എറണാകുളം: മലയാള സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കുന്നത് തുടരുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. നിലവിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ഫിയോക് ചെയർമാൻ ദിലീപ് പറഞ്ഞു. ഫിയോക്ക് യോഗത്തിന് ശേഷം കൊച്ചിയില്‍ ചേർന്ന വാർത്താ സമ്മേളനത്തിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്.
തിയേറ്റർ അടച്ചിട്ടുള്ള സമരത്തിന് തയ്യാറല്ല. ഇതോടെ മലയാള സിനിമ റിലീസിന് നേരിട്ട പ്രശ്നങ്ങളെല്ലാം നീങ്ങുകയാണ്. മാര്‍ച്ച് ഒന്നോടെ വീണ്ടും ചിത്രങ്ങള്‍ തിയേറ്ററില്‍ എത്തുമെന്നും ദിലീപ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയിലായിരുന്നു തിയേറ്ററുകളില്‍ പുതിയ മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചത്. ഇതിനെതിരെ നിര്‍മ്മാതാക്കളും വിതരണക്കാരും നേരത്തെ രംഗത്ത് എത്തുകയും ചെയ്തിരുന്നു.
സിനിമകൾ തിയേറ്റർ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞ് മാത്രമേ ഒടിടിയ്‌ക്ക് നൽകാവൂ എന്ന വ്യവസ്ഥ പല നിർമാതാക്കളും തെറ്റിക്കുന്നുവെന്നായിരുന്നു ഫിയോകിന്റെ ആരോപണം. മികച്ച കളക്ഷൻ നേടുന്ന സിനിമകൾ പോലും ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഒടിടിയിൽ വരുന്നത് തിയേറ്റർ ഉടമകൾക്ക് തിരിച്ചടിയാകുന്നതായാണ് ഫിയോകിന്‍റെ വാദം. റിലീസ് സമയത്തെ നിർമാതാക്കളുടെ തിയേറ്റർ വിഹിതം 60ശതമാനത്തില്‍ നിന്ന് 55 ശതമാനമായി കുറയ്‌ക്കണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.