വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാല ഹോസ്റ്റലിലെ പെൺകുട്ടികളെ വീട്ടിൽ വിടുന്നില്ലെന്ന് പരാതി. രക്ഷിതാക്കളാണ് ക്യാമ്പസിലെ ഹോസ്റ്റലുകളിൽ താമസിക്കുന്ന തങ്ങളുടെ മക്കൾക്ക് വീട്ടിൽ വരാൻ അനുമതി നൽകുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്. അനുമതി ചോദിക്കുമ്പോൾ സ്റ്റാഫ് അഡൈ്വസർമാരിൽ നിന്ന് വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും രക്ഷിതാക്കൾ പറയുന്നു.
ക്യാമ്പസിലെ രണ്ട് ലേഡീസ് ഹോസ്റ്റലുകളിലായി ഏകദേശം 400-ലധികം പെൺകുട്ടികളാണ് താമസിക്കുന്നത്. പുറത്തിറങ്ങിയാല് പ്രശ്നമുണ്ടാകും. അതുകൊണ്ട് ഹോസ്റ്റൽ വിട്ട് പുറത്തിറങ്ങരുതെന്നാണ് അധികാരികൾ പറയുന്നത്. സ്റ്റാഫ് അഡൈ്വസർമാരോട് ഇതേക്കുറിച്ച് തിരക്കുമ്പോൾ മുകളിൽ നിന്നുള്ള നിർദ്ദേശമാണെന്നാണ് പറയുന്നത്. ഹോസ്റ്റലിൽ തുടരുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നാണ് പലരും പറയുന്നത്. പ്രതിഷേധങ്ങൾ കാരണം ക്യാമ്പസിൽ ക്ലാസുകൾ കൃത്യമായ രീതിയിൽ നടക്കുന്നില്ല. അതിനാൽ വീട്ടിൽ പോകാൻ അനുമതി നൽകണമെന്നാണ് വിദ്യാർത്ഥിനികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.
ഒരു വിദ്യാർഥിനിയുടെ രക്ഷിതാവിന്റെ പ്രതികരണം
”പുറത്തിറങ്ങിയാൽ പ്രശ്നമുണ്ടാകും, അതുകൊണ്ട് പുറത്തേക്ക് വരേണ്ടെന്നാണ് മകളോട് അധികൃതർ പറഞ്ഞത്. കഴിഞ്ഞ ദിവസം പ്രതിഷേധത്തിനിടെ ലേഡീസ് ഹോസ്റ്റലിന്റെ ഗേറ്റ് ചവിട്ടിപ്പൊളിച്ചിരുന്നു. മകൾ താമസിക്കുന്ന ഹോസ്റ്റൽ പുറത്ത് നിന്ന് പൂട്ടിയിട്ടിരിക്കുകയാണ്. അപ്പുറത്ത് ഗേറ്റുപോലുമില്ലാത്ത ലേഡീസ് ഹോസ്റ്റലാണുള്ളത്. കൃത്യമായ മറുപടി തരാൻ സ്റ്റാഫ് അഡൈ്വസർമാർ തയ്യാറാകുന്നില്ല. സിദ്ധാർത്ഥിന്റെ കൂടെ പഠിച്ചയാളാണ് മകൾ. അവരെല്ലാം മാനസികമായി വല്ലാത്തൊരു അവസ്ഥയിലാണ്. ക്യാമ്പസിൽ നിന്ന് ആൺകുട്ടികളെല്ലാം വീട്ടിൽ പോയി. ഇവരെയും വീട്ടിലേക്ക് വിട്ടിരുന്നെങ്കിൽ ഞങ്ങൾക്ക് സമാധാനമായേനേ. പിടിഎയുടെ വാട്സ്ആപ്പ് ഗ്രൂപ്പ് കഴിഞ്ഞ ദിവസം അഡ്മിൻ ഒൺലി ആക്കിയിരുന്നു. ഞങ്ങൾ രക്ഷിതാക്കൾക്കും പേടിയുണ്ട്. അവിടെ നടക്കുന്ന പ്രശ്നങ്ങളെല്ലാം ഞങ്ങളും കണ്ടുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് നടപടിയുണ്ടായാൽ നന്നായിരുന്നു.”