ഡൽഹി: ഭാരതത്തെ വികസിത രാജ്യമാക്കുമെന്നുള്ള ദൃഢനിശ്ചത്തിലാണ് കഴിഞ്ഞ 10 വർഷമായി കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആ ദൃഢനിശ്ചയം പൂർത്തീകരിക്കാൻ തന്റെ ജീവിതത്തിലെ ഓരോ നിമിഷവും സമർപ്പിക്കുന്നു. വരുന്ന 25 വർഷത്തേയ്‌ക്കുള്ള അടിത്തറ പാകി കഴിഞ്ഞുവെന്നും 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎയ്‌ക്ക് 400 സീറ്റുകൾ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്‌ട്രിയിൽ 4900 കോടി രൂപയുടെ വികസന പദ്ധതികൾ അനാച്ഛാദനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഛത്രപതി ശിവാജി മഹാരാജിന്റെ നാടിനെ ഞാൻ നമിക്കുന്നു. ബാബാ സാഹെബ് അംബേദ്കറെയും ഞാൻ വണങ്ങുന്നു. 2019-ൽ എൻഡിഎ 350 കടന്നു. 2024-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി വികസനത്തിന്റെ ഉത്സവത്തിൽ ചേരാൻ ഞാൻ എത്തിയപ്പോൾ രാജ്യത്ത് ഒന്നു മാത്രമാണ് പ്രതിധ്വനിക്കുന്നത്, ‘ഇത്തവണ എൻഡിഎ 400 നേടും’. ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങളെ അനുഗ്രഹിക്കുന്നതിനായി എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള സ്ത്രീകൾ എത്തുന്നുണ്ട്”.
“2047-ഓടെ ഭാരതത്തെ വികസിത രാജ്യമാക്കാൻ ദരിദ്രർക്കും കർഷകർക്കും യുവാക്കൾക്കും സ്ത്രീകൾക്കുമാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. അവർ ശാക്തീകരിക്കപ്പെട്ടാൽ എല്ലാ വിഭാഗവും എല്ലാ സമൂഹവും എല്ലാ കുടുംബങ്ങളും ശാക്തീകരിക്കപ്പെടും. രാഷ്‌ട്രം കെട്ടിപ്പടുക്കാനുള്ള ദൗത്യത്തിലാണ് ഞങ്ങൾ. രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ ഉയർത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഞങ്ങൾ ചെയ്തതെല്ലാം അടുത്ത 25 വർഷത്തിനുള്ള അടിത്തറയാണ്. രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും വികസനം നടത്താൻ ഞാൻ തീരുമാനിച്ചു. ഈ ദൃഢനിശ്ചയം പൂർത്തീകരിക്കാൻ, എന്റെ ജീവിതം നിങ്ങൾക്കായി സമർപ്പിക്കുന്നു”.
“കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിലിരുന്നപ്പോൾ എന്തായിരുന്നു സ്ഥിതി? പാവപ്പെട്ടവർക്കും കർഷകർക്കും വനവാസികൾക്കും ഒന്നും ലഭിച്ചിരുന്നില്ല. അവർക്ക് അർഹതപ്പെട്ട തുക കൃത്യമായി എത്തിയിരുന്നില്ല. എന്നാൽ ഞാൻ ഒരു ബട്ടൺ അമർത്തി, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 21,000 കോടി രൂപ കർഷകരുടെ അക്കൗണ്ടുകളിൽ നേരിട്ടെത്തി. കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ ഭരിച്ചിരുന്ന കാലത്ത് ഡൽഹിയിൽ നിന്ന് ഒരു രൂപ അനുവദിച്ചാൽ 15 പൈസയാണ് ലക്ഷ്യസ്ഥാനത്ത് എത്തിയിരുന്നത്”- പ്രധാനമന്ത്രി പറഞ്ഞു.