ലക്നൗ: ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. 2,400 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവ്വഹിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്.
4,000 യാത്രക്കാരെ ഉൾകൊള്ളാൻ സാധിക്കുന്ന തരത്തിലാണ് ടെർമിനൽ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് ടെർമിനലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. 72 ചെക്ക്-ഇൻ കൗണ്ടറുകളും, 62 ഇമിഗ്രേഷൻ കൗണ്ടറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രാസൗകര്യം സുഗമമാക്കുന്നതിന് വിവിധ സംവിധാനങ്ങളും ടെർമിനലിൽ സജ്ജീകരിച്ചിട്ടുണ്ട്.