനിക്ക് കഴിഞ്ഞിരുന്നു. വ്യത്യസ്തമായ അവതരണശൈലി തന്നെയായിരുന്നു അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് സവിശേഷമാക്കിയത്. അദ്ദേഹത്തിന്റെ സ്വരമാധുര്യവും ആകർഷിപ്പിക്കുന്ന അവതരണ മികവും കാരണം ആകാശവാണിയെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞിരുന്നു.
ഇംഗ്ലീഷ് ഭാഷയിൽ ബ്രോഡ്കാസ്റ്റിംഗ് ചെയ്ത് കൊണ്ട് കരിയർ ആരംഭിച്ച സയാനി, ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഹിന്ദി ബ്രോഡ്കാസ്റ്റിംഗിലേക്ക് മാറി. ആകാശവാണിയിലെ ഗീത് മാല എന്ന പരിപാടിയായിരുന്നു അമീൻ സയാനിയെ കൂടുതൽ ജനപ്രിയനാക്കിയത്. രാജ്യത്ത് റേഡിയോ ശ്രോതാക്കളെ സൃഷ്ടിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച പരിപാടിയായിരുന്നു ഗീത് മാല.
ഏറ്റവും മികച്ച ഹിന്ദി ഗാനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത് വഴി ഗീത് മാല എന്ന പരിപാടി ദേശീയ പ്രതിഭാസമായി മാറി. ദശാബ്ദങ്ങളോളം സ്ഥിരം ശ്രോതാക്കളെ സൃഷ്ടിച്ചെടുക്കാൻ ആകാശവാണിക്ക് ഇതിലൂടെ സാധിച്ചു. ബഹനോ ഓർ ബായിയോ (sisters and brothers) എന്ന് അഭിസംബോധന ചെയ്ത് ഗീത് മാല ആരംഭിച്ചിരുന്ന അമീൻ സയാനിയുടെ രീതി പോലും വലിയൊരു അടയാളപ്പെടുത്തലായി പിന്നീട് മാറി. ഏകദേശം അറുപത് വർഷത്തോളം റേഡിയോ അവതരണത്തിൽ തുടർന്ന അദ്ദേഹം ഏകദേശം 54,000ത്തിലധികം റേഡിയോ പരിപാടികൾ അവതരിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്തിരുന്നു. വിവിധ പരസ്യങ്ങൾക്കും ജിംഗിൾസിനുമായി 19,000ലധികം വോയ്സ് ഓവറുകളും അദ്ദേഹം ചെയ്തു. നിരവധി സിനിമകളിൽ റേഡിയോ അവതാരകനായും സയാനി എത്തിയിട്ടുണ്ട്.